'സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്‌തു, അർജുനെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ'; അഞ്ജു
കോഴിക്കോട്: അർജുന് സംഭവിച്ച അപകടത്തെ കുറിച്ചറിയാൻ വൈകിയെന്ന് സഹോദരി അഞ്ജു വൺഇന്ത്യ മലയാളത്തോട്. തങ്ങൾ വിവരം അറിയുമ്പഴേക്കും പോലീസിന് വാഹന ഉടമ പരാതി നൽകിയിരുന്നു. പിന്നീട് അവിടെ എത്തിയപ്പോഴാണ് ശരിക്കും ഭീകരാന്തരീക്ഷം മനസിലായതെന്നും അഞ്ജു പറയുന്നു. അവിടെ മുഴുവനായി മണ്ണ് മൂടി കിടക്കുകയാണ്. അതിൽ വേറെയും വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞതെന്നും അവർ അറിയിച്ചു.
'സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം തുടക്കം മുതൽ ഞങ്ങൾ ചെയ്‌തിരുന്നു. ആദ്യം തന്നെ മീഡിയാസിനെ വിളിക്കുന്നതല്ലലോ ശരിയായ കാര്യം. അവിടെ എന്റെ ഭർത്താവ് ഉൾപ്പെടെ നേരിട്ട് പോയി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നായിരുന്നു അറിയാൻ കഴിഞ്ഞത്.' അഞ്ജു പറയുന്നു.

സർക്കാർ തലത്തിൽ നിന്ന് ഉൾപ്പെടെ ഇടപെടൽ ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഒരു വിധം ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാം ചെയ്‌തു കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ എംപിയെ കണ്ടത്. അപകടം നടന്ന ഇടത്ത് കനത്ത മഴയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും അർജുനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമായി പുനരാരംഭിച്ചിട്ടുണ്ട്. മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച രക്ഷാപ്രവർത്തനമാണ് വീണ്ടും ആരംഭിച്ചത്. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും 40 അംഗ സംഘമാണ് നിലവിൽ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
എന്നാൽ അപകടം നടന്ന് നാലാം ദിവസം ആയിട്ടും രക്ഷാപ്രവർത്തനം ഊർജിതമല്ലെന്നാണ് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പറയുന്നു. അവിടെ ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നത് ഗതാഗതം പുനഃസ്ഥാപിക്കാനാണെന്നും പ്രദേശത്ത് മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തടസം നിൽക്കുകയാണെന്നും മനാഫ് പ്രതികരിച്ചു.
അര്‍ജുനെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചത്. തങ്ങൾ ഇന്നാണ് വിവരം അറിഞ്ഞതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചു. വലിയ മണ്ണിടിച്ചിൽ ആണ്. വെള്ളത്തിനിടയിൽ ആണങ്കിൽ ജിപിഎസ് കിട്ടില്ലെന്നും ലോറി മണ്ണിനടിയിലാവാനാണ് സാധ്യത എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് തന്നെ ഈ മണ്ണിടിച്ചിൽ ഉണ്ടായ കാര്യം കർണാടക സർക്കാരിന് അറിയാമായിരുന്നു. അതിൽ മലയാളികൾ ഉൾപ്പെട്ട കാര്യമൊന്നും കർണാടക സർക്കാർ അറിയിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഇടപെടലിനായി പിസി വിഷ്‌ണുനാഥ് എംഎൽഎയെ കൊണ്ട് വിളിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications