നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന് എല്ലാ രേഖകളും കൈമാറാമോ? കോടതി നിര്‍ദേശം ഇങ്ങനെ
കൊച്ചി: പ്രമുഖ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം രേഖകള്‍ പ്രതികള്‍ക്ക് കൈമാറാമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ജാതിയും മതവും വേണ്ടാത്ത ലക്ഷത്തിലധികം കുട്ടികൾ കേരളത്തിൽ! തല്ലാനും കൊല്ലാനും നടക്കുന്നവർ കാണണമിത്
ഇക്കാര്യത്തില്‍ വിശദീകരിച്ച് പട്ടിക സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചത്. അടുത്ത ഏപ്രില്‍ 11ന് കേസിന്റെ നടപടികള്‍ തുടരും. അന്നേ ദിവസം പ്രതികള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹാജരാക്കും.
കേസിലെ ഒന്നും രണ്ടും പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവര്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികളില്‍ ഏപ്രില്‍ 11ന് വിധി പറയും. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ മജിസ്‌ട്രേറ്റ് കോടതി തന്നെ പ്രതികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ രേഖകളും ലഭിച്ചില്ലെന്നാണ് പ്രതികളുടെ നിലപാട്. തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചത്.
നടിയെ ആക്രമിക്കുന്ന ദൃശ്യത്തിന്റെ പകര്‍പ്പ് ലഭിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇക്കാര്യം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് അറിയുന്നത്. കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും ഹൈക്കോടതിയെ സമീപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിച്ചത്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് 85 ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികള്‍ പുതിയ ആവശ്യങ്ങളുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
യുഎഇയില്‍ നിന്ന് സന്തോഷ വാര്‍ത്ത; സ്വഭാവം പ്രശ്‌നമല്ല, ഇന്ത്യക്കാര്‍ക്ക് വിസ കിട്ടും!! ആശങ്ക വേണ്ട