അരൂർ-കുമ്പളം പാലം; മഴക്കാലം തുടങ്ങിയതിന് പിന്നാലെ രൂപപ്പെട്ടത് വൻ കുഴികൾ, യാത്ര ദുസ്സഹമെന്ന് പരാതി
കൊച്ചി: ദേശീയപാത 66-ലെ അരൂർ-കുമ്പളം പാലത്തിൽ മഴക്കാലം ആരംഭിച്ചതിന് പിന്നാലെ വൻ കുഴികൾ രൂപപ്പെട്ടു ഗതാഗതം തടസപ്പെടുന്നു. കാൽനട യാത്രക്കാരും വാഹനയാത്രികരും കടുത്ത ദുരിതത്തിലായിരിക്കുകയാണ് ഇതോടെ. പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരിതലം തകർന്നതിനെ തുടർന്ന് ഗതാഗതം മന്ദഗതിയിലായിരിക്കുകയാണ്. പ്രത്യേകിച്ച് രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയാണ് മേഖലയിൽ.
മഴ ശക്തമായതോടെ പാലത്തിലെ ടാറിംഗ് പാളികൾ പല ഭാഗങ്ങളിലും ഇളകിപ്പോയെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചിലതൊക്കെ വളരെ ആഴത്തിലാണുള്ളത്. ഇരുചക്ര വാഹനയാത്രികരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുഴികൾ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അപകടസാധ്യതയും വർധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

മേഖലയിലെ പ്രധാന പാതയായ പാലത്തിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കൊച്ചിയെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായതിനാൽ ചെറിയ തടസങ്ങൾ പോലും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്നാണ് ആക്ഷേപം. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അവയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും കൂടുതൽ അപകടകരമാക്കുന്നുണ്ട്.
ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുന്നതിനാൽ റോഡിന്റെ ഉപരിതലത്തിൽ കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നുവെന്നാണ് വിലയിരുത്തൽ. പല ഭാഗങ്ങളിലും വാഹനങ്ങൾ വേഗം കുറച്ചാണ് കടന്നുപോകുന്നത്. ഇതോടെ യാത്രാസമയം ഗണ്യമായി വർധിച്ചിരിക്കുകയാണ്. പാലത്തിന്റെ സ്‌പാനുകൾക്ക് ഇടയിലെ കുഴികൾ അനുദിനം വലുതാവുകയാണ്.
അരൂർ-കുമ്പളം പാലത്തിലെ കുഴികൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പരിഹരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഗതാഗതപ്രശ്‌നങ്ങളും അപകടസാധ്യതയും കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ല
ആലപ്പുഴ, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമായിട്ടും ഇവിടെ മതിയായ സ്ട്രീറ്റ് ലൈറ്റുകൾ പോലുമില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. കുമ്പളം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്ത് പാലത്തിൽ വിളക്കുകാലുകളുണ്ടെങ്കിലും, കരാർ കാലാവധി കഴിഞ്ഞതിനാൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.
മറുവശത്ത് അരൂർ പഞ്ചായത്തിന്റെ ഭാഗത്ത് വിളക്കുകാലുകൾ പോലുമില്ല. രാത്രിയിൽ മഴകൂടി പെയ്യുന്നത് കൂടുതൽ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെ അരൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി പാലത്തിലെ കുഴി അറിയാനായി പ്ലാസ്‌റ്റിക് ബാരിക്കേഡ് വെച്ചിരുന്നു. എന്നാൽ ഇത് പോലും നിലവിൽ ഒരുവശത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.














Click it and Unblock the Notifications