ആ പ്രതീക്ഷയും അസ്തമിച്ചു; അർജുന്റെ ലോറി മണ്ണിനടിയിൽ ഇല്ല..ഇനി പരിശോധന പുഴ കേന്ദ്രീകരിച്ച്
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ പരിശോധന നടത്തിയത്. നേരത്തേ റഡാറിൽ ഇവിടെ നിന്നായിരുന്നു സിഗ്നൽ ലഭിച്ചത്. എന്നാൽ പരിശോധനയിൽ ലോറി ഇല്ലെന്ന് തെളിഞ്ഞു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ.
ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക മന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് തന്നെയായിരിക്കും ലോറി എന്നായിരുന്നു സൈന്യത്തിന്റേയും കണക്ക് കൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗത്തെ മുഴുവൻ മണ്ണും മാറ്റി പരിശോധിക്കാൻ സൈന്യം തീരുമാനിക്കുകായിരുന്നു.എന്നാൽ ആ പ്രതീക്ഷയ്ക്കും ഇപ്പോൾ മങ്ങലേറ്റിരിക്കുകയാണ്. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ട എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിയതായും സൈന്യം അറിയിച്ചു.

ഇനി നദിക്കരയിലായിരിക്കും സൈന്യം പരിശോധിക്കുക. ഇവിടെ നിന്ന് ഒരു സിഗ്നൽ കിട്ടിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. . ഇതിനൊപ്പം നാവികസേനയുടെ നേതൃത്വത്തിൽ പുഴയിലും പരിശോധന നടത്തും. ചൊവ്വാഴ്ച മുതൽ രക്ഷാപ്രവർത്തനത്തിനായി 25 പേരടങ്ങുന്ന സംഘത്തിന് സൗകര്യം ഏർപ്പെടുത്തുമെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം കരയിൽ ഇല്ലെങ്കിൽ ഇനിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന പുഴയാണ്. എങ്ങനെയാണ് അവിടെ നിന്ന് അർജുനെ കണ്ടെത്താനാകുകയെന്നും മനാഫ് ചോദിക്കുന്നു. പുഴയിലാണ് വണ്ടി വീണതെങ്കിൽ പരിസര പ്രദേശങ്ങളിൽ ഒരു തടി പോലും കാണാത്തത് എന്തേയെന്ന ചോദ്യവും മനാഫ് ഉയർത്തുന്നു. 40 ടൺ മരമാണ് ലോറിയിൽ ഉള്ളത്. ഇതിൽ 400 ഓളം മരത്തടികൾ ഉണ്ട്. മണ്ണ് ഇടിഞ്ഞ് വീഴുമ്പോൾ മൂന്നാല് തവണയെങ്കിലും ലോറിയും മറിയും. അപ്പോൾ മരകഷ്ണങ്ങൾ ചിതറില്ലേ. സമീപത്തെ ഗ്രാമങ്ങളിലടക്കം തടി കഷ്ണം ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ട്. എന്നാൽ യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല', മനാഫ് പറഞ്ഞു.
അതിനിടെ ഷിരൂരിലെ പുഴയിൽ വീണ ടാങ്കർ ലോറി കരക്കെത്തിച്ചു. എൽപിജി ബുള്ളറ്റ് ടാങ്കറാണ് കരയ്ക്കെത്തിച്ചത്. മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ 7 കിലോമീറ്റർ അപ്പുറത്ത് നിന്നായിരുന്നു കണ്ടെടുത്തത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്ക്കെത്തിച്ചത്.












Click it and Unblock the Notifications