'ഡൽഹിയിൽ കേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്തിയത് മറ്റൊരു മാർഗവുമില്ലാത്ത ഘട്ടത്തിൽ'; മുഖ്യമന്ത്രി
കണ്ണൂർ: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം നടത്തിയത് മറ്റൊരു മാർഗവുമില്ലാത്ത ഘട്ടത്തിലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് കേന്ദ്ര സർക്കാരിനെതിരെയും കേരളത്തിലെ കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്.
'കേന്ദ്രസർക്കാരിനെ രേഖാമൂലം കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ആ ഘട്ടത്തിൽ പ്രക്ഷോഭത്തിന്റെ മാർഗം സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷൻ പാർലമെന്റിൽ സംസാരിക്കുമ്പോൾ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയെക്കുറിച്ച് എടുത്തു പറയുകയുണ്ടായി.' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'എന്നാൽ കേരളത്തിലെ കോൺഗ്രസ് പ്രത്യേക രീതിയിലാണ് പെരുമാറുന്നത്. ബിജെപിയെ പിണക്കരുതെന്നതാണ് അവരുടെ നിലപാട്. ബിജെപിയോടു നല്ലതോതിൽ മൃദുസമീപനം സ്വീകരിക്കുക. നേരിയ നീരസം പോലും ബിജെപിയുടെ മനസിലുണ്ടാകരുത്. ആ നിർബന്ധം കേരളത്തിലെ കോൺഗ്രസിനുണ്ട്' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒട്ടുമിക്ക മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്‌ചവെക്കുന്നത് കൊണ്ടാണ് കേരളത്തിനെതിരെ ഇത്തരമൊരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ കേരളം പിന്തുടരാത്തത് കൊണ്ടാണ് സംസ്ഥാനത്തെ ഇത്തരത്തില്‍ അവഗണിക്കുന്നത് എന്നാണ് ബഹുജനങ്ങൾ കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി ഡൽഹിയിലെ പ്രക്ഷോഭ പരിപാടിയിൽ സംസാരിക്കവേ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞ, ജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ട നയങ്ങളെത്തന്നെ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാന്‍ കഴിയുകയില്ല. കാരണം, അവര്‍ പിന്തുടരുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങളിൽ തങ്ങൾക്ക് യോജിപ്പില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ കേരളത്തിന് നൽകിയ നികുതി വിഹിത കണക്കുകൾ ഉൾപ്പെടെ പാർലമെന്റിൽ പങ്കുവച്ച് കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത് വന്നിരുന്നു. പത്ത് വർഷം ഭരിച്ച യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് തന്നെ പറയാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. യുപിഎ ഭരണകാലത്ത് കേരളത്തിന് നൽകിയ നികുതി വിഹിതവുമായി താരതമ്യം ചെയ്‌തു കൊണ്ടായിരുന്നു നിർമല സീതാരാമന്റെ രാജ്യസഭയിലെ മറുപടി. 2014-24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി കേരളത്തിന് നൽകിയെന്നാണ് മന്ത്രി അറിയിച്ചത്.












Click it and Unblock the Notifications