കെകെ ശൈലജയില്ല; എഎന്‍ ഷംസീർ പുതിയ മന്ത്രിയായേക്കും, അനുകൂല ഘടകമായത് അക്കാര്യം
തിരുവനന്തപുരം: തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പാർട്ടി സെക്രട്ടറിയായതോടെ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആദ്യ അഴിച്ചുപണിയുണ്ടാവുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. നിലവിലെ നിയമസഭ സമ്മേളനം കഴിയുന്നതോടെ എംവി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെക്കും. ഇദ്ദേഹത്തിന് മാത്രമായിരിക്കും മന്ത്രിസ്ഥാനത്തേക്ക് സി പി എം പകരക്കാരനെ തേടുകയെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് നികത്താതെ കിടക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പകരം നിയമനം ഇപ്പോഴുണ്ടായേക്കില്ലെന്നാണ് സൂചന.

തളിപ്പറമ്പ് എം എല്‍ എയായ എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം ഒഴിയുമ്പോള്‍ കണ്ണൂർ ജില്ലക്കാരനെ തന്നെ പകരം കൊണ്ടുവരണം എന്ന രീതിയിലാണ് ഇപ്പോള്‍ ചർച്ചകള്‍ പുരോഗമിക്കുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീറിനാണ്. തുടക്കം മുതല്‍ തന്നെ ഇദ്ദേഹത്തിന്റേ പേരും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.
പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍

മന്ത്രി സഭാ രൂപീകരണ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ എംവി ഗോവിന്ദന്‍ മാത്രമായിരുന്നു മന്ത്രിസഭയില്‍ ഇടം പിടിച്ചത്. അദ്ദേഹം ഒഴിവാകുന്നതോടെ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാകും പിന്നെ മന്ത്രിസഭയിലുള്ളത്. ജില്ലയില്‍ നിന്ന് തന്നെ പകരം മന്ത്രിയെങ്കില്‍ സംസ്ഥാന സമിതി അംഗമെന്നതാണ് ഷംസീറിന് ഗുണകരമായി മാറുക.

കെ.കെ ശൈലജ ഒഴികെ ജില്ലയിലെ മറ്റ് സി പി എം എംഎല്‍എമാരെല്ലാം നിയമസഭയില്‍ പുതുമുഖങ്ങളാണ്. ശൈലജയെ തിരിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത്തരം ചർച്ചകളൊന്നും സി പി എമ്മില്‍ ഇതുവരെ നടന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തേണ്ടെന്ന നിലപാടില്‍ ടീച്ചര്‍ക്ക് മാത്രമായി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

ഷംസീറാണ് മന്ത്രിസഭയിലേക്ക് വരുന്നതെങ്കില്‍ മന്ത്രിമാരുടെ വകുപ്പ് മാറ്റമുണ്ടായേക്കും. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത് സുപ്രധാനമായ വകുപ്പുകള്‍ മറ്റേതെങ്കിലും മുതിർന്ന നേതാക്കള്‍ക്ക് നല്‍കി പുതുമുഖമായ ഷംസീറിന് മറ്റേതെങ്കിലും വകുപ്പ് നല്‍കിയേക്കാം. അങ്ങനെയെങ്കില്‍ മുതിര്‍ന്ന നേതാക്കളായ കെ രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി എന്നിവരില്‍ ഒരാള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല വഹിക്കാനാണ് സാധ്യത.

കണ്ണൂരിന് പുറത്ത് നിന്നുള്ള ഒരാള്‍ മന്ത്രിസഭയിലേക്ക് വരട്ടെ എന്നാണ് തീരുമാനമെങ്കില്‍ പൊന്നാനി എം എല്‍ എ നന്ദകുമാർ, ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു എന്നിവരിലൊരാള്‍ക്ക് നറുക്ക് വീണേക്കും. നിലവില്‍ കാസർകോട് ജില്ലയില്‍ നിന്നും ഒരു മന്ത്രിയും ഇല്ലെന്നുള്ളതും കുഞ്ഞമ്പുവിന്റെ അനുകൂല ഘടകമാണ്. സജി ചെറിയാന് പകരക്കാരന്‍ വരികയാണെങ്കില്‍ അത് ആലപ്പുഴയില്‍ നിന്ന് തന്നെയാവും. അങ്ങനെയങ്കില്‍ സാധ്യത കൂടുതല്‍ പി ചിത്തരഞ്ജനാണ്.












Click it and Unblock the Notifications