ശ്രീനിവാസൻ അതിതീവ്ര പരിചരണ വിഭാഗത്തില്‍, മരുന്നുകളോട് പ്രതികരിക്കുന്നെന്ന് ആശുപത്രി അധികൃതർ
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്കമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം നിലവില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നതായാണ് വിവരം.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ആണ് ശ്രീനിവാസനെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആന്‍ജിയോഗ്രാം പരിശോധന നടത്തി. ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് ആണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഹൃദയ ധമനികളിലേക്കുളള രക്തമൊഴുക്കിന് തടസ്സം നേരിടല്‍ ആണ് ട്രിപ്പിള്‍ വെസ്സല്‍ ഡീസീസ്. ബൈപ്പാസ് സര്‍ജറിയാണ് ശ്രീനിവാസന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം മാര്‍ച്ച് 31ന് ശ്രീനിവാസനെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കി.
ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസം ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വീണ്ടും നടനെ വെന്റിലേറ്ററിലേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെന്റിലേറ്ററില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയില്‍ പറയുന്നു. ശ്രീനിവാസന്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും പലതവണ ശ്രീനിവാസനെ ആശുപത്രിയിലും വെന്റിലേറ്ററിലുമടക്കം പ്രവേശിപ്പിച്ചിട്ടുളളതാണ്.
2019ല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ശ്രീനിവാസനെ കൊച്ചിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. സ്റ്റുഡിയോയില്‍ സിനിമാ ഡബ്ബിംഗിനായി എത്തിയപ്പോള്‍ ശ്വാസതടസ്സവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്.