പിണറായി വിജയന്‍ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്: രൂക്ഷ വിമർശനവുമായി കെകെ രമ
കോഴിക്കോട്: ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. കേരളം കലാപ ഭൂമിയായി മാറുന്നുവെന്നും അതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അതിനാല്‍ അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാരില്‍ നിന്നും ജനങ്ങളിനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ട. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഏത് മാളത്തിലാണുള്ളതെന്നും കെ കെ രമ ചോദിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നും നടക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും കെകെ രമ വിമർശിച്ചു.
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് അങ്ങേയറ്റം പരാജയമാണ്. ആയുധം താഴെവെയ്ക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. ഇല്ലെങ്കില്‍ വലിയ വേദനയുണ്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. ആലപ്പുഴയി മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ.

അക്രമികളെയും കൊലപാതകികളെയും ഒറ്റപ്പെടുത്തണം.
കേരളത്തെ വീണ്ടും ഞെട്ടിച്ചു കൊണ്ട് രണ്ട് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എ ഷാനും, ബി.ജെ.പി മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇരുവരുടെയും മരണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണ്. സഹജീവികളെ കൊല്ലുന്ന ക്രൂരമനസ്ഥിതിയിൽ നിന്ന് നാമെന്നാണ് മുക്തമാവുക? കൊലപാതകവും അക്രമവും നടത്തുന്നത് എത് പ്രസ്ഥാനങ്ങളായാലും അവർക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണം. സംസ്ഥാനത്ത് തുടർച്ചയായി കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ഗുണ്ടാ കുടിപ്പകയെന്നും, രാഷ്ട്രീയമെന്നും, വ്യക്തിവിരോധമെന്നും പേരിട്ട് പോലിസ് ഇതിനെ തരം തിരിക്കുന്നതല്ലാതെ ശക്തമായ നടപടികളിലേക്കും, ഇത് തുടരാതിരിക്കാനുള്ള മുൻകരുതലിലേക്കും പോലിസോ, ആഭ്യന്തര വകുപ്പോ പോകുന്നില്ല എന്നത് നമ്മുടെ ദുര്യോഗം തന്നെയാണ്.
കേസുകളുടെ പ്രാഥമികഘട്ട നടപടികൾ കഴിഞ്ഞാൽ പിന്നെ പോലീസ് നിഷ്ക്രിയമാവുകയാണ്. ഓരോ അക്രമവും കൃത്യമായ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുന്നതാണ്. വെട്ടുന്നവരെ മാത്രമല്ല, ആയുധം എടുത്തു കൊടുക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളെയും നിയമത്തിനു മുന്നിലെത്തിച്ചാൽ മാത്രമെ ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കുകയുള്ളുവെന്നും കെകെ രമ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications