അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ; ഇനി ശേഷിക്കുന്നത് 14 ഗർഡറുകൾ മാത്രം! ആകെ സ്ഥാപിച്ചത് 2548 എണ്ണം
കൊച്ചി: നഗരത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന, ഗതാഗത കുരുക്കിന് വലിയ പരിഹാരമാവുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ വരുന്ന മാർച്ച് മാസത്തിൽ ജോലികൾ എല്ലാം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുവാനാണ് ഇപ്പോഴത്തെ ശ്രമം.
നിലവിൽ അതിവേഗത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഒന്നാം റീച്ചിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ എല്ലാം തന്നെ പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. ഇവിടെ ആകെ 2566 ഗർഡറുകൾ സ്ഥാപിക്കാനുള്ളതിൽ 2548 ഗർഡറുകറും സ്ഥാപിച്ചുവന്നതാണ് ആശ്വാസകരമായ കാര്യം. ഇനി പില്ലർ നമ്പർ 25, 26, 27 എന്നിവിടങ്ങളിലായി 14 ഗർഡറുകൾ കൂടി മാത്രമാണ് സ്ഥാപിക്കാനായി ഇവിടെ ശേഷിക്കുന്നത്.

എന്നാൽ ഇത് വൈകുമെന്നാണ് ലഭ്യമായ വിവരം. കാരണം ഇവിടെ കെഎസ്ഇബിയുടെ 11 കെവി ലൈൻ വലിക്കുന്നതിലെ കാലതാമസമാണ് ഗർഡറുകൾ സ്ഥാപിക്കുന്നതിനെ തടയുന്നത്. കെഎസ്ഇബിയുടെ ജോലികൾ കഴിഞ്ഞാൽ മാത്രമേ ഇനി ഇവിടെ ഉയരപ്പാതയുടെ ഗാർഡറുകൾ സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. അതിനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്. അധികം വൈകാതെ ഇതും പൂർത്തിയാവും എന്നാണ് കരുതുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഉയരപ്പാതയായ അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണം ഉദേശിച്ചതിലും വേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചിട്ട് 1086 ദിവസം പിന്നിടുമ്പോൾ 86 ശതമാനം ജോലികളും പൂർത്തിയായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം. കരാർ കമ്പനിയുമായി പറഞ്ഞ സമയപരിധിയിലും വേഗത്തിലാണ് നിർമ്മാണ ജോലികൾ കുതിക്കുന്നത്.
എങ്കിലും ഇടയ്ക്ക് പലപ്പോഴായി ചില തടസങ്ങളും പദ്ധതിക്ക് നേരിടേണ്ടി വന്നിരുന്നു. തുറവൂരിൽ സീ ബിം വീണും ചമ്മനാട് കോൺക്രീറ്റ് ഗർഡർ വീണുമുണ്ടായ അപകടങ്ങൾ ജോലികൾ വൈകാൻ കാരണമായി. ഇതിനെ തുടർന്ന് 2 മാസത്തോളം നിർമാണം മന്ദഗതിയിലായിരുന്നു. മഴയും പദ്ധതിയുടെ മുന്നോട്ട് പോക്കിനെ സാരമായി ബാധിച്ചെങ്കിലും അതിനെയൊക്കെ മറികടക്കാൻ ഇവർക്ക് സാധിച്ചുവെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്.
അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണം ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥയിൽ പറയുന്നത്. അരൂർ മുതൽ തുറവൂർ വരെ ആകെ 12.75 കിലോമീറ്ററിലാണ് ഉയരപ്പാത നിർമ്മാണം ഉദ്ദേശിച്ചിരുന്നത്. എന്നാൽ തുറവൂർ ജംഗ്‌ഷനിൽ നിന്ന് 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി ഇറങ്ങുന്നതിനും കയറുന്നതിനുമായി സൗകര്യമൊരുക്കുക എന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
തുറവൂർ മേഖലയുടെ വികസനത്തെ ഇത് ബാധിക്കുമെന്നായിരുന്നു പ്രധാന ആശങ്ക. പിന്നാലെയാണ് ഇവിടെ 480 മീറ്ററായി ഉയർത്തിയത്. അങ്ങനെ ആകെ ഉയരപ്പാതയുടെ ദൈർഘ്യം 13 കിലോമീറ്ററായി. 27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്ക് മുകളിൽ ഒറ്റ തൂണിൽ 24.5 മീറ്റർ വീതിയുള്ള 6 വരിപ്പാതയാണ് നിർമ്മിക്കുന്നത്. ആകെ 354 തൂണുകളാണ് ദേശീയ പാതയ്ക്കായി സ്ഥാപിച്ചത്.
എന്നാൽ ഏറ്റവും ദൗർഭാഗ്യകരമായ സംഭവം എന്തെന്നാൽ നിർമ്മാണ മേഖലയിലെ സ്ഥല സൗകര്യക്കുറവും സുരക്ഷാ സംവിധാനം ഒരുക്കാത്ത സർവീസ് റോഡുകളിലൂടെയുള്ള യാത്രയിലുമായി നാൽപതോളം പേരുടെ ജീവനാണ് ഇതിനോടകം ഈ പാതയിൽ പൊലിഞ്ഞത്. എത്രയും വേഗത്തിൽ പാതയുടെ നിർമ്മാണം പൂർത്തിയായാൽ കൊച്ചി നഗരത്തിനും ഗുണകരമാവും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications