'അടച്ചിട്ട പള്ളിയില്‍ രാമക്ഷേത്രത്തിന് ശില പാകിയത് കോൺഗ്രസ് മേൽ നോട്ടത്തിൽ; ലീഗിന് മുന്നില്‍ 2 വഴി'
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധിപ്പെട്ട് പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാട് മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കമൽനാഥ്, ദ്വിഗ് വിജയ് സിംഗ്, മനീഷ് തിവാരി എന്നിവർ ക്ഷേത്രനിർമ്മാണത്തെ സ്വാഗതം ചെയ്തതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയും. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വിഷയം ചര്‍ച്ച ചെയ്യാനുള്ള ലീഗിന്‍റെ അടിയന്തര യോഗം ഇന്ന് പാണക്കാട് ചേരുന്നുണ്ട്.

രൂക്ഷ വിമര്‍ശനം
വിഷയത്തില്‍ ലീഗിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീമും നടത്തുന്നത്. ആർഎസ്എസിന്റെ ആശയങ്ങളാണ് കോൺഗ്രസ്സും ഏറെക്കാലമായി പിന്തുടരുന്നത്. അതിനുള്ള ഒരു ബാലൻസിംഗ് മുഖാവരണം മാത്രമാണ് അവർക്ക് ലീഗ് ബാന്ധവമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. എഎ റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തലകുനിച്ചു നിൽക്കുന്നു
പ്രധാനമന്ത്രിയും ആർഎസ്എസ് സർസംഘചാലകും ശിലാന്യാസ വേദിയിൽ. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം സരയുവിന്റെ തീരത്ത് വീണ്ടും തലകുനിച്ചു നിൽക്കുന്നു. 1992 ൽ തകർത്തിട്ട മിനാരങ്ങൾക്കു മുകളിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം ആർഎസ്എസ് നിർവഹിക്കുന്നു.
Recommended Video

കോൺഗ്രസ്സിന്റെ മേൽ നോട്ടത്തിൽ
പണ്ടൊരിക്കൽ അടച്ചിട്ട പള്ളിക്കകത്ത് ആദ്യമായി രാമക്ഷേത്രത്തിന് ശില പാകിയത് കോൺഗ്രസ്സിന്റെ മേൽ നോട്ടത്തിൽ. അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി.അദ്ദേഹത്തിന്റെ ആ പൈതൃകം പ്രിയങ്ക ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.

ദിഗ്‌വിജയ് സിങ്ങും കമൽ നാഥും മുതൽ
കോൺഗ്രസ്സ് നേതൃത്വമാകെ, ദിഗ്‌വിജയ് സിങ്ങും കമൽ നാഥും മുതൽ കെ മുരളീധരൻ വരെ ആർഎസ്എസിനൊപ്പം ആവേശ ഭരിതരാകുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പതിറ്റാണ്ടുകളായി കോൺഗ്രസ്സിന്റെ ചിറകിനടിയിലാണ്. ഇനിയും എത്ര നാൾ...? നിങ്ങളുടെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോൺഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികൾ ചെയ്തത്, ഇപ്പോഴും തുടരുന്നതും....

ലീഗ് ബാന്ധവം
ഓർക്കുക, കോൺഗ്രസ്സിനോടല്ല അപകടകരമായ അവരുടെ വർഗീയതയോടെയാണ് നിങ്ങളുടെ ഈ ലജ്ജിപ്പിക്കുന്ന വിധേയത്വം. ആർഎസ്എസിന്റെ ആശയങ്ങളാണ് കോൺഗ്രസ്സും ഏറെക്കാലമായി പിന്തുടരുന്നത്. അതിനുള്ള ഒരു ബാലൻസിംഗ് മുഖാവരണം മാത്രമാണ് അവർക്ക് ലീഗ് ബാന്ധവം.

പ്രിയങ്കയ്ക്കൊപ്പം
ലീഗിന് രണ്ട് വഴികളെ ഉള്ളൂ... പ്രിയങ്കയ്ക്കൊപ്പം ഉച്ചത്തിൽ ജയ് ശ്രീറാം വിളിച്ചു "മഹത്തായ വിധേയത്വം" ഇനിയും ആവർത്തിക്കാം. അല്ലെങ്കിൽ നട്ടെല്ലോടെ നിവർന്നു നിൽക്കാം. 1992 ഡിസംബർ 6 കലണ്ടറിൽ ലീഗിന് കുറ്റബോധത്തിന്റെ ദിനമാണ്. ഇനി ഒരു ദിനം കൂടി ചേർത്തുവയ്ക്കാം... ആഗസ്റ്റ് 5.












Click it and Unblock the Notifications