സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്; മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം
ന്യൂഡൽഹി: ബലാത്സംഗ കേസിൽ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായി കൂടിയാലോചന നടത്തി. സിദ്ദിഖിന് മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകർപ്പ് നിയമോപദേശത്തിനായി സുപ്രീകോടതിയിലെ സീനിയർ അഭിഭാഷകന് കൈമാറിയാതായാണ് വിവരം.
പീഡനം നടന്നിട്ട് എട്ട് വർഷങ്ങൾക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയർ അഭിഭാഷകൻ നൽകിയ നിയമോപദേശം എന്നാണ് റിപ്പോർട്ട്. പോലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. സിദ്ദിഖ് എവിടെയാണ് എന്ന് വ്യക്തതയില്ല. സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫാണ്.
തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാൽ ഇത് തള്ളിയ കോടതി മുൻകൂകർ ജാമ്യം നിഷേധിക്കുകയായിരുന്നു.
സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വെയ്ക്കുന്നതാണ് ഈ തെളിവുകൾ എന്നാണ് അന്വേഷണ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications