ഭൂരിഭാഗവും പുഴയെടുത്തു, ഇനിയുള്ളത് അല്‍പം മാത്രം; ആശങ്കയൊഴിയാതെ കോറളായി ദ്വീപ് നിവാസികള്‍
കണ്ണൂര്‍: മഴ പെയ്യുമ്പോള്‍ ഈ ദ്വീപിലുള്ളവര്‍ക്ക് ഭയമാണ്. ശക്തമായ മഴപെയ്താല്‍ ഏത് നിമിഷവും ഈ ദ്വീപിനെ പുഴയൊന്നായിവിഴുങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍പ്പെട്ട കോറളായി ദ്വീപിന്റെ വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്.
ഏത് നിമിഷം വേണമെങ്കിലും നാമാവശേഷമായിപോകുമെന്ന അവസ്ഥയിലാണ് ഈ ദ്വീപ് നിവാസികള്‍ കഴിഞ്ഞ്കൂടുന്നത്. ദിവസം ചെല്ലുംതോറും ഇവിടത്തെ കര പുഴയിലേക്ക് ഇടിഞ്ഞ്‌കൊണ്ടിരിക്കുകയാണ്. 275 ഏക്കറുണ്ടായിരുന്ന ദ്വീപിപ്പോഴുള്ളത് വെറും 200 ഏക്കര്‍ മാത്രമാണ് ബാക്കി 75 ഏക്കറും പുഴയെടുത്ത സ്ഥിതിയാണ്. ആയിരത്തോളം ജനങ്ങള്‍ ദ്വീപില്‍ താമസിക്കുന്നുണ്ട്. ദിവസം ചെല്ലുംതോറും അവരുടെ ജീവിതത്തിനും ഭീഷണിയായികൊണ്ടിരിക്കുകയാണ് ദ്വീപിന്റെ അവസ്ഥ.

വാഴ, കരിമ്പ്, തെങ്ങ് തുടങ്ങിയ കൃഷിയാണ് ഇവരുടെ വരുമാന മാര്‍ഗ്ഗം. പെട്ടെന്നൊരുദിവസം ഇതൊക്കെ പുഴയെടുത്താല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഇവര്‍ കടന്ന്‌പോകുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ദ്വീപിന്റെ ഒട്ടുമുക്കാല്‍ ഭാഗവും മുങ്ങിയിരുന്നു. ഒരു വീടിന്റെ പിന്‍ ഭാഗത്തെ മണ്ണ് പൂര്‍ണമായും ഇടിഞ്ഞ് പുഴയിലേക്ക് വീണ സ്ഥിതിയായിരുന്നു. നിലവില്‍ ഇവിടെ കല്ല് വെച്ച് കെട്ടിയിരിക്കുകയാണ്. കൂടാതെ കരയിടിച്ചലിനെ തടയാനായി തെങ്ങ് പുഴയിലേക്ക് ഇറക്കിവെച്ച് അതില്‍ മണ്ണുനിറച്ച് പുഴയ്ക്കരികില്‍ കെട്ടിത്താഴ്ത്തി നിര്‍ത്താനുള്ള പരീക്ഷണവും നടന്നിരുന്നു. ഇത് അല്‍പം ആശ്വാസമായെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല.

