നടൻ ശ്രീനാഥ് ഭാസിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്; നടപടി വാഹനം ഇടിച്ചിട്ടും നിർത്താതെ പോയ സംഭവത്തിൽ
കൊച്ചി: വാഹനം ഇടിച്ചിട്ട് നിർത്താത്ത പോയെന്ന പരാതിയിൽ പ്രമുഖ നടൻ ശ്രീനാഥ് ഭാസിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്. നടന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയ പോലീസ് പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹനം ഇടിച്ച ശേഷം നിർത്താതെ പോയെന്നാണ് പരാതിയിൽ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്.
നടനെതിരെ ഗുരുതരമായ വകുപ്പുകൾ ഒന്നും ചുമത്തിയിട്ടില്ലെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായി നടനെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തുവെന്നാണ് ലഭ്യമായ വിവരം. ഒരാഴ്‌ചയ്ക്കിടെ രണ്ടാമത്തെ കേസിലാണ് നടന്റെ പേര് ഉയർന്നുവരുന്നത്.

നേരത്തെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടന്റെ പേരും ഉയർന്നുകേട്ടിരുന്നു. എന്നാൽ കേസിൽ ശ്രീനാഥ് ഭാസിയെയും നടിയായ പ്രയാഗ് മാർട്ടിനെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇരുവരുടെയും മൊഴിയെടുത്ത ശേഷം പോലീസ് സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്നാണ് അറിയിച്ചത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും പങ്ക് വെളിവായിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചത്.
കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശ് കൊച്ചിയിലെ സ്വകാര്യ നക്ഷത്ര ഹോട്ടലിൽ വച്ച് നടത്തിയ ലഹരിപ്പാർട്ടിയിൽ ഇരുവരും പങ്കെടുത്തെന്നായിരുന്നു ആരോപണം. ഓം പ്രകാശ് അറസ്‌റ്റിലായതിന് ശേഷം നടത്തിയ വിഷാദ പരിശോധനയിലാണ് ഇരുവരും ഇതേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നും മുറിയിൽ എത്തിയെന്നും കണ്ടെത്തിയത്.
തുടർന്ന് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഭാസിയെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്‌തത്. എന്നാൽ ഇവർക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓം പ്രകാശിനെ പരിചയമില്ലെന്നാണ് ഇവർ നൽകിയ മൊഴിയിൽ പറയുന്നത്.
കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ വച്ചാണ് ഓം പ്രകാശിനെ പോലീസ് പിടികൂടിയത്. ഇയാൾ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്നും ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. എന്നാൽ ആരോപണങ്ങളെല്ലാം ഓം പ്രകാശ് നിഷേധിച്ചു. മാത്രമല്ല ശ്രീനാഥ് ഭാസിയുമായും പ്രയാഗ മാർട്ടിനുമായും യാതൊരു ബന്ധങ്ങളുമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. എങ്കിലും പോലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു.












Click it and Unblock the Notifications