കണ്ണൂർ: കൊട്ടിയൂര്‍ രേവതി മഹോത്സവത്തിന് വാളാട്ടത്തോടെ സമാപനം
ഇരിട്ടി: വൈശാഖ മഹോത്സവത്തിലെ നാലു നിവേദ്യങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം വ്യാഴാഴ്ച പെരുമാള്‍ക്ക് നിവേദിച്ചു. ഉച്ചശീവേലി നടക്കവേ വാളാട്ടം എന്ന ചടങ്ങ് നടന്നു. ഭണ്ഡാര അറയില്‍ സൂക്ഷിച്ചിരിക്കുന്ന സപ്തമാതൃ പുരത്തെ ചപ്പാരം ഭവതിയുടെ വാളുകളുമായി വാളശന്‍മാര്‍ കിഴക്കെ നടയിലെ തിരുവന്‍ ചിറയിലെത്തി. ദേവി ദേവന്‍ മാരുടെ തിടമ്പുകള്‍ക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തിയത്.
സപ്തമാതൃക്കളുടെ ശക്തി ആവാഹിച്ചാണ് ദേവനും ദേവിക്കും മുന്‍പിലായി വാളാട്ടം നടത്തിയത്. വാളുമായി തിരുവന്‍ ചിറയില്‍ ഒരാേ പ്രദക്ഷിണം നടത്തി. തുടര്‍ന്ന് അമ്മാറക്കല്‍ തറക്കും പൂവറക്കും ഇടയില്‍ പ്രത്യേക സ്ഥാനത്ത് കുടിപതികള്‍ തേങ്ങയേറ് നടത്തി.

പ്രായ ക്രമത്തിലാണ് തേങ്ങയേറ് നടത്തിയത്. ഉത്സവാഘോഷങ്ങളുടെ അവസാനം എന്നറിയിക്കുന്ന ചടങ്ങാണിത്. വ്യാഴാഴ്ച നടന്ന ആയിരം കുടം ജലാഭിഷേകത്തോടെയാണ് ഉത്സവ ചിട്ടകള്‍ പൂര്‍ത്തീകരിച്ചത്. സന്ധ്യയോടെ കലശപൂജകള്‍ക്കും തുടക്കമായി.
ഇരുപത്തിയേഴുനാള്‍ നീണ്ട കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ജൂണ്‍ പത്തിന് തൃക്കലശാട്ടോടെ സമാപിക്കും. ക്ഷേത്രമില്ല ക്ഷേത്രമെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ മണിത്തറയിലെ സ്വയംഭൂവിന് മുകളില്‍ കെട്ടിയുണ്ടാക്കിയ താത്കാലിക ശ്രീകോവില്‍ പിഴുത് തിരുവന്‍ ചിറയില്‍ നിക്ഷേപിക്കുന്നതോടെ ഉത്സവകര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലെത്തും.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ വരെ കിഴക്കെ നടയില്‍ കലശപൂജകള്‍ നടക്കും. രാവിലെയോടെ കിഴക്കെ നടയിലുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങള്‍ വരും. കലശ മണ്ഡപത്തില്‍ നിന്നും മണിത്തറയിലേക്ക് എഴുന്നെള്ളിച്ച് കൊണ്ടുവരുന്ന കളഭം, സ്വര്‍ണ്ണം, വെള്ളി കുടങ്ങളില്‍ നിന്നാകും അഭിഷേകം ചെയ്യുക. തന്ത്രിമാരും ബ്രാഹ്‌മണരും ഒന്നുചേര്‍ന്ന് നടത്തുന്ന കളഭാഭിഷേകത്തിനൊപ്പം സമൂഹ പുഷ്പാഞ്ജലിയും, പൂര്‍ണ്ണപുഷ്ഞ്ജലിയും നടത്തും.
തുടര്‍ന്ന് തറ ശുദ്ധീകരിച്ചതിന് ശേഷം നിവേദ്യ സമര്‍പ്പണവും പിന്നീട് കുടിപതികളുടെ തണ്ടിന്‍മേല്‍ ഊണും നടക്കും . തിടപ്പള്ളിയിലെ തണ്ടില്‍ ഇരുന്ന് കുടിപതികള്‍ കടുംപായസം അടക്കമുള്ള വിഭവങ്ങള്‍ ചേര്‍ത്താകും ഊണുകഴിക്കുക.
വീണ്ടും തിടപ്പള്ളിയും തറയും ശുദ്ധീകരിച്ചതിന് ശേഷം മുതിരേരി വാള്‍ മടക്കത്തിനുള്ള കര്‍മ്മങ്ങള്‍ ആരംഭിക്കും. മുതിരേരി വാള്‍ മടങ്ങിയാല്‍ അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദന പൊടി അഭിഷേകം നടത്തും. ഭണ്ഡാരങ്ങള്‍ തിരിച്ചെഴുന്നെള്ളത്തിനായി കാവുകളാക്കി കൂത്തമ്പലത്തില്‍ വയ്കും. തുടര്‍ന്ന് തന്ത്രിയുടെ യാത്രാബലിയും നടത്തും. ഇതിന് മുമ്പ് എല്ലാവരും ഇക്കരയിലേക്ക് കടക്കും. ഓച്ചറും പന്തക്കിടാങ്ങളും മുന്നില്‍ നീങ്ങിയാല്‍ ഹവിസ് തൂവി ഏറ്റവും ഒടുവിലായി ഇക്കരെ കടക്കും. പാമ്പറപ്പാന്‍ തോട് വരെ ഹവിസ് വിതറിയ ശേഷം തിരിഞ്ഞ് നോക്കാതെ തന്ത്രി കൊട്ടിയൂരിന് പുറത്തേക്ക് പോരും.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
ശനിയാഴ്ച്ച ബ്രാഹ്‌മണര്‍ അക്കരെയെത്തി നിവേദ്യം ഒരുക്കി പൂജകള്‍ നടത്തും. അഷ്ടബന്ധം കൊണ്ട് സ്വയം ഭൂവിനെ ആവരണം ചെയ്യും. തുടര്‍ന്ന് ഇവര്‍ ഇക്കരക്ക് മടങ്ങിയാല്‍ ഒറ്റപ്പിലാനും സംഘവും മണിത്തറയിലെത്തി നിവേദ്യച്ചേറ് അവിടെ വച്ച് തന്നെ ഭക്ഷിക്കും. വറ്റടി എന്നാണ് ഈ ചടങ്ങുകളെ വിളിക്കുക. ഇത് കൂടി കഴിഞ്ഞാല്‍ അടുത്ത വൈശാഖ മഹോത്സവ കാലം വരെ മനുഷ്യര്‍ക്ക് അക്കരയിലേക്ക് പ്രവേശിക്കില്ല. യാത്രാ ബലി മുതല്‍ ആചാരപരമായി അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനമില്ല.












Click it and Unblock the Notifications