സംഘപരിവാർ ഭീകരതയെ മയിലെണ്ണ പുരട്ടി സുഖിപ്പിക്കുന്ന പ്രതികരണം: കോണ്‍ഗ്രസിനെതിരെ തോമസ് ഐസക്
തിരുവനന്തപുരം: ടീസ്റ്റാ സെതൽവാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ സംബന്ധിച്ച് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വിയുടെ നിലപാടിനോട് കെ പി സി സി യുടെയും മുസ്ലിം ലീഗിൻ്റെയും പ്രതികരണമറിയാൻ കൗതുകമുണ്ടെന്ന് സി പി എം പിബി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. നീതിബോധമുള്ള സകലമനുഷ്യരും ഈ അറസ്റ്റിനും അതിനു കാരണമായ സുപ്രിംകോടതി വിധിയ്ക്കുമെതിരെ അതിനിശിതമായ വിമർശനമാണ് ഉയർത്തുന്നത്. അപ്പോഴാണ് സംഘപരിവാറിന്റെ ഭീകരതയെ മയിലെണ്ണ പുരട്ടി സുഖിപ്പിക്കുന്ന പ്രതികരണം കോൺഗ്രസ് ദേശീയ വക്താവ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയത്. ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെയും നേതാക്കളെയും ഇഡിയെ നിയോഗിച്ച് കേന്ദ്രസർക്കാർ വരുതിയ്ക്കു നിർത്തിക്കഴിഞ്ഞു എന്നതിൽ സംശയമെന്തെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ നിലപാടു പറയുമ്പോൾ സിംഗ്വി സാക്കിയ ജെഫ്രിയെക്കുറിച്ച് ഓർത്തിരുന്നോ ആവോ? അവരുടെ ഹർജി തള്ളിക്കൊണ്ടാണല്ലോ സുപ്രിംകോടതിയുടെ വിവാദ നിർദ്ദേശമുണ്ടായത്. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇസ്ഹത് ജഫ്രിയുടെ വിധവയാണവർ. ഗോധ്രാ കലാപത്തിന്റെ തൊട്ടുപിറ്റേന്ന് ഗുൽബർഗിൽ സംഘപരിവാർ ഭീകരർ കൊന്നുതള്ളിയ 68 പേരിലൊരാൾ. ഈ രക്തസാക്ഷികളെയും അവരുടെ ഓർമ്മകളെയും കുടുംബാംഗങ്ങളുടെ വേദനയെയും ഒരുപോലെ പരിഹസിക്കുകയാണ് കോൺഗ്രസ് വക്താവ്.
വക്താവ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. We have heard of the arrest of Testa Setalvad. ടീസ്റ്റാ സെതൽവാദിന്റെ അറസ്റ്റിനെക്കുറിച്ച് കേട്ടുപോലും. രാഷ്ട്രീയപ്പാർട്ടിയെന്ന നിലയിൽ ഈ അറസ്റ്റിനാധാരമായ കാരണങ്ങളുടെ ന്യായം തിരയേണ്ട കാര്യമില്ലെന്നും സിംഗ്വി പറഞ്ഞുവെയ്ക്കുന്നുണ്ട്. ലോകമെങ്ങും പ്രതിഷേധമുയർത്തിയ ഒരു സംഭവത്തെക്കുറിച്ചാണ് കോൺഗ്രസ് ഇത്ര നിസംഗതയോടെയും നിർവികാരതയോടെയും പ്രതികരിക്കുന്നത്. രാജ്യമെമ്പാടും പ്രതിഷേധത്തിന്റെ തീജ്വാല ആളിക്കത്തിക്കാൻ ചുമതലപ്പെട്ട മുഖ്യപ്രതിപക്ഷ കക്ഷി ഈ വിധം ഒട്ടകപ്പക്ഷിയുടെ റോൾ അഭിനയിക്കുന്നുവെങ്കിൽ അതിനു കാരണം ഇഡിപ്പേടിയാണെന്നുറപ്പെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പങ്ക് തുറന്നു കാണിക്കാൻ സ്വന്തം ജീവൻ വകവെയ്ക്കാതെ പോരാട്ടഭൂമിയിൽ നിന്നവരാണ് ടീസ്റ്റയും ആർ ബി ശ്രീകുമാറും. മോദിയെ വിമർശിച്ചാൽ എന്നെന്നേയ്ക്കുമായി സൂര്യപ്രകാശം നിഷേധിക്കപ്പെട്ട് ഇരുട്ടറയിൽ കിടക്കേണ്ടി വരുമെന്ന ഭീഷണിയുടെ വാൾമുനയിൽ നിന്നാണവർ ആ പോരാട്ടം നയിച്ചത്. അതുകൊണ്ടാണ് അവർ അറസ്റ്റു ചെയ്യപ്പെട്ടത്. അവർക്കുമേൽ ഗുജറാത്ത് ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മതി.
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍
ടീസ്റ്റാ സെതൽവാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റ് രാജ്യമെമ്പാടുമുള്ള മോദി വിമർശകർക്കുള്ള താക്കീതാണെങ്കിൽ, ആ താക്കീതിന് കീഴടങ്ങിയ ഭീരുത്വമാണ് കോൺഗ്രസ് വക്താവിന്റെ പ്രസ്താവന. ഈ അറസ്റ്റിനെതിരെ ഉയരേണ്ട ജനരോഷത്തെ വെള്ളമൊഴിച്ചു കെടുത്താനാണ് കോൺഗ്രസ് കളത്തിലിറങ്ങുന്നത്. ബിജെപിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് ആയുധം വെച്ചു കീഴടങ്ങിക്കഴിഞ്ഞു എന്ന് ലജ്ജയില്ലാതെ തുറന്നു സമ്മതിക്കുകയാണ് അഭിഷേക് സിംഗ്വിയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications