ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസ് ബോംബെറിഞ്ഞു തകര്‍ത്തു: പിന്നില്‍ സിപിഎമ്മെന്ന് പാച്ചേനി, സ്ഥലത്ത് വൻ പോലീസ് സന്നാഹം!!
ബക്കളം: തളിപ്പറമ്പ് ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിനു നേരെ വീണ്ടും ബോംബേറ്. മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിനു നേരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വീണ്ടും ആക്രമണമുണ്ടായത്. ബോംബേറില്‍ കെട്ടിടത്തിന്റെ ഷട്ടറിനും മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അന്നും ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ലീഗ് അനുഭാവിയുടെ കടയ്ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബിനു നേരെയും ആക്രമണം നടത്തി.

ബക്കളം പുന്നക്കുളങ്ങരയിലെ മുസ്ലിം ലീഗ് ഓഫീസ് ഇരുട്ടിന്റെ മറവില്‍ ബോംബെറിഞ്ഞ് തകര്‍ത്ത സിപിഎം ഫാസിസ്റ്റ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു. തകര്‍ക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന്തൂര്‍ നഗരസഭയിലെ ബക്കളം പുന്നക്കുളങ്ങര മേഖലയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാതെ ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ പൊതുസമൂഹം ഒന്നാകെ പ്രതിഷേധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അക്രമവും ഏകാധിപത്യ ശൈലിയും മുഖമുദ്രയാക്കി കൊണ്ട് പാര്‍ട്ടി ഗ്രാമങ്ങള്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വിത്തുല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റുന്ന സിപിഎം നടപടി അംഗീകരിക്കാന്‍ കഴിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരുവട്ടം ആക്രമിക്കപ്പെട്ട ഓഫീസ് വീണ്ടും നിശ്ശേഷം അക്രമിച്ച് തകര്‍ത്തിരിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങള്‍ ഇല്ലാത്ത ആന്തൂര്‍ നഗരസഭയിലെ ഭരണത്തിന്റെ അഹങ്കാരത്തില്‍ നഗരസഭാ പ്രദേശത്ത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ഇവിടെ പ്രവര്‍ത്തിക്കുകയും വേണ്ട എന്നാണോ സിപിഎം നയം എന്ന് ഉന്നത നേതാക്കള്‍ വ്യക്തമാക്കണം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കുന്ന സിപിഎമ്മിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications