പ്ലസ്ടു ബാച്ചിനായി കെ എം ഷാജിയ്ക്ക് പണം നൽകിയിട്ടില്ല: ആരോപണം തള്ളി സ്കൂൾ മാനേജ്മെന്റ്, നടന്നതെന്ത്
കണ്ണൂർ: പ്ലസ്ടു ബാച്ച് ലഭിക്കുന്നതിനായി തങ്ങൾ ആർക്കും പണം നൽകിയിട്ടില്ലെന്ന് സ്കൂൾ മാനേജ്മെന്റ്. അഴീക്കോട് എംഎൽഎ കെഎം ഷാജിക്ക് പണം നൽകിയിട്ടില്ലെന്നാണ് വിവാദമുണ്ടായതിനെ തുടർന്ന് മാനേജ്മെന്റ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇതിനിടെ കോഴ ആരോപണം സിപിഎമ്മിന്റെ വേട്ടയാടലാണെന്ന് കെഎം ഷാജി എംഎൽഎ പ്രതികരിച്ചു. മുഖ്യമന്ത്രി കോടികൾ ചെലവഴിച്ചുണ്ടാക്കിയ പ്രതിച്ഛായ തകർന്നതിന്റെ പ്രതികാരമാണ് തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പിന്നിലെന്ന് കെഎം ഷാജി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പണം നൽകിയില്ലെന്ന് മാനേജ്മെന്റ്
എന്നാൽ കെഎം ഷാജിക്ക് പ്ലസ്ടു ബാച്ച് ലഭിക്കുന്നതിനായി പണം നൽകിയിട്ടില്ലെന്ന് സ്കൂൾ മാനേജർ പി വി പത്മനാഭൻ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ എം ഷാജി പണം വാങ്ങിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പുതപ്പാറ രംഗത്തു വന്നിരുന്നു. പിന്നീട് ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും താൻ രേഖാമൂലം നേതൃത്വത്തിന് പരാതി നൽകിയതിന്റെ കോപ്പി കൈവശമുണ്ടെന്നും നൗഷാദ് പറഞ്ഞു. കണ്ണുർ ബ്ളോക്ക് പഞ്ചായത്ത് ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്. കണ്ണുർ വിജിലൻസാണ് കേസ് അന്വേഷിക്കുന്നത്.

ലീഗിന്റെ പിന്തുണ
കെഎം ഷാജി എംഎൽഎക്കെതിരെ സിപിഎം നടത്തുന്ന നീക്കത്തിന് മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിൻതുണയുണ്ടെന്ന് വ്യക്തമായിരിക്കുയാണ്. 2011 മുതൽ അഴീക്കോട് എംഎൽഎയായ കെഎം ഷാജിയെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് സ്ഥാനാർത്ഥിയാക്കിയത്. യൂത്ത് ലീഗ് സംസ്ഥാന നേതാവായിരുന്ന കെഎം ഷാജി അണികൾക്ക് പരിചിതനാണെങ്കിലും മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് അത്ര സ്വീകാര്യനായിരുന്നില്ല. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനമോഹികളായ പലരുടെയും തലയ്ക്കു മുകളിലൂടെയാണ് കെഎം ഷാജിയെ സ്ഥാനാർത്ഥിയാക്കായിരുന്നത്. അന്നുതൊട്ട് ഇന്നുവരെ എംഎൽഎയെന്ന നിലയിലും നേതാവെന്ന നിലയിലും കെ.എം ഷാജിയെ അംഗീകരിക്കാത്തവർ അഴീക്കോടു മണ്ഡലത്തിലും കണ്ണുരുമുണ്ട്. എംഎൽഎയായതു മുതൽ ജില്ലയിൽ സ്വന്തമായി ഒരു അനുയായി വൃന്ദത്തെ സൃഷ്ടിക്കാനും അവരിലുടെ സ്വന്തം കാര്യങ്ങൾ നടത്താനുമാണ് ഷാജി ശ്രമിച്ചതെന്നും സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുന്നതിനാൽ ജില്ലാ കമ്മിറ്റി പറയുന്ന കാര്യങ്ങൾ അനുസരിക്കാറില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.

