അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ; ടാറിംഗ് പുരോഗമിക്കുന്നു, മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി തുറക്കുമോ?
കൊച്ചി: നഗരനിവാസികളും ആലപ്പുഴ ജില്ലക്കാരും ഒരുപോലെ കാത്തിരിക്കുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ അന്തിമ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കാര്യമായ ജോലികൾ എല്ലാം തന്നെ പൂർത്തിയാക്കിയ പാതയിൽ നിലവിൽ ടാറിംഗ് പുരോഗമിക്കുകയാണ്. ഏതാനും ആഴ്‌ചകാൾ കൊണ്ട് പൂർണമായും ടാറിംഗ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുവരെ നിർമ്മാണം പൂർത്തിയായ ഇടങ്ങളിലാണ് ടാറിംഗ് നടക്കുന്നത്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാതയുടെ മുഴുവൻ ജോലികളും തീർക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ തീവ്ര ശ്രമം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ളിൽ അരൂർ-തുറവൂർ എലവേറ്റഡ് റോഡ് യാത്രക്കാർക്കായി തുറന്ന് കൊടുക്കുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. പാതയിലെ രണ്ടാമത്തെ റീച്ചായ കെല്‍ട്രോണ്‍ കൊച്ചിവെളിക്കവലയില്‍ എരമല്ലൂര്‍ മുതല്‍ അരൂര്‍ ഭാഗത്തേക്കുള്ളിടത്താണ് ടാറിംഗ് കഴിഞ്ഞ ദിവസം തുടങ്ങിയത്.

ജനുവരി അവസാനത്തോടെ തന്നെ ഒരു കിലോമീറ്ററിൽ അധികം വരുന്ന ഭാഗത്തെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്താണ് ഇപ്പോൾ ടാറിംഗ് നടക്കുന്നത്. അധികം വൈകാതെ തന്നെ അരൂര്‍ ക്ഷേത്രം കവല വരെയുള്ള ഭാഗത്ത് ടാറിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പ്രതീക്ഷ പങ്കുവയ്ക്കുന്നത്.
അതിനിടെ എരമല്ലൂര്‍, ചന്തിരൂര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഇറങ്ങാന്‍ റാമ്പുകള്‍ ഉണ്ടാക്കുന്നുണ്ട്. ചന്തിരൂരില്‍ നിര്‍മ്മിക്കുന്ന റാമ്പിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഇതുവഴിയാണ് ടാറിങ്ങിനായുള്ള യന്ത്ര സാമഗ്രികളും ടാറിംഗ് മിശ്രിതം കൊണ്ടു പോകുന്ന ലോറികളും ഉൾപ്പെടെ കയറ്റി ഉയരപ്പാതയ്ക്ക് മുകളിലേക്ക് കൊണ്ട് പോവുന്നത്.
തുറവൂര്‍, അരൂര്‍ ബൈപ്പാസ് കവല എന്നിവിടങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും കുത്തിയതോട്, എരമല്ലൂര്‍ മോഹം ആശുപത്രി എന്നിവിടങ്ങളിലെ റാമ്പുകളുടെ നിര്‍മ്മാണവും കൂടി വേഗത്തിൽ പൂര്‍ത്തിയായാല്‍ ഈ ഭാഗങ്ങളിലും റാമ്പുകളിലുടെയും അപ്രോച്ച് റോഡുകളിലൂടെയും ടാറിങ്ങിനായുള്ള സാമഗ്രികകൾ വേഗത്തിൽ ഉയരപ്പാതയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കുത്തിയതോട്, എരമല്ലൂര്‍ ടോള്‍ പ്ലാസ എന്നിവിടങ്ങളിലെ റാമ്പുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. കുത്തിയതോട്, എരമല്ലൂര്‍ റീച്ചുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തും എരമല്ലൂര്‍ മോഹം ആശുപത്രിക്ക് സമീപവും ഉയരപ്പാതയുടെ മേല്‍ത്തട്ടുകള്‍ യോജിപ്പിക്കുന്നതിനായി ഗര്‍ഡറുകള്‍ക്ക് മുകളിലെ കോണ്‍ക്രീറ്റിങ് അന്തിമ ഘട്ടത്തിലാണ്. ഇത് കഴിഞ്ഞാൽ പിന്നീടുള്ള ജോലികൾ എളുപ്പമാവും.
അരൂർ തുറവൂർ എലവേറ്റഡ് ഹൈവേ
രാജ്യത്തെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഉയരപ്പാതയായ അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണം ഉദേശിച്ചതിലും വേഗത്തിലാണ് പുരോഗമിക്കുന്നത്. 27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്ക് മുകളിൽ ഒറ്റ തൂണിൽ 24.5 മീറ്റർ വീതിയുള്ള 6 വരിപ്പാതയാണ് നിർമ്മിക്കുന്നത്. ആകെ 354 തൂണുകളാണ് ദേശീയ പാതയ്ക്കായി സ്ഥാപിച്ചത്.
ദേശീയപാത 66ന്റെ ഭാഗമാണ് ഈ ഭാഗം. ദേശീയ പാത അതോറിറ്റിയുടെ 2200 കോടി രൂപയുടെ പദ്ധതി 2026 മെയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടാവും എന്നാണ് ഇപ്പോഴത്തെ വിവരം. അതിനുള്ള തീവ്രമായ ഒരുക്കങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്.












Click it and Unblock the Notifications