കാവ്യയ്ക്ക് കുരുക്ക് മുറുകുമോ?; 2 അന്വേഷണ സംഘവും പദ്മസരോവരത്തിൽ..ചോദ്യം ചെയ്യൽ തുടങ്ങി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. ആലുവയിലെ ദിലീപിന്റെ വീടായ പദ്മസരോവരത്തിൽ എത്തിയാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വീട്ടിൽ നിന്ന് തന്നെ ചോദ്യം ചെയ്യണമെന്ന നിലപാട് കാവ്യ ആവർത്തിച്ചു. ഇതോടെയാണ് അന്വേഷണ സംഘം വീട്ടിലെത്തിയത്. കാവ്യയെ ചോദ്യം ചെയ്യുന്നതോടെ നിർണായകമായ പല വിവരങ്ങളും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

മെയ് 31 നാണ് നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനുള്ള സമയം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് പോലീസ് . ഇതിന്റെ ഭാഗമായിട്ടാണ് നടി കാവ്യ മാധവനേയും ചോദ്യം ചെയ്യുന്നത്. നേരത്തേ കാവ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല. വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഇത് അംഗീകരിക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ല.

വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് കേസിനെ ബാധിച്ചേക്കുമെന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ അത്തരത്തിലുള്ള സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ചോദ്യം ചെയ്യുന്നതിനുള്ള സൗകര്യവും പദ്മസരോവരത്തിൽ ഇല്ലെന്നും പോലീസ് സംഘം വ്യക്തമാക്കിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിലും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

എന്നാൽ അന്വേഷണത്തിനുള്ള പരിധി അവസാനിക്കെ ഇനിയും ചോദ്യം ചെയ്യുന്നത് വൈകിയാൽ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നീക്കം. തുടർന്നാണ് ഇന്ന് രാവിലെയോടെ പോലീസ് സംഘം ദിലീപിന്റെ വീടായ പദ്മസരോവരത്തിൽ എത്തിയ്ത. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘവും വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘവും പദ്മസരോവരത്തിൽ എത്തിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘമാണ് കാവ്യയെ ആദ്യം ചോദ്യം ചെയ്യുന്നത് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് ചോദ്യം ചെയ്യൽ. ഇത് കഴിഞ്ഞാകും വധഗൂഢാലോചന കേസിലെ ചോദ്യം ചെയ്യൽ. ഇത് പൂർത്തിയായാൽ രണ്ട് കേസിലും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. അന്വേഷണ സംഘം എത്തുന്നതിന് മുൻപ് തന്നെ കാവ്യയുടെ അച്ഛനും അമ്മയും പദ്മ സരോവരം വീട്ടിലെത്തിയിരന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇരുവരേയും വിളിപ്പിച്ചതെന്നാണ് സൂചന.

കേസിൽ ദിലീപിന്റേയും കാവ്യയുടേയും ബന്ധുക്കളെ ചോദ്യം ചെയ്യേണ്തിന്റെ ആവശ്യകതയെ കുറിച്ച് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാവ്യയുടെ കുടുംബാംഗങ്ങളെ വിളിച്ച് വരുത്തിയിരിക്കുന്നത്.
കാവ്യയെ ഇന്ന് വൈകീട്ട് വരെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്ക് പങ്കുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. നേരത്തേ കാവ്യയ്ക്കെതിരായ സംഭാഷണം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. വധഗൂഢാലോചന കേസ് പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരതുമായി ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് നടത്തുന്ന സംഭാഷണമായിരുന്നു പോലീസ് സംഘം കോടതിയിൽ നൽകിയത്.

ആദ്യ ഘട്ടത്തിൽ കാവ്യയ്ക്ക് കേസിൽ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. ഇപ്പോൾ ദിലീപിന്റെ ഉൾപ്പെടെ ഫോണുകളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.












Click it and Unblock the Notifications