പഴനി പീഡനം: കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു: യുവതിയും രണ്ടാം ഭർത്താവും തലശേരിയിൽ നിന്നും മുങ്ങി
തലശേരി: കേരളമാകെ ഞെട്ടിച്ച പഴനി പീഡന കേസ് വ്യാജമാണെന്ന് തെളിഞ്ഞു. വൻ വിവാദം സൃഷ്ടിച്ച പഴനി കൂട്ടബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ സംഭവത്തിൽ തമിഴ്നാട് സ്വദേശിനിയായ യുവതിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരുന്നില്ല. തമിഴ്നാട് പോലീസിൻ്റെ നിർദ്ദേശപ്രകാരം ഇരുവരും തലശേരി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെയാണ് മാസങ്ങളോളം കേരള- തമിഴ്‌നാട് സംസ്ഥാന പോലീസിനെ വട്ടം കറക്കിയ കൂട്ട ബലാത്സംഗ കേസിലെ പരാതിക്കാരായ സ്ത്രീ പുരുഷൻമാർ താമസസ്ഥലത്തു നിന്നും ആരുമറിയാതെ മുങ്ങിയത്. ഇതോടെ കെട്ടിച്ചമച്ച കേസിൽ തങ്ങൾക്കെതിരെ പോലീസ് കേസെടുക്കുമെന്ന് ഭയന്നാണ് ഇവർ നാടകീയമായി തലശ്ശേരിയില്‍ നിന്നും മുങ്ങിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

തലശേരി കുയ്യാലിയിലെ ഷറാറ ക്വാട്ടേഴ്‌സില്‍ നിന്നാണ് പരാതിക്കാരനും പരാതിക്കാരിയും മുങ്ങിയത്. വിധവയും നാല് മക്കളുടെ അമ്മയുമായ തമിഴ്‌നാട് സേലം സ്വദേശിനിയായ നാല്‍പതുകാരി പഴനിയിലെ ലോഡ്ജില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി യെന്ന് പരാതിപ്പെട്ടതോടെയാണ് കേസ് സജീവമാകുന്നത്. സ്വകാര്യ ഭാഗത്ത് ആന്തരിക ക്ഷതമേറ്റ നിലയില്‍ ഏതാനും ആഴ്ചയ്ക് മുന്‍പ് ഇവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിയതാണ് സംഭവ പരമ്പരയുടെ തുടക്കം.
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം മാധ്യമങ്ങളിൽ വൻ വാർത്തയായതോടെ ജില്ലാ പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ദ ചികിത്സക്കായി തൊട്ടടുത്ത ദിവസം പരിയാരത്തെ കണ്ണുർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് ഇവിടെയെത്തിയ കണ്ണൂര്‍ ജില്ല പോലീസ് മേധാവി യുവതിയുടെയും ചികിത്സിക്കുന്ന ഡോക്ടറുടെയും മൊഴിയെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേരള ഡിജിപിയുടെ അഭ്യർത്ഥന പ്രകാരം തലശ്ശേരിയിലെത്തി. എന്നാല്‍ പഴനിയില്‍ നടന്ന അന്വേഷണത്തിലും യുവതി പറഞ്ഞ ലോഡ്ജില്‍ അത്തരം പീഡനം നടന്നിട്ടില്ലെന്ന് പിന്നീട് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കല്യാണം കഴിക്കാതെ കൂടെ താമസിക്കുന്ന യുവാവ് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗ പരാതി നല്‍കുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.
ഈക്കാര്യം കഴിഞ്ഞ ദിവസം യുവതി അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പരാതിക്കാര്‍ പ്രതിസ്ഥാനത്ത് എത്തുമെന്ന തിരിച്ചറിവിലാണ് ഇവര്‍ തലശ്ശേരിയില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് തലശേരി പൊലിസിൻ്റെ നിഗമനം. വ്യാജ പരാതി നൽകി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ ഇവർ ഡിണ്ടിഗൽ പോലീസ് സ്റ്റേഷനിലും പ്രതികളാണ്. പഴനിയിലെ ലോഡ്ജ് ഉടമ മുത്തു നൽകിയ പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications