ദിലീപിനെ കുറിച്ച് ഇതൊന്നും പത്രത്തില്‍ വരില്ല... അസ്വാഭാവികത ഇല്ലെന്ന് നിരീക്ഷിച്ചു... ശ്രീജിത്ത് പെരുമന
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ തിങ്കളാഴ്ച രാവിലെ 10.15ന് പ്രതികളുടെ ആറ് ഫോണുകള്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ഫോണുകള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ദിലീപ് വാദിച്ചിരുന്നു. എങ്കിലും കോടതി ഫോണുകള്‍ കൈമാറാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോടതിയില്‍ ഇന്ന് നടന്ന വാദങ്ങളില്‍ ദിലീപിന്റെ ആവശ്യം കോടതി മാനിച്ചുവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു. കോടതിയില്‍ നടന്ന കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു...

ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ദിലീപ് പ്രതിയായ കേസ് പരിഗണിച്ചത്. നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.

കേസെടുത്ത പിന്നാലെ ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്റെ ആവശ്യം കോടതി തള്ളുകയോ സ്വീകരിക്കുകയോ ചെയ്തില്ല. പകരം മൂന്ന് ദിവസം ദിലിപീനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ദിവസം 11 മണിക്കൂര്‍ വീതം മൂന്ന് ദിവസം ചോദ്യം ചെയ്യുകയുമുണ്ടായി. ഈ വേളയിലാണ് അന്വേഷണ സംഘം പുതിയ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്.

ദിലീപ് ഉപയോഗിച്ച ഫോണ്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ദിലീപ് എതിര്‍ത്തു. തനിക്കെതിരെ അന്വേഷണ സംഘം ഫോണ്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക ദിലീപ് കോടതിയെ അറിയിച്ചു. ഫോണ്‍ കൈമാറാന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു.

കോടതിയില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. ദിലീപിന്റെ ആവശ്യം കോടതി മാനിച്ചുവെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അതുകൊണ്ടാണ് ഫോണുകള്‍ പോലീസിന് കൈമാറണമെന്ന് പറയാതെ, ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതെന്നും ശ്രീജിത്ത് പെരുമന പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

സമാനതകളില്ലാത്ത വേട്ടയാടലാണ് ദിലീപ് നേരിടുന്നത് എന്നും, പോലീസും ക്രൈംബ്രാഞ്ചും ഉൾപ്പെടെയുള്ള ഏജൻസികൾ എല്ലാം ഒരാളെ ലക്ഷ്യമിട്ട് പുകമറയും അതിലൂടെ ദിലീപിനെതിരായ പൊതുബോധവും സൃഷ്ടിക്കുകയുമാണെന്ന് ആവർത്തിച്ച് കോടതിയെ അറിയിച്ചപ്പോൾ, കൈവശമുള്ള ഫോണുകൾ പോലീസിന് കൈമാറേണ്ട, ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറു ശേഷം ഏത് ഏജൻസി പരിശോധിക്കണം എന്ന് തീരുമാനിക്കാം എന്നതായിരുന്നു കോടതി നിരീക്ഷിച്ചത്...
നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം

അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയാൽ അതിൽ കൃത്രിമം കാണിച്ച് തന്നെ ഇനിയും കള്ളക്കേസുകളിൽ കുടുക്കും എന്ന ബോധ്യത്തിൽ മൊബൈൽ ഫോണുകൾ പ്രതിതന്നെ ഫോറൻസിക് പരിശോധനക്ക് അയച്ചതിൽ ആസ്വഭാവികത ഇല്ലെന്നും ദിലീപിന്റെ "bonafide intention" അഥവാ സത്യസന്ധമായ ഉദ്ദേശത്തെ അംഗീകരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.

ഇതൊന്നും പത്രത്തിൽ വരില്ല...
സ്‌റ്റേറ്റും, സദാചാര പൊതു സമൂഹവും വേട്ടയാടുന്ന മനുഷ്യന് വേണ്ടി സംസാരിക്കുന്നവരെയും, കേസ് വാദിക്കുന്ന അഭിഭാഷകരെയും സ്ത്രീവിരുദ്ധരായും, കുറ്റവാളികളായി മുദ്രകുത്തുന്ന പൊതുബോധത്തിന് മുൻപിൽ ഇങ്ങനെ നിൽക്കാൻ തന്നെയാണ് തീരുമാനം
അവധി ദിനത്തിലെ ഹൈക്കോടതിയെ പ്രത്യേക സിറ്റിങ്ങിനു ശേഷം രാമൻപിള്ള സാറിനോടൊപ്പം
അഡ്വ ശ്രീജിത്ത് പെരുമന












Click it and Unblock the Notifications