'മോൻസൺ മീൻ വാങ്ങാനും തേങ്ങയെടുക്കാനും പോയിരുന്നത് ഡിഐജിയുടെ ഔദ്യോഗിക കാറിൽ', ഡ്രൈവർ ജെയ്സൺ പറയുന്നു
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ യാത്രകള്‍ക്കായി ഡി ഐ ജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു എന്ന് വെളിപ്പെടുത്തല്‍. ഡ്രൈവര്‍ ജെയ്‌സണിനെ ഉദ്ധരിച്ച് മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസുകാര്‍ക്ക് മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ തന്റേതായ ഇടപാടുകള്‍ക്കും റിട്ട. ഡി ഐ ജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടുണ്ട് എന്ന് ജെയ്‌സണ്‍ പറഞ്ഞു. പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഐ ജി ലക്ഷ്മണിന്റെ സീലും ഒപ്പുമടങ്ങിയ പാസുകള്‍ ഉപയോഗിച്ചതായും ജെയ്‌സണ്‍ പറയുന്നു.
പുരാവസ്തു തട്ടിപ്പ് കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈംബ്രാഞ്ച് ക്ലീന്‍ചിറ്റ് നല്‍കുമ്പോഴാണ് ജെയ്‌സണിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമായി. കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന കൊവിഡ് കാലത്താണ് ഡി ഐ ജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോന്‍സന്‍ തന്റെ ആവശ്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.
ആലപ്പുഴയില്‍ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങ എടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസുകാരന് മദ്യക്കുപ്പി നല്‍കാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നതായി ജെയ്‌സണ്‍ വെളിപ്പെടുത്തി. തൃശൂരില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള മോന്‍സന്റെ യാത്ര പൊലീസ് വാഹനത്തിലായിരുന്നു.
സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് പരിശോധനകള്‍ ഒഴിവാക്കാന്‍ ഐ ജി ലക്ഷ്മണിന്റെ കയ്യൊപ്പും സീലും അടങ്ങിയ പാസുകള്‍ ഉപയോഗിച്ചത് എന്ന് ജെയ്‌സണ്‍ പറഞ്ഞു. മറ്റു ചിലരുടെ യാത്രകള്‍ക്കും ഈ പാസുകള്‍ നല്‍കിയിരുന്നതായും ജെയ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സാക്ഷിയായ ജെയ്‌സണ്‍ ക്രൈംബ്രാഞ്ചിനോടും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ചില ഫോട്ടോകളും തെളിവുകളായി കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം എങ്ങും എത്തിയില്ല. ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്ന തെളിവുകള്‍ അന്വേഷണത്തിനിടെ പൊലീസ് തന്നെ നശിപ്പിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞ് പരാതിക്കാര്‍ രംഗത്തെത്തിയിരുന്നു. അതേസമയം കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവും പരാതിക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി
സി ബി ഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ പലതും അട്ടിമറിച്ചതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളായതിനാല്‍ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിന് പരിമിതികള്‍ ഉണ്ട്.
യാഥാര്‍ത്ഥ പ്രതികള്‍ പലരും ഇപ്പോഴും പിടിയിലായില്ലെന്ന് യാക്കൂബ് പുതിയപുരയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ ഐ ജി ലക്ഷ്മണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഐജി ലക്ഷ്മണയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഐ ജി ലക്ഷ്മണയുടെ അതിഥിയായി മോന്‍സണ്‍ പൊലീസ് ക്ലബില്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയതായിരുന്നു. എന്നാല്‍ ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
Recommended Video
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