'ഇതൊക്കെ ഒരു ശുദ്ധികലശമായി കണ്ടാൽ മതി, ഞാൻ ആയിരുന്നെങ്കിൽ രാജി വയ്ക്കില്ലായിരുന്നു'; ബൈജു സന്തോഷ്
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചതിന് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. ഇതൊക്കെ ഒരു ശുദ്ധികലശമായി മാത്രം കണ്ടാൽ മതിയെന്നും ഇത് കൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. കുറേ കാലം കഴിയുമ്പോൾ എല്ലാ മേഖലയിലും ഒരു ശുദ്ധികലശം വരും അതുപോലെ കണ്ടാൽ മതി ഇതിനെയും.
അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നാണ് ബൈജു അഭിപ്രായപ്പെട്ടത്. താനാണെങ്കിൽ അവരുടെ സ്ഥാനത്ത് ഒരിക്കലും രാജിവയ്ക്കില്ലായിരുന്നു എന്നും താരം പറഞ്ഞു. 'അവർ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, അതൊരു ഒളിച്ചോട്ടമായി പോയി. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല' ബൈജു അഭിപ്രായപ്പെട്ടു.

'ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. അമ്മയ്ക്ക് നാഥൻ ഒക്കെ ഉടൻ വരും. ആര് വന്നാലും പ്രശ്‌നമില്ല, പ്രാപ്‌തിയുള്ള ആരെങ്കിലും വന്നാൽ മതി. എല്ലാ കാലവും ഒരാൾ തന്നെ ഒരേ സ്ഥാനത്ത് ഇരിക്കില്ല, അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല. പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരുമോ എന്നുള്ളത് അയാളുടെ തീരുമാനമാണ്, അത് പൃഥ്വിരാജിന് കൂടി തോന്നണ്ടേ' ബൈജു ചോദിച്ചു.
അമ്മയിലെ മുതിർന്ന അംഗങ്ങൾക്ക് എതിരെ ഉൾപ്പെടെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പതിനേഴാംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നിച്ച് രാജിവച്ചത്. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ള ഭാരവാഹികളാണ് സ്ഥാനമൊഴിഞ്ഞത്. അമ്മയുടെ ഭരണസമിതി പിരിച്ചുവിടാനും തീരുമാനമായിരുന്നു. പുതിയ നേതൃത്വം രണ്ട് മാസത്തിനുള്ളിൽ വരുമെന്നാണ് ലഭ്യമായ വിവരം.
രാജി വച്ചത് ഒളിച്ചോട്ടമാണെന്നാണ് പൊതുവെ ഈ തീരുമാനത്തിന് എതിരെ വരുന്ന ആരോപണം. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്, മുതിർന്ന അംഗങ്ങളായി മുകേഷ്, മണിയൻപിള്ള രാജു, മുൻ ഭാരവാഹി ഇടവേള ബാബു എന്നിങ്ങനെയുള്ള പ്രബലർക്ക് എതിരായ ആരോപണത്തിൽ മറുപടി പറയാൻ കെൽപ്പില്ലാത്തതിനാലാണ് ഭരണസമിതി രാജിവച്ചതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
കൂടാതെ ആരോപണം ഉന്നയിച്ച നടിമാർ നിയമനടപടിയിലേക്ക് കടന്നു കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിനാണ് നടിമാർ പരാതി നൽകിയത്. ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്ക് എതിരെ കഴിഞ്ഞ ദിവസം നടി മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകിയിരുന്നു.
കൂടാതെ നടൻ സിദ്ദിഖിനെതിരെ ഇന്നലെ രാത്രി രേവതി സമ്പത്തും പരാതി നൽകിയിട്ടുണ്ട്. അമ്മയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്ന ബാബുരാജിനും പ്രമുഖ സംവിധായകൻ ശ്രീകുമാർ മേനോനും എതിരെ ജൂനിയർ ആർട്ടിസ്‌റ്റും പോലീസിനെ സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താത്ത സംഭവങ്ങൾ ഉൾപ്പെടെ പതിനേഴോളം പരാതികൾ ഇന്നലെ രാത്രി വരെ ഡിജിപിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications