കടമ്പൂര്‍ പിടിച്ചു, മുഴപ്പിലങ്ങാട്ട് ഒറ്റ വോട്ടിന് പിന്നില്‍, ധര്‍മടം കോണ്‍ഗ്രസിനെന്ന് മമ്പറം
കണ്ണൂര്‍: കെ സുധാകരന് ധര്‍മടത്ത് മത്സരിക്കാതിരിക്കാനായി നാടകം കളിച്ചെന്ന് മമ്പറം ദിവാകരന്‍. ജില്ലയിലെ നേതാക്കളെ വെച്ചാണ് ഇതിനായി അദ്ദേഹം നീക്കങ്ങള്‍ നടത്തിയതെന്നും, പിണറായിയെ നേരിടാനുള്ള ചങ്കുറപ്പ് സുധാകരന് ഇല്ലെന്നും മമ്പറം ദിവാകരന്‍ പറയുന്നു. പാര്‍ട്ടിയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കാനായി വലിയ നീക്കങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറയുന്നു. ഇരിക്കൂറിലെ ഫോര്‍മുല അടക്കം നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് അദ്ദേഹം എ ഗ്രൂപ്പിന് അടക്കം നല്‍കുന്നത്.
പുലിമടയില്‍ കിട്ടിയിട്ടും തൊട്ടില്ല
പിണറായി വിജയനെ പുലിമടയില്‍ കിട്ടിയിട്ടും സുധാകരന്‍ തൊട്ടില്ലെന്ന് മമ്പറം ദിവാകരന്‍ പറയുന്നു. എന്ത് പിണറായി വിരോധമാണ് സുധാകരന് ഉള്ളത്. പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് സമ്മതിക്കുന്നതായിരുന്നു നല്ലത്. സുധാകരനില്ലെങ്കില്‍ ഞാന്‍ മത്സരിക്കുമായിരുന്നു. ഇത്തവണയും തന്നെ വെട്ടിയത് കൊണ്ടാണ് മത്സരിക്കാന്‍ സാധിക്കാതെ പോയതെന്നും ദിവാകരന്‍ പറയുന്നു. സുധാകരന്‍ അവിടെ മത്സരിക്കണമെന്ന് പറഞ്ഞത് ഞാന്‍ പറഞ്ഞത് കൊണ്ടാണ്.
ധര്‍മടം പിടിക്കാമായിരുന്നു....
ധര്‍മടത്ത് കോണ്‍ഗ്രസിന് ജയിക്കാമായിരുന്നു. ഇത്രയും സജീവമായ മണ്ഡലം കമ്മിറ്റികള്‍ കോണ്‍ഗ്രസിന് വേറെയില്ല. സിപിഎമ്മിന്റെ കൈയ്യിലായിരുന്ന കടമ്പൂര്‍ പഞ്ചായത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഒറ്റ വോട്ടിന് മാത്രമാണ് പിന്നില്‍. ഇത്തവണ വോട്ടര്‍ പട്ടിക പുതുക്കുന്നത് അടക്കം കൃത്യമാണ്. കോണ്‍ഗ്രസിന് ജയിക്കാന്‍ ഇതൊക്കെ ധാരാളമായിരുന്നു. കോണ്‍ഗ്രസ് രക്തസാക്ഷികളുടെ മണ്ണാണ് ധര്‍മടം. അവിടെ പിണറായിയെ നേരിടാന്‍ എനിക്കും സുധാകരനും ഒരുപോലെ ബാധ്യതയുണ്ട്.
കളിച്ചത് നാടകം
കണ്ണൂരിലെ ഒരു നിയോജക മണ്ഡലത്തിലും പ്രാദേശിക കമ്മിറ്റികളോട് ആലോചിച്ചല്ല സാധ്യതാ പട്ടിക അയച്ചത്. ധര്‍മടത്ത് ചര്‍ച്ച നടന്നാല്‍ എന്റെ പേര് വരുമെന്ന് കരുതി ചര്‍ച്ച തന്നെ ഒഴിവാക്കി. പത്ത് മണ്ഡലം പ്രസിഡന്റുമാരെയും സുധാകരന്‍ ഓഫീസില്‍ വിളിച്ചുവരുത്തി നാടകം കളിച്ചു. ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ചാണ് ഇവിടെ നിന്ന് നാടകം കളിച്ചത്. രഘുനാഥിനെ ധര്‍മടത്ത് മത്സരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതായി അറിയിക്കുകയായിരുന്നു. അത് അടിച്ചേല്‍പ്പിക്കുകയായിരുന്നു.