അനുനയിപ്പിക്കാൻ തയ്യാറായില്ല
കണ്ണുർ കോർപ്പറേഷൻ ഡെപ്യുട്ടി മേയർ പി കെ രാഗേഷിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസാക്കാൻ കാരണം മുസ്ലിം ലീഗ് കൗൺസിലർ കെപിഎ സലീം മറുകണ്ടം ചാടിയതാണ്. കെഎം ഷാജിയുടെ അടുത്ത അനുയായികളിലൊരാളാണ് കെപിഎ സലീം. ചില നിസാര പ്രശ്നങ്ങളുടെ പേരിൽ ഇടഞ്ഞുനിന്ന സലിമിനെ അനുനയത്തിലെത്തിക്കുവാൻ ഷാജി ശ്രമിച്ചില്ലെന്ന ശക്തമായ പരാതി മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ഷാജിക്കെതിരായ നീക്കം മുസ്ലീം ലീഗിലെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നത്.

വിശ്വാസ്യതയെ ചോദ്യം ചെയ്തുു
ഇടതു സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യതയെ പരസ്യമായി ചോദ്യം ചെയ്തതിനാണ് കെ എം ഷാജി എംഎൽഎയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയുമായി സർക്കാർ. രംഗത്തുവന്നിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് സ്കൂൾ മാനേജ്മെന്റിൽ നിനും ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചു തരാമെന്ന് ഉറപ്പു നൽകി വാങ്ങിയെന്നാണ് സിപിഎം പ്രവർത്തകനായ ഒരാൾ നൽകിയ പരാതി. ഇതിനു വ്യക്തമായ തെളിവുണ്ടെന്നും സിപിഎമ്മുകാരനായ പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാഷ്ട്രീയ പ്രേരിതമോ?
കൊവിഡ് ദുരിതാശ്വാസഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച. എംഎംഎൽ.എയെ കുടുക്കാൻ ഒരു ദിവസം പിന്നിടും മുൻപെ വിജിലൻസ് അന്വേഷണവുമായി സർക്കാർ രംഗത്തിറങ്ങിയത് രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സ്കൂൾ പുതിയ ബാച്ച് അംഗീകാരവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് കെഎം ഷാജിക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിനെ തൊട്ടു പുറകെ തന്നെയാണ് അഴീക്കോട് എം.എൽ.എയായ കെഎം ഷാജിക്കെതിരെ നീക്കം വന്നു തുടങ്ങിയത്.

പ്രാഥമിക അന്വേഷണത്തിൽ തെളിവ്?
തങ്ങളിൽ നിന്നും സർക്കാർ സേവനം ലഭ്യമാക്കാൻ ജനപ്രതിനിധിയെന്ന നിലയിൽ കോഴവാങ്ങിയെന്ന പൊതുപ്രവർത്തകന്റെ ആരോപണമാണ് കെഎം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിലേക്ക് എത്തുന്നത്. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കൻഡറി ബാച്ച് അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. 2013-14 കാലഘട്ടത്തിലാണ് സംഭവം നടന്നതായി പറയുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി.

25 ലക്ഷം നൽകിയെന്ന്
ഹൈസ്കൂളുകള്‍ക്ക് ഹയര്‍ സെക്കൻഡറി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്കൂളിന് അനുമതി ലഭിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചിരുന്നു. മാനേജ്മെന്‍റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയ്യാറുമായിരുന്നു. എന്നാൽ കെ എം ഷാജി ഇടപെട്ട് എല്ലാം ശരിയാക്കി തരാമമെന്ന് പറഞ്ഞതിനാൽ പണം കൊടുത്തില്ല. പിന്നീട് സ്കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്മെന്‍റ് 25 ലക്ഷം കെഎം ഷാജിക്ക് നല്‍കിയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. എംഎൽഎയ്ക്ക് പണം നൽകിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും. പരാതിക്കാരൻ പറഞ്ഞു. എന്നാൽ സംഭവം രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് എം.എൽ.എയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമെന്നു വിശേഷിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്.












Click it and Unblock the Notifications