യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഇന്ന് കേരളത്തിലെത്തി, കൂടുതൽ പേർ തിരിച്ചെത്തും
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഇന്ന് കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചുപേരും കൊച്ചിയിൽ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്. യുക്രൈനിലുള്ള 3493 പേര്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുന്നുണ്ട്. യുക്രൈനിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പല വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിലും നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇതിനകം അംഗങ്ങളാണ്. എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നുമുള്ള അറിയിപ്പുകള്‍ ഈ ഗ്രൂപ്പുകള്‍ വഴിയും കൈമാറുന്നുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട്. കേരളാ ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയ്യാറാണ്. വാഹനങ്ങള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളിലും തിരിച്ചെത്തിയ കുട്ടികള്‍ ഇതുവരെ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും സൗജന്യമായി കേരള സര്‍ക്കാര്‍ അവരെ നാട്ടിലെത്തിക്കുമെന്നും പിണറായി അറിയിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തും. വിദേശകാര്യ മന്ത്രാലയവുമായി നിരന്തര ബന്ധം തുടരുകയാണ്. യുദ്ധഭൂമിയില്‍ അകപ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സില്‍ മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. എല്ലാ സമയത്തും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും ആവശ്യങ്ങളും കേള്‍ക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. 1800 425 3939 എന്ന നമ്പരില്‍ വിവരങ്ങള്‍ അറിയിക്കാം. വിദേശത്തു നിന്നും ഈ നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഉക്രെയ്ൻ രക്ഷാദൗത്യം 'ഓപ്പറേഷൻ ഗംഗ' വിജയകരമായി മുന്നേറുകയാണ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ബുഡാപെസ്റ്റിൽ നിന്നുള്ള ആറാമത്തെ വിമാനം, 240 ഇന്ത്യൻ പൗരന്മാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഓരോ ഇന്ത്യൻ പൗരനോടുമുള്ള കേന്ദ്രസർക്കാരിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications