തൊണ്ടിമുതലിൽ കൃത്രിമം; മന്ത്രി ആന്റണി രാജു രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഇപ്പോഴും വിചാരണ വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേസ് കോടതി പരിഗണിച്ചാൽ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സർക്കാർ ഇടപെടുന്നത്.കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് വെട്ടിചെറുതാക്കി പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചയാൾ മന്ത്രിസഭയിൽ ഇരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഗുഢാലോചന നടത്തി രേഖകളിൽ കൃത്രിമം കാണിച്ച മന്ത്രി ജുഡീഷ്യറിയെ വഞ്ചിക്കുകയാണ് ചെയ്തത്.
16 വർഷങ്ങളായി കോടതി സമൻസുകൾ തുടർച്ചയായി അയച്ചിട്ടും മന്ത്രി ഇതുവരെ കോടതിയിൽ ഹാജരായില്ലെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തെല്ലും ബഹുമാനിക്കാത്തയാളാണ് പിണറായി മന്ത്രിസഭയിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
തൊണ്ടി വസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആൻ്റണി രാജുവിനെതിരായ ഏറ്റവും വലിയ തെളിവ്. കോടതിയെ ചതിച്ച മന്ത്രി ഉടൻ രാജിവെച്ച് നിയമനടപടി നേരിടണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994 ലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയാണ് അറസ്റ്റിലായത്.
104 സീറ്റുകൾ വരെ ലഭിക്കും; കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ
അന്ന് ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു. കേസിൽ ആന്റണി രാജു വക്കാലത്ത് ഏറ്റെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് കേസിൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ തൊണ്ടി മുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വെറുതേ വിട്ടത്. എന്നാൽ തൊണ്ടി മുതലിൽ കൃത്രിമം നടന്നുവെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവായി.
2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാൽ ആന്റണി രാജു ഹാജരാകാതിരുന്നതിനാൽ പലപ്പോഴും കേസ് മാറ്റിവെയ്ക്കുകയായിരുന്നു. 22 തവണയായിരുന്നു ഇത്തരത്തിൽ കേസ് മാറ്റി വെച്ചത്. മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ തിരുവനന്തപുരം സി ജെ എം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു.16 വര്‍ഷമായി വിചാരണ വൈകിയ കേസില്‍ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.
Recommended Video