'ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ'; ഇനിയും രാഷ്ട്രീയവുമായി മുന്നോട്ടെന്ന് അഞ്ജലി നായർ
കൊച്ചി: തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ട്വന്റി-20ക്ക് വേണ്ടി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച നടി അഞ്ജലി നായർ. തനിക്ക് മണ്ഡലത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നാണ് അഞ്ജലി നായർ ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയത്തിൽ പുതിയ ആളായ തനിക്ക് ഇത്രയും വോട്ടുകൾ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് അഞ്ജലി നായർ പറയുന്നത്.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30,000 വോട്ട് വളരെ ഭാഗ്യമായിട്ട് തന്നെ ഞാന്‍ കണക്കാക്കുന്നു. കൂടുതല്‍ പ്രവർത്തിക്കാനുള്ള ഏരിയകള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇനി ശേഷിക്കുന്നത്. എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവില്‍ അറിയില്ല. അത് കണ്ടെത്തി പരിഹരിക്കുമെന്നും അഞ്ജലി നായർ പറയുന്നു.

സീറ്റ് ട്വന്റി-20ക്ക് വിട്ടുകൊടുത്തതിൽ ബിജെപി പ്രവർത്തകർക്ക് അനിഷ്‌ടം ഉണ്ടായിരുന്നു എന്ന വാദവും അഞ്ജലി നായർ തള്ളിക്കളഞ്ഞു. ട്വന്റി ട്വിന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയതും തൃപ്പൂണിത്തറയില്‍ നിന്നായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകും. ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; അഞ്ജലി നായർ പറഞ്ഞു.
തൃപ്പൂണിത്തുറയിൽ ബിജെപിക്ക് നിരാശ
മണ്ഡലത്തിൽ പക്ഷേ പ്രതീക്ഷിച്ചത് പോലെയൊരു മുന്നേറ്റമുണ്ടാക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. എൻഡിഎ സ്ഥാനാർത്ഥിയായ അഞ്ജലി നായർക്ക് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന്റെ ദീപക് ജോയ്, എൽഡിഎഫിലെ കെഎൻ ഉണ്ണികൃഷ്‌ണനെ പരാജയപ്പെടുത്തി. വലിയ ശ്രദ്ധ നേടിയ ഈ മണ്ഡലത്തിൽ, എൻഡിഎ.-ട്വന്റി20 സഖ്യത്തിന് അത് വോട്ടാക്കി മാറ്റാനായില്ല.
അന്തിമ വോട്ടെണ്ണലിൽ ദീപക് ജോയ്ക്ക് 70,256 വോട്ടുകൾ ലഭിച്ചു. കെഎൻ ഉണ്ണികൃഷ്‌ണൻ 51,788 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ പ്രചാരണത്തിൽ വലിയ ഓളമുണ്ടാക്കിയ നടി അഞ്ജലി നായർ 29,471 വോട്ടുകൾ മാത്രമാണ് നേടിയത്. ഇത് 2021-ലെ എൻഡിഎയുടെ വോട്ടിനേക്കാൾ കൂടുതലാണെങ്കിലും, ട്വന്റി20-യുടേയും ബിജെപിയുടേയും പ്രതീക്ഷകൾക്കും കണക്കുകൂട്ടലുകൾക്കും താഴെയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്കുശേഷം തൃപ്പൂണിത്തുറ ബിജെപിക്ക് വിജയസാധ്യത കൽപ്പിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നു. എന്നാൽ സീറ്റ് ട്വന്റി20-ക്ക് നൽകിയത് പ്രാദേശിക ബിജെപി പ്രവർത്തകരെ അതൃപ്‌തരാക്കിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ എൻഡിഎയുമായുള്ള ട്വന്റി20 സഖ്യം വോട്ട് അടിത്തറ വർധിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് വസ്‌തുത. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും.












Click it and Unblock the Notifications