മലയാളികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി വേണം: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍
കാഞ്ഞങ്ങാട്: വിശേഷ ദിവസങ്ങളിൽ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് നിവേദനം നൽകി. അവധിക്കാലത്തും വിശേഷ ദിവസങ്ങളിലും വിമാനക്കമ്പനികൾ ഭീമമായ തുകയാണ് ഈടാക്കുന്നത് അതുകൊണ്ട് തന്നെ കുടുംബമായി താമസിക്കുന്നവർക്ക് ഒന്നിച്ച് നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണ്.
ജൂണ്‍ മുതല്‍ ആഗസ്ത് വരെ കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂളുകളിൽ അവധിയാണ്. അതുകൊണ്ട് കുടുംബമായി താമസിക്കുന്നവർ ഈ മാസത്തിലായിരിക്കും നാട്ടിലേക്ക് വരാൻ സാധ്യത ഈ അവസ്ഥ മുതലെടുത്ത് എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളും അഞ്ചിരട്ടി വരെ വിമാനനിരക്ക് വര്‍ധിപ്പിക്കുകയാണ്.

സാധാരണ മാസങ്ങളില്‍ കുവൈത്തില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് പതിനയ്യായിരം വരെയാണ് സാധാരണ നിരക്കെങ്കില്‍ അവധിക്കാലത്ത് അമ്പതിനായിരത്തിനും മുക്കാല്‍ലക്ഷത്തിനും ഇടയിലാണ് തുക ഈടാക്കുന്നുണ്ട്. രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. വേനലവധി കാലത്തും വിശേഷാവസരങ്ങളിലും കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രത്യേക വിമാനസര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും, ഈ ആവശ്യം ഏറെ ഗൗരവത്തോട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിവേദന സംഘത്തിന് ഉറപ്പ് നൽകി.
കെകെഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്ല, മഹമൂദ് അബ്ദുല്ല അപ്സര, പാലക്കി അബ്ദുറഹ്മാന്‍ ഹാജി, ബഷീര്‍ ആറങ്ങാടി, അഡ്വ. സി ഷുക്കൂര്‍, വി അബ്ദുള്‍കരിം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications