ജനപ്രിയ നായകനെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു? നടിയെ ആക്രമിച്ചതിൽ ഗൂഡാലോചന ഇല്ലെന്ന് ആര് പറഞ്ഞു??
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയിയൽ വൈറലാകുന്നു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗൂഡാലോചന ഇല്ല എന്ന് പിണറായി വിജയൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ ആളുകൾക്കിടയിൽ പ്രചരിക്കുന്നത്. നടിക്കെതിരായ ആക്രമണം പൂർണമായും ആസൂത്രണം ചെയ്തത് പൾസർ സുനിയാണ് എന്നായിരുന്നു പിണറായി വിജയൻ ഫെബ്രുവരി 24ന് പറഞ്ഞത്.
പൾസർ സുനിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു ആക്രമണമാണ് ഇതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ വിവരം മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് അന്ന് തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. ''ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്‍പ്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ ഈ പറയുന്ന പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാനപ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പം. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്- പിണറായി തലശേരിയിൽ പറഞ്ഞത് ഇങ്ങനെ.
സംഭവവുമായി ബന്ധപ്പെട്ട് ഒരു നടനെ ചുറ്റിപ്പറ്റി ഉയരുന്ന വാർത്തകളെല്ലാം നുണയാണ് എന്നും അന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു എന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നതായി പോലീസ് കരുതുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ പ്രാഥമിക വിവരങ്ങൾ പോലും കിട്ടുന്നതിന് മുമ്പ് പിണറായി ഇത്തരം ഒരു പ്രസ്താവന നടത്തിയത് ആരെയെങ്കിലും രക്ഷിക്കാനാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.