ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ കടത്താൻ ശ്രമം; പോലീസുകാർക്ക് കൂട്ട സ്ഥലം മാറ്റം
കൊച്ചി: പ്രളയബാധിതരെ സഹായിക്കാനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് സഹായപ്രവാഹം. എന്നാൽ ദുരന്തമുഖത്ത് കൈത്താങ്ങാകേണ്ട ഉദ്യോഗസ്ഥർ തന്നെ ഇത് കൈയ്യിട്ടുവാരുന്ന സ്ഥിതിയാണുള്ളത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാനായി കൊണ്ടുവന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പോലീസുകാരെ കൂട്ടത്തോടെ സ്ഥലമാറ്റി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ 12 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
ആരോപണവിധേയരായ 12 പേരെയും വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിൽ 11 പേരും വനിതാ പോലീസുകാരാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാനായി എത്തിച്ച സാധനങ്ങൾ തരം തിരിക്കാൻ ഇവരെ ഏൽപ്പിച്ചിരുന്നു. ഇതിനിടെയാണ് സാധനങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്താൻ ശ്രമം നടത്തിയത്.

കടത്താൻ ശ്രമം
സ്റ്റേഷനിൽ എത്തിച്ച വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇവർ കടത്താൻ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റേഷനിലെ വനിതാ സിപിഒയുടെ സഹായത്തോടെയായിരുന്നു മറ്റ് പോലീസുകാരുടെ തട്ടിപ്പ്. തുണികളും സാനിറ്ററി നാപ്കിനും അടക്കമുള്ള സാധനങ്ങളാണ് ഇവർ കാറിൽ കയറ്റി കടത്താൻ ശ്രമിച്ചത്.

സിസിടിവി ദൃശ്യങ്ങൾ
പോലീസുകാരുടെ കള്ളക്കടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. സംഭവത്തെക്കുറിച്ച് ഡിജിപി ഇന്റലിജൻസ് വിഭാഗത്തോട് റിപ്പോർട്ട് തേടി. തുടർന്ന് സെൻട്രൽ സിഐ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയായിരുന്നു.

വിശദീകരണം
വീടിനടുത്തുള്ള ക്യാമ്പുകളിൽ വിതരണം ചെയ്യാനായി സാധനങ്ങൾ കാറിൽ കയറ്റിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ സാധനങ്ങൾ വിതരണം ചെയ്യാൻ ഇവർക്ക് അനുമതി ലഭിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് വനിതാ പോലീസുകാർ ഉൾപ്പെടെ 12 പേരെ സ്ഥലംമാറ്റി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിറങ്ങിയത്.

കൂടുതൽ നടപടികൾ
പോലീസുകാർക്കെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. ദുരന്തമുഖത്ത് ആത്മാർത്ഥതയോടെ പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ കൈയ്യിട്ട് വാരുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും സസ്പെൻഷൻ അടക്കമുള്ല നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആരോപണവിധേയരുടെ ഉന്നതബന്ധമാണ് കൂടുതൽ അച്ചടക്ക നടപടികളിലേക്ക് കടക്കാത്തതിന് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.

മുൻപും
സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മുൻപും സമാനമായ പരാതികൾ ഉയർന്നിരുന്നു. ഉദ്യോഗസ്ഥർക്ക് പുറമെ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സാധനങ്ങൾ കടത്തുന്നതായും ക്യാമ്പുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. പനമരം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ക്യാമ്പിലുള്ളവർ തന്നെ പിടികൂടിയിരുന്നു.
പിരാനയല്ലിത് പാക്കു; വേമ്പനാട്ട് കായലിൽ കണ്ടെത്തിയ ' ആളെക്കൊല്ലി ' മത്സ്യം ഇവനാണ്....












Click it and Unblock the Notifications