അങ്കമാലി-എരുമേലി ശബരി റെയിൽപാത; നിലവിലെ സർക്കാരിന്റെ നയം എന്താണ്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
ഏറെക്കാലമായി മുടങ്ങി കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. ഈ വിഷയത്തിൽ നിലവിലെ കേരള സർക്കാറിന്റെ നയം എന്താണ് എന്നറിയുവാൻ താൽപര്യം ഉണ്ടെന്നും കേരളത്തിലെ ചാനലുകൾ ഒന്നും വിഷയത്തിൽ ചർച്ചകൾ നടത്തുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
1997-1998ൽ പ്രഖ്യാപിച്ച അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ശബരി റെയില്‍ പദ്ധതി ഈ നൂറ്റാണ്ടിൽ എങ്ങാൻ സാധ്യമാകുമോ, ഈ വിഷയത്തിൽ നിലവിലെ കേരള സർക്കാറിന്റെ നയം എന്താണ്? എന്നറിയുവാൻ താൽപര്യം ഉണ്ടെ... കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ വർഷം ജനുവരിയിലാണ് പദ്ധതി വീണ്ടും സജീവമാക്കിയതാണ്.. പക്ഷെ നിലവിൽ ഒന്നും നടക്കുന്നില്ല.

ഭൂമി വിട്ടുനൽകേണ്ടി വരുന്ന ഉടമകൾ തങ്ങളുടെ ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതെ കഴിഞ്ഞ 25-ലധികം വർഷങ്ങളായി കടുത്ത ദുരിതത്തിലാണ്. ആരോട് പറയാൻ? ഈ വിഷയത്തിൽ റവന്യൂ വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും അന്തിമ അനുമതികൾ വൈകുന്നതാണ് നിലവിലെ പ്രധാന തടസ്സം എന്ന് തോന്നുന്നു.
അങ്കമാലി എന്ന വലിയ പട്ടണത്തെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു . ശബരി റെയില്‍പാതയില്‍ 14 സ്‌റ്റേഷനുകളാണ് വരുന്നത്. ഭാവിയില്‍ തിരുവനന്തപുരം വരെ പാത നീട്ടുന്നതിന്റെ സാധ്യതയും ആലോചിക്കാമായിരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിലെ കടുത്ത താമസം ആയി റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 1997 ലിൽ തന്നെ കേരള സർക്കാർ സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, അതിനായി പ്രത്യേക തഹസിൽദാർ ഓഫീസുകൾ തുറക്കുന്നതിലും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും വലിയ അഡ്മിനിസ്ട്രേറ്റീവ് താമസം നേരിടുന്നുണ്ട്.
111 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ പുതുക്കിയ നിർമാണച്ചെലവ് 3,801 കോടി രൂപയാണ്. 304 ഹെക്ടർ ഭൂമിയാണ് പദ്ധതി പൂർത്തിയാക്കാൻ ആകെ വേണ്ടത്. 111 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ശബരി റെയിൽപാത, ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഗുണം എന്നാണ് പലരും കരുതുന്നത്. ശബരിമലയിൽ പോകുന്ന ഭക്തന്മാർ വോട്ട് ബാങ്ക് അല്ല എന്നും, ശബരി പാത യാഥാർഥ്യം ആക്കിയാലും ഇലക്ഷനിൽ വോട്ട് ബാങ്ക് ഗുണം ചെയ്യില്ല എന്ന് കരുതിയാണ് പല രാഷ്ട്രീയക്കാരും ശബരി പാത വരുവാൻ ഒന്നും ചെയ്യാത്തത്.
എന്നാൽ സത്യം അതല്ല, ശബരിമല തീർത്ഥടകർക്കു മാത്രമല്ല, മേഖലയിൽ ഉള്ള എല്ലാവർക്കും ഗുണമാവും. പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി etc എല്ലാവർക്കും ഗുണമാണ്. കിഴക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനൊപ്പം കാർഷിക, വ്യവസായ, വാണിജ്യ മേഖലകൾക്കും ഈ റെയിൽപാത ഗുണകരമാകുമെന്നാണ് എന്നതാണ് സത്യം.
(വാൽ കഷണം....ശബരി പാതയെ കുറിച്ചൊന്നും ചാനൽ ചർച്ചകൾ ഇല്ല. രാവിലെ തുടങ്ങും സ്ത്രീകൾ പിറത്തിറങ്ങുവാൻ പാടില്ല, സ്ത്രീകൾ വിദ്യാഭ്യാസം നേടുവാൻ പാടില്ല, സ്ത്രീകൾ പുറത്തിറിങ്ങാറിയാൽ നശിയ്ക്കും, സ്ത്രീകൾ കൂർക്കം വലിക്കാൻ പാടില്ല, സ്ത്രീകൾ ചൂട് വെള്ളത്തിൽ കുളിക്കാൻ പാടില്ല, സ്ത്രീകൾ ജോലി ചെയ്യുവാൻ പാടില്ല, നരകത്തിൽ 90 ശതമാനം സ്ത്രീകൾ ആണ് എന്തുകൊണ്ട്, സ്ത്രീകൾ നൃത്തം ചെയ്യുവാൻ പാടില്ല, പാട്ട് കേൾക്കരുത് etc എന്നൊക്കെ ഏതൊക്കെയോ പുരോഹിതന്മാർ എവിടെയൊക്കെയോ വെച്ച് പറയുന്നു. ഇത് ശരിയോ, തെറ്റോ?.. രാവിലെ മുതൽ പാതിരാ വരെ സ്ത്രീ ചർച്ച.. നടക്കട്ടെ..)


Click it and Unblock the Notifications
