ഉരുൾപൊട്ടൽ മേഖലയിലെ നാശം നേരിൽക്കണ്ട് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കേളകം : ഉരുൾപൊട്ടൽ നാശം വിതച്ച കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങൾതദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും സംഘവും സന്ദർശിച്ചു.
ആദ്യം ചെക്യേരി പട്ടികവർഗ കോളനിയിലെത്തിയ സംഘം ഉരുൾപൊട്ടലിൽ തകർന്ന പ്രദേശം നോക്കിക്കണ്ടു. വീടുകളും കൃഷിയിടങ്ങളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. റോഡിൽ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. തുടർന്ന് നിടുംപൊയിൽ -മാനന്തവാടി റൂട്ടിലെ 28ാം മൈലിൽ മൂന്ന് കിലോമീറ്ററോളം റോഡ് തകർന്നത് സന്ദർശിച്ചു.
റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണ്. പൂളക്കുറ്റിയിലെ മൂന്നു ജീവനെടുത്ത ദുരന്തപ്രദേശവും മന്ത്രി സന്ദർശിച്ചു. രണ്ടര വയസ്സുകാരി നുമ തസ്ലീമിന്റെ ജീവഹാനിക്കിടയാക്കിയ പ്രദേശവും കുടുംബക്ഷേമ കേന്ദ്രവും സന്ദർശിച്ചാണ് മടങ്ങിയത്.

ഉരുൾപൊട്ടൽ ഉണ്ടായ കോളയാട് ചെക്യേരി കോളനിയിലെ കുടുംബങ്ങളെ പാർപ്പിച്ച പെരുന്തോട് വേക്കളം എ യു പി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പ്, പൂളക്കുറ്റിയിലെ ദുരിതബാധിതരെ പാർപ്പിച്ച പൂളക്കുറ്റി എൽപി സ്‌കൂളിലെയും സെൻറ് മേരീസ് ചർച്ചിലെയും ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ മന്ത്രി സന്ദർശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിച്ചു. അവരുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
മന്ത്രിയുടെ കൂടെ എംഎൽഎമാരായ അഡ്വ. സണ്ണിജോസഫ്, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദം കേട്ട് കാട്ടിലേക്ക് ഓടിയ എട്ടുവയസുകാരനായ അർഷൽ തിരിച്ചുകയറിയത് ജീവിതത്തിലേക്ക്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ടതോടെ അർഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്നു കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും കനത്ത മഴയും ഇരുട്ടും അർഷലിന്റെ വഴി തെറ്റിച്ചു. ഇതോടെ അർഷൽ കാട്ടിൽ ഒറ്റപ്പെടുകയായിരുന്നു. തനിച്ചായായത് കണക്കാക്കാതെ ജീവരക്ഷാർഥം അർഷൽ കാട്ടിലേക്ക് ഓടിക്കയറി. ഇതിനിടെ കുഴിയിൽ വീണും മരത്തിനിടിച്ചും നിസാര പരുക്കുകളുമേറ്റു. ഇതൊന്നും വകവെക്കാതെ ആ എട്ടുവയസുകാരൻ കാട്ടിൽതന്നെ അഭയം തേടി. രണ്ടുമണിക്കൂറിലേറെയാണ് നാലാം ക്ലാസ് വിദ്യാർഥിയായ അർഷൽ കണ്ണവത്തെ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അർഷലിനെ കുടുംബാംഗങ്ങൾ കണ്ടെത്തി.
അർഷലിന്റെ വീടിന്റെ ഇരുവശങ്ങളിൽ കൂടെയാണ് ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചത്. ശബ്ദം കേട്ടയുടൻ കുടുംബങ്ങൾ വീടു വിട്ടതിനാലാണ് ചെക്യേരി കോളനിയിൽ വൻദുരന്തം ഒഴിവായത്. വീടുകൾ വാസയോഗ്യമല്ലാതായതോടെ അർഷലും കുടുംബവും നിലവിൽ പെരിന്തോടേ് വേക്കളം എയുപി സ്‌കൂളിലെ ദുരുതാശ്വാസ ക്യാംപിലാണ്. സുരേഷ്-രേഷ്മ ദമ്പതികളുടെ മകനായ അർഷൽ കൊമ്മേരി ഗവ. യുപി സ്‌കൂളിലെ വിദ്യാർഥിയാണ്. ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അർഷലിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു.
കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുറന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 217 പേര്‍. വേക്കളം എ യു പി സ്‌കൂള്‍, പൂളക്കുറ്റി എല്‍ പി സ്‌കൂള്‍, പൂളക്കുറ്റി സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍, കണ്ടന്തോട് ലത്തീന്‍ കുരിശുപള്ളി ഹാള്‍ എന്നിവയാണ് ക്യാമ്പുകള്‍.
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
കോളയാട് വില്ലേജിലെ ചെക്യേരി കമ്യൂണിറ്റി ഹാളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിക്കാനാണ് വേക്കളം എ യു പി സ്‌കൂളില്‍ പുതുതായി ക്യാമ്പ് തുടങ്ങിയത്. കമ്യൂണിറ്റി ഹാളില്‍ താമസിച്ചവരെ കൂടുതല്‍ സുരക്ഷക്കായി ബുധനാഴ്ച രാത്രിയാണ് ഇവിടേക്ക് മാറ്റിയത്. വേക്കളം സ്‌കൂളില്‍ 33 കുടുംബങ്ങളിലെ 93 (സ്ത്രീകള്‍ 36, പുരുഷന്‍മാര്‍ 29, കുട്ടികള്‍ 28) പേരാണ് നിലവിലുള്ളത്. പൂളക്കുറ്റി സ്‌കൂളില്‍ 34 കുടുംബങ്ങളിലെ 87(സ്ത്രീകള്‍ 32, പുരുഷന്‍മാര്‍ 42, കുട്ടികള്‍ 13) പേരുണ്ട്. പാരിഷ് ഹാളില്‍ അഞ്ച് കുടുംബങ്ങളിലെ 15( സ്ത്രീകള്‍ 8, പുരുഷന്‍മാര്‍ 7) പേരും കുരിശു പള്ളി ഹാളില്‍ ഒമ്പത് കുടുംബങ്ങളിലെ 22 (സ്ത്രീകള്‍ 11, പുരുഷന്‍മാര്‍ 9, കുട്ടികള്‍ 2)പേരുമുണ്ട്.












Click it and Unblock the Notifications