'ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും', വമ്പൻ സ്രാവുകൾ വെളിയിൽ എന്ന് ആലപ്പി അഷ്റഫ്
കൊച്ചി: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത് സിനിമാ ലോകത്തെ നടുക്കിയിരിക്കുകയാണ്. മുംബൈയില്‍ കോര്‍ഡേലിയ ഇംപ്രസ എന്ന ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കെയാണ് ആര്യനും സംഘവും പിടിയിലായത്.
മയക്കുമരുന്നുകള്‍ക്കൊപ്പം പിടിച്ചെടുത്ത കപ്പല്‍ കൊച്ചിയിലും വന്നു പോയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മലയാള സിനിമാ രംഗത്തും മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം നേരത്തെ മുതൽ ഉയർന്നിട്ടുളളതാണ്. സൂക്ഷിച്ചില്ലെങ്കിൽ മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന വാർത്തകൾ താമസിയാതെ വരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയേക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ് എന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം: ''ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ.. ഷാരൂഖാൻ്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളീവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യൻ ഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ , കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിൻ്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.
ലെന്‍സ് കേസില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് ആര്യന്‍, സാനിറ്ററി പാഡിലും.... 4 വര്‍ഷമായി ഉപയോഗിക്കുന്നു

മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുൻപ് സിനിമ സംഘടനകൾ ആക്ഷേപം ഉന്നയിച്ചപ്പോൾ, തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സർക്കാർ നിലപാട്. എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ ഒരുപക്ഷേ ബിനീഷിന് ഇന്നീ ഗതി വരില്ലായിരുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ്.

ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീൻ . ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാൻ്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളിൽ വിരാചിക്കുന്ന ഇവരിൽ പലരുടെയും മേൽ അന്വേഷണത്തിൻ്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
Recommended Video

പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും . സൂക്ഷിച്ചില്ലങ്കിൽ... ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലങ്കിൽ , മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാർത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പഴാക്കരുതേ''.

ആര്യന്‍ ഖാന്‍ അടക്കം 8 പേരെയാണ് ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. യാത്രക്കാരെ പോലെ വേഷം മാറിയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിയത്. രണ്ടാഴ്ച മുന്‍പ് മാത്രം ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തുന്നുവെന്നുളള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍സിബി റെയ്ഡ് നടത്തിയത്. കൊക്കൈന്‍, ഹാഷിഷ്, എംഡിഎം അടക്കമുളള മയക്കുമരുന്നുകളാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്‌സില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് ആര്യന്‍ ഖാന്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത് എന്നാണ് വിവരം.












Click it and Unblock the Notifications