ഒടുവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങി
ഏറെ നാൾ നീണ്ട കാത്തിരിപ്പിന് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.എട്ടുകോടി രൂപ ചെലവിട്ട് പണിത കാത്ത് ലാബ് 2021 ഫെബ്രുവരി എട്ടിന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ആവശഅയമായ സൗകര്യം ഇല്ലാതിരുന്നതിനാൽ തുറന്ന് പ്രവർത്തിപ്പിക്കാനായില്ല.എന്നാൽ ഇനി മുതൽ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ ഇനി സാധാരണക്കാര്‍ക്കും ലഭിക്കും.

രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ നടത്തും. രണ്ടാം ഘട്ടത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയും ഇവിടെ ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്നു ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐ.സി.ഡി സംവിധാനവും കാത്ത് ലാബിലുണ്ട്. കുറഞ്ഞ ചെലവില്‍ ഹൃദ്രോഗ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുകയെന്നാണ് കാത്ത് ലാബിലൂടെ ലക്ഷ്യം വെക്കുന്നത്.
ഹൃദയത്തിന്റെ രക്തധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ ചികിത്സാ സംവിധാനമുണ്ടാകുന്നത് ആരോഗ്യരംഗത്തെ മുന്നേറ്റമാണ്. കാത്ത് ലാബ് സി.സി.യുവില്‍ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഇ.ഇ.ജി സംവിധാനവും ജില്ലാ ആശുപത്രിയില്‍ സജ്ജമായിട്ടുണ്ട്. അപ്സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇ.ഇ.ജി. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗബാധ വിലയിരുത്താന്‍ ഇ.ഇ.ജി ഉപകരിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഈ സൗകര്യം വലിയ ആശ്വാസമാണ്. പൂര്‍ണമായും സൗജന്യമായ ഇ.ഇ.ജി സൗകര്യമാണ് ജില്ലാശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. 2019 -ല്‍ കാത്ത് ലാബിനുള്ള സ്ഥലം എച്ച്.എല്‍.എല്‍ന് കൈമാറിയിരുന്നു. 2021ഫെബ്രുവരി എട്ടിന് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു. ജൂലൈയില്‍ സി.സി.യു പൂര്‍ത്തിയായി. ആഗസ്ത് 13 മുതല്‍ ഹൃദ്രോഗവിദഗ്ധന്റെ സേവനം ലഭ്യമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിതികളും പരാതികളുമായി ഒതുങ്ങിപ്പോയിരുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണെന്ന് മന്ത്രി പരഞ്ഞു.
മികച്ച നിലവാരം ഉറപ്പുവരുത്തുന്ന ആരോഗ്യസംരംക്ഷണവും സുരക്ഷിതത്വമാര്‍ന്ന സേവനവും രോഗീ സൗഹൃദമാര്‍ന്ന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാമായി സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് ഈ സര്‍ക്കാര്‍ ആതുരാലയം. ഗ്രാമീണ ആരോഗ്യമിഷന്‍ സംസ്ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കി വരുന്ന കായകല്‍പ്പ പുരസ്‌കാരം, ആരോഗ്യകേരളം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ജില്ലാ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.
കാസര്‍കോടിന്റെ ആരോഗ്യമേഖലയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു
കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കാസര്‍കോട് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. കൂടാതെ സിസിയു നിര്‍മ്മിച്ചു. ഇഇജി മെഷീന്‍ ലഭ്യമാക്കി. ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സാധ്യമാക്കി. കൂടാതെ കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി വളരെ പ്രാധാന്യം നല്‍കുന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications