ലൈംഗികാതിക്രമ പരാതി; കാസർഗോഡ് കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ
കാസര്‍ഗോഡ്: ലൈംഗികാതിക്രമ പരാതിയിൽ പെരിയ കേന്ദ്ര സര്‍വകലാശാല ഇംഗ്ലിഷ് വിഭാഗം അധ്യാപകനെ സസ്പെന്റ് ചെയ്തു. ഡോ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് നടപടി. എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്നും ക്ലാസിൽ അശ്ലീല ചുവയോടെ സംസാരിക്കാറുണ്ടെന്നും കാണിച്ചായിരുന്നു കുട്ടികൾ പരാതി നൽകിയത്.
നവംബർ 15 നായിരുന്നു വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്ക് പരാതി നൽകിയത്. പരാതിയില്‍ ക്ലാസിലെ 41 വിദ്യാർത്ഥികളില്‍ 33 പേരും ഒപ്പിട്ടിരിന്നു.പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തി എന്നതുൾപ്പെടെ ഇഫ്തിഖറിനെതിരെ 31 ഓളം സംഭവങ്ങളാണ് കുട്ടികൾ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

കുട്ടി തലകറങ്ങി വീണപ്പോൾ വിദ്യാർത്ഥിയുടെ തോളിൽ തട്ടി ഉണർത്താനും പെൺകുട്ടിയെ കൈയ്യിലെടുക്കാനും ശ്രമിച്ചു. കൂടാതെ വെള്ളം മുഖത്ത് തളിച്ച ശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകിയെന്നും പരാതിയിൽ പറയുന്നു. അർധബോധാവസ്ഥയിൽ പോലും പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇഫ്തിഖർ അസ്വാഭാവിക പെരുമാറ്റം തുടർന്നെന്നും പരാതിയിൽ ഉണ്ട്.ഇഫ്തിഖറിന്റേത് മോശം പെരുമാറ്റമാണെന്ന് സർവ്വകലാശാല ഹെൽത്ത് സെന്ററിലെ ഡോക്ടറും പറഞ്ഞിരുന്നു.
നവംബർ 15 നാണ് പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐ സി സി)കൈമാറിയത്. അതേസമയം അധ്യാപകനെതിരെ യാതൊരു നടപടിയും സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതോടെ എസ് എഫ് ഐ, കെ എസ് യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ അധ്യാപകന്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ കെ സി ബൈജുവാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തു ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം തനിക്കെതിരെ പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അധ്യാപകന്റെ വിശദീകരണം.പെൺകുട്ടിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും തനിക്കൊപ്പമുണ്ടായിരുന്ന ഗവേഷക വിദ്യാർഥിനി ഇതിനെല്ലാം സാക്ഷിയാണെന്നും ഇയാൾ പറയുന്നു. കവിതകൾ വ്യാഖ്യാനിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്താണ് തനിക്കെതിരെ പരാതിയായി ഉന്നയിച്ചിരിക്കുന്നതെന്നും ഇഫ്തിഖർ ആരോപിച്ചു.
നേരത്തേ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ അധ്യാപകനായിരുന്നപ്പോൾ ഇഫ്തിഖറിനെതിരെ പരാതി ഉയരുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.. അന്ന് കോളേജിലെ ഒരു വിദ്യാർത്ഥിനിയുമായി ഇഫ്തിഖറിന് അടുപ്പം ഉണ്ടെന്നായിരുന്നു പരാതി. തുടർന്ന് അധ്യാപകനെ കാസർഗോഡ് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.












Click it and Unblock the Notifications