സുധാകരന്‍ വരണമായിരുന്നു
സുധാകരന്‍ മത്സരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സുധാകരന്‍ മത്സരിച്ചാല്‍ ആ യുദ്ധത്തിന്റെ തേരാളിയായി ഞാന്‍ വരുമായിരുന്നു. എന്നാല്‍ കൊലക്കേസില്‍ ഞാന്‍ പ്രതിയായത് കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് എഐസിസി നേതാക്കളെ ചിലര്‍ പറഞ്ഞ് പറ്റിച്ചു. ഹൈക്കമാന്‍ഡ് ചിഹ്നം അനുവദിച്ചത് കൊണ്ട് ഇപ്പോഴത്തെ ധര്‍മടം സ്ഥാനാര്‍ത്ഥി കരുത്തനാണ്. അതേസമയം ഇത്തവണ രണ്ട് തവണ മത്സരിച്ച ധര്‍മടത്ത് മത്സരിക്കില്ലെന്നാണ് താന്‍ പറഞ്ഞത്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്നും പറഞ്ഞിരുന്നു.
കൂത്തുപറമ്പ് വേണമായിരുന്നു
കൂത്തുപറമ്പില്‍ മത്സരിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ എന്നെ മത്സരിപ്പിക്കരുതെന്ന് കരുതി കൂത്തുപറമ്പ് ലീഗിന് കൊടുത്തു. കൂത്തുപറമ്പില്‍ എന്റെ അടുത്ത സുഹൃത്തായ പൊട്ടങ്കണ്ടി അബ്ദുള്ളയാണ്. ഞാന്‍ കൂടെ പ്രസിഡന്റായ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ വൈസ് പ്രസിഡന്റാണ് അദ്ദേഹം. കൂത്തുപറമ്പില്‍ അദ്ദേഹം ജയിക്കും. 2011ലും എന്റെ സ്ഥാനാര്‍ത്ഥിത്വം മുടക്കാന്‍ നോക്കി. ധര്‍മടത്തെ സീറ്റ് അന്ന് സിഎംപി നല്‍കി. പക്ഷേ അവര്‍ പിന്‍മാറിയതോടെ എനിക്ക് ലഭിച്ചു. 2016ല്‍ അവിടെ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായിരുന്നു ശ്രമം.
ഗുണ്ടായിസത്തിലൂടെ ജയിപ്പിച്ചു
എന്‍ രാമകൃഷ്ണനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി കെ സുധാകരനെ ഡിസിസി പ്രസിഡന്റാക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. അന്ന് 25 വോട്ടിന് സുധാകരന്‍ തോല്‍ക്കേണ്ടതായിരുന്നു. ടൗണ്‍ ഹാള്‍ വളഞ്ഞ് എന്റെ ആളുകളാണ് സുധാകരനെ ജയിപ്പിച്ചത്. അന്ന് ഗുണ്ടായിസം കാണിച്ച് തന്നൊണ് ജയിച്ചത്. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന നിരവധി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങളെ സംരക്ഷിച്ചില്ല. ആ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനുമായില്ല. കെപിസിസി അംഗമായിരുന്ന എന്നെ ധര്‍മടത്തെ ഡിസിസി അംഗമായി ഒതുക്കിയെന്നും ദിവാകരന്‍ പറഞ്ഞു.
വേണുഗോപാല്‍ യഥാര്‍ത്ഥ ഐ ഗ്രൂപ്പ്
കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ ഗ്രൂപ്പില്ല. അവര്‍ കെ കരുണാകരന്റെ പിന്തുടര്‍ച്ചക്കാരാണ്. വേണുഗോപാലും രമേശ് ചെന്നിത്തലയുമൊക്കെ അതില്‍ വരുന്നവരാണ്. വേണുഗോപാലിനൊപ്പം നില്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഐ ഗ്രൂപ്പാണ്. താന്‍ വേണുഗോപാലിനൊപ്പമാണെന്നും മമ്പറം ദിവാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ ഐ ഗ്രൂപ്പ് സംസ്ഥാന തിരികെ കൊണ്ടുവരും. ഇരിക്കൂറിലെ ഫോര്‍മുല നടക്കില്ല. ഡിസിസി അധ്യക്ഷ സ്ഥാനം കൊടുക്കുന്നത് എതിര്‍ക്കും. എനിക്ക് ആ സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും മമ്പറം ദിവാകരന്‍ വ്യക്തമാക്കി.