കണ്ണൂർ കോർപറേഷൻ മേയർ ടിഒ മോഹനന്‍ രാജിവച്ചു; പുതിയ മേയർ എത്തുക മുസ്ലീം ലീഗിൽ നിന്ന്
കണ്ണൂർ: ഏറെ നാളത്തെ വിവാദങ്ങൾക്കും, ഭിന്നതകള്കും ഒടുവിൽ കണ്ണൂർ കോർപറേഷൻ മേയർ ടിഒ മോഹനന്‍ രാജിവച്ചു. സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനാണ് കണ്ണൂർ. ഇനി മുസ്ലിം ലീഗ് മേയറാവും ഇവിടെ ചുമതല ഏറ്റെടുക്കുക. കോൺഗ്രസ് ലീഗ് ധാരണ നടപ്പായതോടെയാണ് നിലവിലെ മേയർ ടിഒ മോഹനൻ രാജിവച്ചത്. നിലവിലെ ധാരണ പ്രകാരം അടുത്ത രണ്ട് വർഷം ലീഗിനാണ് മേയർ പദവി.
മൂന്ന് വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് പുതുവർഷ ദിനത്തിൽ മോഹനൻ സ്ഥാനമൊഴിഞ്ഞത്. കണ്ണൂർ യുഡിഎഫിൽ തർക്കങ്ങൾക്ക് വഴിമരുന്നിട്ട മേയര്‍ പദവിയിൽ ഇനി ലീഗിന്റെ ഊഴമാണ്. നേരത്തെ രണ്ടര വർഷം വീതം വെപ്പിന് കോൺഗ്രസ് വഴങ്ങാതിരുന്നതോടെ ലീഗ് ഇടഞ്ഞിരുന്നു. പിന്നീട് സംസ്ഥാന തലത്തിൽ ചർച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ആരാണ് പുതിയ മേയറെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായ കെ ഷബീന തൽക്കാലം മേയറുടെ എല്ലാ പൂർണാധികാരവുമുള്ള ചുമതല വഹിക്കും. അതേസമയം, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെഇ ഇന്ദിര, സുരേഷ് ബാബു മറ്റ് കൗൺസിലർമാർ എന്നിവരോടൊപ്പമാണ് മേയർ ടിഒ മോഹനൻ സെക്രട്ടറിയുടെ മുൻപാകെ രാജി സമർപ്പിച്ചത്.
മുസ്‍ലിഹ് മഠത്തിലിനാണ് മേയർ സ്ഥലത്തേക്ക് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. പുതിയ മേയറുടെ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്‌ച കഴിയുമെന്നാണ് റിപ്പോർട്ട്. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ്, ഖരമാലിന്യ ശേഖരണ പദ്ധതി, സ്‌റ്റേഡിയം നവീകരണം തുടങ്ങിയ നേട്ടങ്ങളായി അവതരിപ്പിച്ചാണ് മേയറുടെ പടിയിറക്കം.
തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച പികെ രാഗേഷിനെ ടിഒ മോഹനൻ വിമർശിക്കുകയും ചെയ്‌തു. താൻ യാതൊരു സമ്മർദങ്ങൾക്കും വഴങ്ങുന്നയാളല്ല. എതിർക്കുന്നവരെ കൂടി അവർ പറയുന്നതിൽ മെറിറ്റുണ്ടെങ്കിൽ അംഗീകരിച്ചും തെറ്റുതിരുത്തിയുമാണ് മുൻപോട്ടു പോയത്. വിമർശകരോട് തനിക്ക് നന്ദിയുണ്ടെന്നും അവർ കാരണം ജാഗ്രതയോടെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും സംസ്ഥാനത്തെ ഏക കോൺഗ്രസ് മേയറായിരുന്ന ടിഒ മോഹനൻ പറഞ്ഞു.












Click it and Unblock the Notifications