അങ്കമാലിയെ കൊച്ചി പോലെ വൻ നഗരമാക്കി മാറ്റും; മാസ്‌റ്റർ പ്ലാനുമായി നഗരസഭ, 2041ൽ ലക്ഷ്യം കൈവരിക്കും
കൊച്ചി: എറണാകുളം ജില്ലയിലെ സുപ്രധാന നഗരമായി അങ്കമാലിയെ വളർത്തിയെടുക്കാനുള്ള പദ്ധതിയുമായി നഗരസഭ. ജില്ലാ ടൗൺ പ്ലാനിങ് വകുപ്പ് തയ്യാറാക്കിയ പദ്ധതികൾ യാഥാർഥ്യമായാൽ, സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയെ പോലെ അതിവേഗ വളർച്ച കൈവരിക്കുന്ന നഗരമായി അങ്കമാലി മാറും. ഇതിന്റെ ഭാഗമായി അങ്കമാലി നഗരസഭ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും പദ്ധതികളും ഉൾപ്പെടുത്തി പുതിയ കരട് മാസ്‌റ്റർ പ്ലാൻ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.
നഗരത്തിന്റെ ആസൂത്രിത വികസനം ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് മികച്ച സേവനങ്ങൾ ലഭ്യമാക്കുക, ഭൂമിയുടെ ഉപയോഗം അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക, പ്രകൃതി വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കുക, താമസയോഗ്യവും സജീവവുമായ നഗരമാക്കി അങ്കമാലിയെ മാറ്റുക എന്നിവയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങൾ.

ഈ പദ്ധതി നഗരത്തിന്റെ വളർച്ചയിൽ നിർണായക ഘട്ടത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് നഗരസഭ അധ്യക്ഷ റീത്ത പോളിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക, കാർഷിക ഭൂമി സംരക്ഷിക്കുമ്പോൾ തന്നെ വ്യാപാര-പാർപ്പിട മേഖലകൾ ശക്തിപ്പെടുത്തുക, മികച്ച ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പുതിയ തൊഴിൽ അവസരങ്ങളും സേവനങ്ങളും സൃഷ്‌ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളെയും പദ്ധതികളെയും കുറിച്ച് പൊതുജനങ്ങളുടെയും വിവിധ മേഖലകളിലെ പ്രതിനിധികളുടെയും അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. അന്തിമ രൂപം നൽകുന്നതിന് മുമ്പ് കൂടുതൽ ചർച്ചകൾ നടത്തുമെന്നും 2041ഓടെ അങ്കമാലിയെ മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
മുൻഗണന നൽകിയിരിക്കുന്ന പദ്ധതികളിൽ അന്തർസംസ്ഥാന ബസ് ടെർമിനൽ, മഞ്ഞളി തോടിനോട് ചേർന്ന ബഹുമുഖ ബ്ലൂ-ഗ്രീൻ കോറിഡോർ, നഗരസഭ പാർക്കിന്റെ നവീകരണം, ഹാപ്പിനസ് സെൻസറി പാർക്ക്, ലൈബ്രറി, കുട്ടികളുടെ കളിസ്ഥലം, പ്രതിദിനം 5 ദശലക്ഷം ലിറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, ടെൽക് പ്രദേശത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, അങ്കമാലി പ്രധാന മാർക്കറ്റിന്റെ നവീകരണം, ആധുനിക അറവുശാല എന്നിവ ഉൾപ്പെടുന്നു.
20 റോഡ് പദ്ധതികളാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. അങ്കമാലി-കുണ്ടന്നൂർ ബൈപാസ്, അങ്കമാലി എയർപോർട്ട് റോഡ്, പുലിയാനം പോക്കം-ചക്കരപ്പറമ്പ്-കോടുശ്ശേരി റോഡ്, നിർദ്ദിഷ്‌ട അങ്കമാലി ബൈപാസ് എന്നിവ ഉൾപ്പെടുന്ന നോർത്ത്-സൗത്ത് ലിങ്ക് വികസിപ്പിക്കും. ഈസ്‌റ്റ്-വെസ്‌റ്റ് ലിങ്കിലെ 12 റോഡുകളും വീതി കൂട്ടും. പദ്ധതിയുടെ ഭാഗമായി പുതിയ നാല് വരി റോഡുകളും നിർമ്മിക്കും.
വ്യവസായ പാർക്കിനുള്ളിൽ എംഎസ്എംഇ പാർക്ക്, ഐടി അധിഷ്‌ഠിത വ്യവസായങ്ങൾക്കും സ്‌റ്റാർട്ടപ്പ് വില്ലേജിനുമായി അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം സൗകര്യ കേന്ദ്രം, പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം, 'ബാക്ക് ടു റൂട്ട്സ്' പദ്ധതി എന്നിവയിലൂടെ ടൂറിസം മേഖലയ്ക്കും പ്രാധാന്യം നൽകും.
ശുദ്ധമായ കുടിവെള്ളവും ശുചിത്വ സംവിധാനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും മാസ്‌റ്റർ പ്ലാനിലുണ്ട്. നിലവിൽ കൊച്ചി നഗരത്തിന് ശേഷം ആലുവ അടക്കമുള്ള മേഖലകൾ അതിവേഗം വികസിക്കുകയാണ്. വിമാനത്താവളം അടക്കം സ്ഥിതി ചെയ്യുന്ന അങ്കമാലിയെ അടുത്ത പതിനഞ്ച് വർഷങ്ങൾ കൊണ്ട് ലോകോത്തര നഗരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.














Click it and Unblock the Notifications