സുധാകരന് കനത്ത തിരിച്ചടി: സംഘടന തിരഞ്ഞെടുപ്പ് നിർത്തിവെച്ചു, ഒന്നും അറിയുന്നില്ലെന്ന് എംപിമാർ
തിരുവനന്തപുരം: സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പുനഃസംഘടന ഏത് വിധേനയും തീർക്കാനുള്ള കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നീക്കത്തിന് തിരിച്ചടി നല്‍കികൊണ്ട് എ ഐ സി സിയുടെ നീക്കം. കേരളത്തിലെ പാർട്ടി പുനഃസംഘടന തല്‍ക്കാലം നിർത്തിവെക്കാനാണ് കഴിഞ്ഞ ദിവസം രാത്രി ഹൈക്കമാന്‍ഡ് നിർദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് ഇത് സംബന്ധിച്ച നിർദേശം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നല്‍കിയത്. എംപിമാരുടെ പരാതിയെ തുടർന്നാണ് എ ഐ സി സിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പാർട്ടി പുനഃസംഘടന ചർച്ചയില്‍ എംപിമാരെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. ഗ്രൂപ്പിന് അതീതമായി എംപിമാർ ഈ വിമർശനം ഉന്നയിച്ചു. പാർട്ടി പുനഃസംഘടനയ്ക്കെതിരെ നേരത്തെ എ, ഐ ഗ്രൂപ്പുകളും ശക്തമായ വിമർശനമായിരുന്നു ഉയർത്തിയത്. സംഘടന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും പുനഃസംഘടനയുമായി മുന്നോട്ട് പോവുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു കെ പി സി സി യോഗത്തില്‍ ഗ്രൂപ്പുകള്‍ സ്വീകരിച്ചത്.

എന്നാല്‍ എന്ത് വന്നാലും സംഘടന തിരഞ്ഞെടുപ്പ് നടത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു കെ സുധാകരന്‍. ഇതോടെ കെ പി സി സി യോഗത്തില്‍ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിനും അന്ന് വഴിവെച്ചു. കെ പി സി സി പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നതിന് ഹൈക്കമാന്‍ഡ് അനുമതിയുണ്ട്. അതിനാല്‍ തന്നെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും കെ പി സി സി ഉറപ്പിച്ച് പറഞ്ഞു.

ഇതനുസരിച്ചുള്ള നടപടികള്‍ പാർട്ടി തലത്തില്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ചർച്ചകളില്‍ പങ്കെടുപ്പിച്ചില്ലെന്ന പരാതിയുമായി എംപിമാർ എ ഐ സി സി നേതൃത്വത്തിന് മുന്നിലെത്തുന്നത്. ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ നിരവധി എംപിമാർക്ക് പരാതിയുണ്ടെന്നാണ് റിപ്പോർട്ട്.

ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരേടുയം പട്ടിക തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് എ ഐ സി സിയുടെ ഭാഗത്ത് നിന്നുമുള്ള നിദേശം വരുന്നത്. നേതാക്കളുമായി ചർച്ച നടത്തി ഏത് വിധേനയും പുനഃസംഘടന പൂർത്തിയാക്കാനുള്ള ശ്രമമാവും കെ സുധാകരന്‍ നടത്തുക. ഇതിനായി അദ്ദേഹം ഉടന്‍ തന്നെ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ കണ്ടേക്കും.

പുനഃസംഘടന പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി ആസ്ഥാനത്ത് തിങ്കളാഴ്ച ഉച്ച മുതല്‍ രാത്രിവരെ കൂടിയാലോചന നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സതീശന്‍ കണ്ണൂരിലേക്ക് പോകുന്നതിനാല്‍ ഇന്നെല തന്നെ പട്ടികയ്ക്ക് ഏകദേശ രൂപം നല്‍കാനായിരുന്നു ഇരുവരും ശ്രമം നടത്തിയത്.

14 ഡി സി സികളില്‍ നിന്നും എത്തിച്ച ഭാരവാഹികളുടെ കരട് പട്ടിക കെ പി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെട്ടിച്ചുരുക്കിയിരുന്നു. ദിവസങ്ങളെടുത്ത ഈ പ്രക്രിയ പൂർത്തീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള ചർച്ച ആരംഭിച്ചത്. വെട്ടിച്ചുരുക്കിയെങ്കിലും ഈ പട്ടികയിലും ഒരോ ജില്ലയിലേക്കും ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പേരുകള്‍ ഉള്‍പ്പെട്ടിരുന്നു.

ഇതോടെ ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് നേതാക്കൾ അറിയിച്ച പുനഃസംഘടന ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയായിരുന്നു. ഈ അവസരത്തിലാണ് എംപിമാരുടെ പരാതി കൂടി കണക്കിലെടുത്ത് പുനഃസംഘടന നിർത്തിവെക്കാനുള്ള നിർദേശം എ ഐ സി സി നല്‍കിയിരിക്കുന്നത്. തീരുമാനത്തില്‍ കെ സുധാകരന് സ്വാഭാവികമായും കടുത്ത അതൃപ്തിയാണ് ഉള്ളത്.












Click it and Unblock the Notifications