ചെങ്ങളായി, കുറുമാത്തൂര്‍, മയ്യില്‍ എന്നീ പഞ്ചായത്തുകളുടെ പ്രധാന മണല്‍വാരല്‍ കേന്ദ്രമായിരുന്നു മുമ്പ് ഇവിടെ. ഇതും കരയിടിച്ചിലിന് കാരണമായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചയ്ക്ക് വേലിയേറ്റ സമയത്തുണ്ടാകുന്ന തിരകള്‍ വന്നിടിക്കുന്നതു മൂലവും കരയിടിച്ചല്‍ ഉണ്ടാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കോറളായി ദ്വീപിന്റെ ഭൂരിഭാഗവും ഇന്ന് പുഴയ്ക്കടിയിലാണ്. ഇവിടെ വീട് വെച്ചവര്‍ക്ക് ഇപ്പോള്‍ വീട്ടു നമ്പര്‍ പോലും കിട്ടുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. കാരണം സിആര്‍സെഡ് നിയമപ്രകാരം വീട് വെക്കണമെങ്കില്‍ പുഴയില്‍ നിന്നും 50 മീറ്റര്‍ അകലം പാലിക്കണം. വീട് വെക്കാന്‍ സ്ഥലം അളക്കുമ്പോള്‍ 50 മീറ്റര്‍ അകലം പാലിച്ചിയിരുന്നു ചെയ്യുിന്നതെങ്കിലും. വീട് വെച്ചതിന് ശേഷം അളന്ന് നോക്കുമ്പോള്‍ 50 മീറ്ററില്‍ കുറവായിരിക്കും കാരണം ബാക്കി ഭാഗം പുഴയെടുത്തിരിക്കും. പുഴയ്ക്കരികില്‍ നിരവധി സെവന്‍സ് മുതല്‍ ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റു വരെ നടന്ന മൈതാനങ്ങളുണ്ടായിരുന്നു. ഇന്നിവിടെ ലെവന്‍സ് പോയിട്ട് ഫൈവ്‌സ് പോലും നടത്താന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലവില്‍ ദ്വീപിന്റെ മധ്യഭാഗത്ത് കൂടെയാണ് പുഴ ഒഴുകുന്നത്. ഇതോടെ ഒന്നായിരുന്ന ദ്വീപ് ഇന്ന് രണ്ടായി മുറിഞ്ഞിരിക്കുന്ന സ്ഥിതിയാണ്. നിലവില്‍ പുഴ ഒഴുകുന്നത് ഒരു ദ്വീപിന്റെ മുകളിലൂടെയാണ് ആള്‍താമസമില്ലാത്ത ദ്വീപായിരുന്നു അത്. അതിനെ മുഴുവനായും പുഴ വിഴുങ്ങുകയായിരുന്നു. സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വെച്ചാല്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. ആളില്ലെന്ന് മാത്രമല്ല, ഒരുപാട് മുതല്‍ മുടക്കി പണിത വീടിനുപോലും വില ലഭിക്കാത്തതിനാല്‍ വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവര്‍ നേരിടുന്നത്.
കോൺഗ്രസുകാർക്കെതിരായ വ്യക്തിഹത്യ; റിപ്പോർട്ടർ ടിവിക്കെതിരെ കെ സുധാകരൻ; അതിരൂക്ഷവിമർശനങ്ങൾ!
Recommended Video

ദ്വീപ് നിവാസികള്‍ സ്വന്തമായി തൃശൂരില്‍ നിന്നും എഞ്ചിനിയറെ വരുത്തിച്ച് ഒരു പ്രോജക്ട് ഉണ്ടാക്കി എംപിക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു. കണ്ടക്കൈ ഭാഗത്തും, ആയാര്‍ മുനമ്പ് ഭാഗത്തും തടയിണ നിര്‍മ്മിച്ച് ഉപ്പുവെള്ളം തടഞ്ഞു നിര്‍ത്തുക. അതില്‍ നിന്നുള്ള ശുദ്ധമായ വെള്ളം മയ്യില്‍ ഭാഗത്ത് വിതരണം ചെയ്യുക, ബാക്കി വരുന്നത് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുക; ഇങ്ങനെയായിരുന്നു പ്രോജക്ട്. 10 വര്‍ഷം മുന്‍പാണ് ഈ പ്രോജക്ട് സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചത്. നിലവിലെ ദ്വീപിന്റെ അവസ്ഥയ്ക്ക് പരിഹാരമാകുന്ന രീതിയിലായിരുന്നു പ്രോജക്ട്. എന്നാല്‍ ഇത് കടലാസില്‍ ഒതുങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഒരു പ്രളയം കൂടി താങ്ങാനുള്ള ശേഷി ദ്വീപിനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്കാണ് ദ്വീപിന്റെ സ്ഥിതി ഇത്രയും രൂക്ഷമായത്. എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന പ്രദേശമാണിവിടെ. വെള്ളം കയറുന്ന സമയങ്ങളില്‍ ഇവിടുത്തെ ആള്‍ക്കാരെ പള്ളിയിലേക്കും മയ്യില്‍ ഗവ. സ്‌കൂളിലേക്കുമാണ് മാറ്റുന്നത്. ഏകദേശം 25 ഓളം വീടുകളില്‍ വെള്ളം കയറുകയും ചെയ്യും. എത്രയും വേഗം ദ്വീപിന്റെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications