കൊച്ചിയിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പൊന്നുരുന്നിയിൽ പുത്തൻ ടെർമിനൽ വരുന്നു, ചിലവ് 267 കോടി!
കൊച്ചി: മെട്രോ നഗരമായ കൊച്ചിയിലെ റെയിൽവേ യാത്രാ ബുദ്ധിമുട്ടുകൾക്കും ട്രെയിനുകൾ കൂട്ടത്തോടെ വൈകുന്നതിനും ശാശ്വത പരിഹാരമെന്നോണം എറണാകുളം പൊന്നുരുന്നി മാർഷലിങ് യാർഡിൽ അത്യാധുനിക കോച്ചിങ് ടെർമിനൽ ഒരുങ്ങുന്നു. 267 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡിപിആർ) സംസ്ഥാന റെയിൽവേ നിർമ്മാണ വിഭാഗം തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ചു.
റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിക്കായി വൈകാതെ ഈ റിപ്പോർട്ട് കൈമാറും. നിലവിൽ സമർപ്പിച്ചിട്ടുള്ള പദ്ധതിരേഖയിൽ ചില ചെറിയ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്നും ഈ മാറ്റങ്ങൾ പൂർത്തിയാക്കി പുതിയ റിപ്പോർട്ട് ഈ ആഴ്‌ച തന്നെ സമർപ്പിക്കുമെന്നും എറണാകുളം റെയിൽവേ നിർമ്മാണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൊച്ചി നഗരത്തിലെ റെയിൽവേ വികസനത്തിന് സഹായകരമാവുന്നതാണ് ഈ പദ്ധതി.

എറണാകുളത്തെ നിലവിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളായ എറണാകുളം ജങ്ഷൻ അഥവാ സൗത്ത് സ്‌റ്റേഷൻ, എറണാകുളം ടൗൺ (നോർത്ത്) എന്നിവ നേരിടുന്ന കനത്ത സ്ഥലപരിമിതിക്ക് ഇതോടെ വലിയൊരു അളവിൽ പരിഹാരമാകും. നിലവിൽ ആറ് പ്ലാറ്റ്‌ഫോമുകളുള്ള സൗത്ത് സ്‌റ്റേഷനിലും രണ്ട് പ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള നോർത്ത് സ്‌റ്റേഷനിലും കൂടുതൽ ട്രാക്കുകളോ പ്ലാറ്റ്‌ഫോമുകളോ നിർമ്മിക്കാൻ ആവശ്യമായ സ്ഥലമില്ല.
മാത്രമല്ല ഇരു സ്‌റ്റേഷനുകളും ഇപ്പോൾ വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ സ്ഥലപരിമിതി വലിയ വെല്ലുവിളിയാണ്. പ്ലാറ്റ്‌ഫോമുകൾ ഒഴിവില്ലാത്തത് കാരണം എറണാകുളത്തേക്ക് എത്തുന്ന പല ട്രെയിനുകളും നഗരത്തിന് പുറത്തുള്ള ചെറിയ സ്‌റ്റേഷനുകളിൽ മിനിറ്റുകളോളം പിടിച്ചിടുന്നത് പതിവ് കാഴ്‌ചയാണ്. ഇത് പലപ്പോഴും യാത്രക്കാരുടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
എറണാകുളത്ത് എത്തുന്ന ദീർഘദൂര ട്രെയിനുകൾ പ്ലാറ്റ്‌ഫോം ലഭിക്കാതെയോ മറ്റ് തടസങ്ങൾ കാരണമോ ഇടപ്പള്ളി, കളമശ്ശേരി, തൃപ്പൂണിത്തുറ തുടങ്ങിയ സ്‌റ്റേഷനുകളിലാണ് പലപ്പോഴും പിടിച്ചിടുന്നത്. എന്നാൽ പൊന്നുരുന്നിയിൽ പുതിയ ടെർമിനൽ വരുന്നതോടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ കണക്കുകൂട്ടൽ.
പുതിയ ഡിപിആർ അനുസരിച്ച് പൊന്നുരുന്നി ടെർമിനലിൽ ആകെ ആറ് പ്ലാറ്റ്‌ഫോമുകളാണ് ഉണ്ടാവുക. നേരത്തെ നാല് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനായിരുന്നു പ്രാഥമിക കണക്കുകൂട്ടലെങ്കിലും ഭാവിയിലെ റെയിൽവേ വികസനം മുന്നിൽക്കണ്ട് ഇത് ആറായി ഉയർത്തുകയായിരുന്നു. റെയിൽ ശൃംഖല വികസിക്കുന്നതിനനുസരിച്ച് ഭാവിയിൽ ഇവിടെ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 15 വരെയായി ഉയർത്താൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ മാസ്‌റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത്.
പൊന്നുരുന്നി യാർഡ് എറണാകുളം സൗത്ത് സ്‌റ്റേഷനുമായി ഏറെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത് അതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം സുഗമമാക്കാൻ റെയിൽവേയ്ക്ക് എളുപ്പം സാധിക്കും. രണ്ട് പ്രധാന സ്‌റ്റേഷനുകളിലെയും ട്രാക്കുകളിലെ തിരക്ക് കുറയുന്നത് പുതിയ സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വേഗത വർധിപ്പിക്കുന്നതിനും കാരണമാകും.
കൂടാതെ എറണാകുളം നഗരത്തിലെ ഏറ്റവും വലിയ ട്രാൻസ്‌പോർട്ട് ഹബ്ബായ വൈറ്റില മൊബിലിറ്റി ഹബ്ബുമായി അടുത്തായാണ് പൊന്നുരുന്നി സ്ഥിതി ചെയ്യുന്നത്. ഇത് ഭാവിയിൽ റോഡ്, മെട്രോ, ട്രെയിൻ സർവീസുകളെ തമ്മിൽ കോർത്തിണക്കാൻ വലിയ സാധ്യതയാണ് തുറക്കുന്നതെന്ന് ഈ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം വെറുമൊരു ടെർമിനൽ എന്നതിലുപരി റെയിൽവേയുടെ പ്രധാന ട്രെയിൻ പരിപാലന കേന്ദ്രമായും പൊന്നുരുന്നി യാർഡ് മാറും.
യാത്രയില്ലാത്ത സമയങ്ങളിൽ ട്രെയിനുകൾ നിർത്തിയിടുന്നതിനായി മൂന്ന് സ്‌റ്റേബ്ലിങ് ലൈനുകളാണ് ഇവിടെ ഒരുക്കുക. കൂടാതെ ട്രെയിൻ കോച്ചുകളുടെ അറ്റകുറ്റപ്പണികൾക്കും മറ്റ് സുരക്ഷാ പരിശോധനകൾക്കുമായി മൂന്ന് പിറ്റ് ലൈനുകളും നിർമ്മിക്കും. ഈ മൂന്ന് പിറ്റ് ലൈനുകളിൽ രണ്ടെണ്ണം വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകം സജ്ജീകരിക്കുന്നവയാണ്.
ഇതോടെ മറ്റ് സംസ്ഥാനങ്ങളെ ഇനി അറ്റകുറ്റപണിക്കായി ആശ്രയിക്കേണ്ട സാഹചര്യവും ഇല്ലാതെയാവും. പദ്ധതിയുടെ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് റെയിൽവേ ബോർഡാണ്. മാറ്റങ്ങളോടെ അയക്കുന്ന ഡിപിആറിന് ബോർഡ് അംഗീകാരം നൽകിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ പെട്ടന്ന് തന്നെ ആരംഭിക്കാനാണ് നീക്കം. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.














Click it and Unblock the Notifications