മിമിക്രി കലാകാരന് കാൻസറിനുളള മരുന്നില്ല, രക്ഷകനായി ടിനി ടോം, അടിയന്തരമായി സഹായിച്ച് എംഎൽഎ!
തിരുവനന്തപുരം: 21 ദിവസത്തെ കൊവിഡ് ലോക്ക് ഡൗണ്‍ പതിനായിരക്കണക്കിന് ആളുകളെ നിരവധി ബുദ്ധിമുട്ടുകളിലേക്കാണ് തളളിയിട്ടിരിക്കുന്നത്. പ്രത്യേകിച്ച് രാജ്യത്തിന്റെ പാല ഭാഗത്തുളള രോഗികള്‍ മരുന്ന് അടക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി വാര്‍ത്തകളുണ്ട്. കേരളത്തിലടക്കം സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും മറ്റും രോഗികള്‍ക്ക് വീട്ടില്‍ സഹായമെത്തിക്കുന്നുണ്ട്.
അത്തരത്തില്‍ ക്യാന്‍സര്‍ രോഗിയായ മിമിക്രി കലാകാരന് തുണയായത് നടന്‍ ടിനി ടോം ആണ്. മിമിക്രി ആര്‍ട്ടിസ്റ്റായ ജയേഷ് കൊടകരയാണ് ടിനി ടോമിന്റെ സഹായത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കാന്‍സര്‍ രോഗിയാണ് ജയേഷ് കൊടകര. ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് ഇദ്ദേഹം സ്വന്തം അനുഭവം പങ്ക് വെച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തോളമായി കാന്‍സര്‍ വന്ന് താന്‍ ലോക്ക് ഡൗണിലാണെന്ന് ജയേഷ് പറയുന്നു. കാസര്‍കോട് നിന്നാണ് ജയേഷിന്റെ ചികിത്സയ്ക്ക് വേണ്ട മരുന്ന് നാടായ ചാലക്കുടിയിലേക്ക് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മരുന്ന് ഉണ്ടായിരുന്നില്ല. തനിക്ക് ക്യാന്‍സര്‍ ബാധിച്ചത് മുതല്‍ ഒരു സഹോദരനെ പോലെ ഒപ്പമുളള വ്യക്തിയാണ് ടിനി ടോം എന്ന് ജയേഷ് പറയുന്നു. ആശുപത്രിയിലായാലും മറ്റെവിടെ ആയാലും ടിനി ടോം കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കും.
സാമ്പത്തികമായും അല്ലാതെയും ടിനി ടോം തന്നെ സഹായിക്കുന്നുണ്ടെന്നും ജയേഷ് പറയുന്നു. മരുന്ന് ഇല്ലെന്നുളള വിവരം ടിനി ടോമിനെ ജയേഷ് വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ടിനി ടോം കല്യാശേരി എംഎല്‍എയായ ടിവി രാജേഷിനെ വിവരം അറിയിച്ചു. എംഎല്‍എയുടെ അടിയന്തര ഇടപെടലിന് പിന്നാലെ ചാലക്കുടിയിലേക്ക് മരുന്ന് എത്തി. ഫയര്‍ഫോഴ്‌സ് വഴിയാണ് മരുന്ന് എത്തിയത്. സുബീഷ് കണ്ണൂര്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ പവിത്രന്‍ എന്നിവരാണ് മരുന്ന് ചാലക്കുടിയില്‍ എത്തിക്കാന്‍ സഹായിച്ചത്. തന്നെ സഹായിച്ച എല്ലാവരോടും ജയേഷ് വീഡിയോയില്‍ നന്ദി പറയുന്നു.
തിരുവനന്തപുരം പുലകില്‍കോണത്തെ രോഗിയായ വീട്ടമ്മയ്ക്ക് ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് മരുന്ന് എത്തിച്ചിരുന്നു. കൊച്ചിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ആണ് തിരുവനന്തപുരത്തേക്ക് ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചത്. ഹൃദ്രോഗിയായ ഗിരിജാ കുമാരിക്കാന്‍ മരുന്നിന് വേണ്ടി ബന്ധുക്കള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത് . തുടര്‍ന്നാണ് കൊച്ചിയില്‍ നിന്ന് മരുന്ന് എത്തിക്കാനുളള നടപടി ഉണ്ടാക്കിയത്.
'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