പിരാനയല്ലിത് പാക്കു; വേമ്പനാട്ട് കായലിൽ കണ്ടെത്തിയ ' ആളെക്കൊല്ലി ' മത്സ്യം ഇവനാണ്....
കൊച്ചി: മഹാപ്രളയത്തിൽ നിന്നും കേരളം കരകയറുകയാണ്. പ്രളയാനന്തരമുള്ള ചില ദുരിതങ്ങളാണ് കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ കയറിയ വെള്ളം ഇറങ്ങിയതോടെ വലിയ മീനുകളാണ് പുഴയിലും ഇടത്തോടുകളിലുമടക്കം ധാരാളമായി എത്തിയിരിക്കുന്നത്. ചാലക്കുടിയിൽ നിന്ന് 35 കിലോയോളം തൂക്കം വരുന്ന ഭീമൻ മീനെയാണ് പിടികൂടിയത്.
ആളെക്കൊല്ലി മത്സ്യമായ പിരാനയും ധാരാളമായി പുഴയിൽ എത്തിയെന്ന വാർത്ത ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. കൂർത്ത പല്ലുകളുള്ള പിരാനയുടെ ആക്രമണത്തിൽ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ വേമ്പനാട്ട് കായലിൽ നിന്നും കണ്ടെത്തിയ മത്സ്യം പിരാനയല്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പാക്കു
പിരാനയുമായി രൂപസാദൃശമുള്ള പാക്കു എന്ന മത്സ്യത്തെയാണ് വേമ്പനാട്ട് കായലിൽ നിന്നും കണ്ടെത്തിയത്. പിരാനയെപോലെ വായിൽ നിറയെ പല്ലുകളും വലിപ്പവുമുള്ള മത്സ്യമാണ് പാക്കു. എന്നാൽ ഇതൊരു ആളെക്കൊല്ലി മത്സ്യമല്ല. പാക്കു സസ്യഭുക്കാണ്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ പറയുന്നു.

പരന്ന പല്ലുകൾ
വായിൽ നിറയെ കൂർത്ത പല്ലുകളാണ് പിരാനയ്ക്കുള്ളത്. വല വീശി പിടിക്കാൻ ശ്രമിച്ചാലും കൂർത്ത പല്ലുകൾ ഉപയോഗിച്ച് ഇവ വല കീറി മുറിച്ച് രക്ഷപെടും. ഇതിന്റെ കൂർത്ത പല്ലുകൾ ഉപയോഗിച്ചാണ് ഇര പിടിക്കുന്നതും. വായിൽ നിറയെ പരന്ന പല്ലുകളാണ് പാക്കുവിന്റെ പ്രത്യേകത. മനുഷ്യന്റെ പല്ലുകളോട് സാമ്യതയുള്ളതാണിവ. പിരാനയും പാക്കുവും റെഡ് ബെല്ലി ഗണത്തിൽ പെട്ട മത്സ്യങ്ങളാണ്.

ഭീഷണിയല്ല
പിരാനയെക്കാൾ വലിപ്പം വയ്ക്കുന്ന മീനാണ് പാക്കു. 1.8 മീറ്റർ വീതിയും 40 കിലോ തൂക്കവുമുള്ള പാക്കു മത്സ്യങ്ങൾ കണ്ടുവരാറുണ്ട്. ഇവ അതിവേഗത്തിൽ വളർന്ന് നാടൻ മത്സ്യങ്ങൾക്ക് ഭീഷണിയാകുമെന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ല. സാധാരണ മീനുകൾ ഒരു വർഷത്തിനകം മുട്ടയിട്ടു തുടങ്ങുമ്പോൾ 3 വർഷം കൊണ്ട് മാത്രമെ പാക്കു മുട്ടയിട്ടു തുടങ്ങുകയൊള്ളു. പെട്ടെന്ന് വലവീശിപ്പിടിക്കാനും എളുപ്പമാണ്. അതുകൊണ്ട് തന്നെ മത്സ്യസമ്പത്തിന് യാതൊരു ഭീഷണിയുമല്ല പാക്കു.

രഹസ്യമായി വളർത്തുന്നു
നമ്മുടെ നാട്ടിൽ വളരെ പ്രിയമേറി വരുന്ന മത്സ്യമാണ് പാക്കു. ചുവന്ന ആവോലി എന്ന പേരിലാണ് ഇത് സാധാരണയായി വിറ്റഴിക്കുന്നത്. ആളെക്കൊല്ലികളായ പിരാന വളർത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രൂപം സാദൃശ്യം കൊണ്ട് പിരാനയാണെന്ന് തെറ്റിദ്ധരിച്ച് പലരും രഹസ്യമായാണ് പാക്കുവിനെ വളർത്തുന്നത്. പ്രളയത്തെ തുടർന്ന് വെള്ളം കയറിയപ്പോൾ ഇവ കൂട്ടത്തോടെ കായലിലേക്ക് എത്തിയതാകാമെന്നാണ് കരുതുന്നത്.

ആഫ്രിക്കൻ മുഷി
പ്രളയശേഷം പെരിയാർ, ചാലക്കുടി പുഴകളിൽ വ്യാപകമായി ആഫ്രിക്കൻ മുഷികളെ കണ്ടുവരുന്നുണ്ട്. ഇത് നമ്മുടെ പുഴകളിൽ കണ്ടുവരുന്ന നാടൻ മീനുകൾക്ക് ഭീഷണിയാണ്. നാടൻ മീനുകളുടെ മുട്ടകളെയും ഇത് അകത്താക്കും. സക്കർ ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ അക്വേറിയം മീനുകളും നമ്മുടെ പുഴകളിലേക്ക് കടന്നിട്ടുണ്ട്. ഇതും നമ്മുടെ മത്സ്യവൈവിധ്യത്തിന് ഭീഷണിയാണ്.












Click it and Unblock the Notifications