മലയാളി പൊളിയാണ്, പെന്യ ഡെല്‍ ബാര്‍സയും, മെസ്സിക്കും പിള്ളേര്‍ക്കും ഇനി അവരും കൈയ്യടിക്കും
കോഴിക്കോട്: മലയാളി പൊളിയല്ലേ, ഈ വാക്കുകളില്‍ ശരിക്കും അതിശയോക്തിയില്ല. ഫുട്‌ബോളിന്റെ മിശിഹ ലിയോണല്‍ മെസ്സിയും പിള്ളേരും പന്ത് തട്ടുന്ന ക്യാമ്പ് നൗവില്‍ ഇനി മലയാളിയുടെ സാന്നിധ്യം ഔദ്യോഗികമായി ഉണ്ടാവും. കേരളത്തില്‍ നിന്നുള്ള ഒരു ആരാധക ക്ലബിനെ കാറ്റലന്‍ ക്ലബ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്. ഇതിലെന്തിരിക്കുന്ന എന്ന് ചോദിക്കാനാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ക്ലബാണ് ഇതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടി വരും. അതുകൊണ്ടും തീരുന്നില്ല വിശേഷങ്ങള്‍ നിരവധിയാണ്.
ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

സ്‌പെയിനിലെ കാറ്റലോണിയന്‍ ക്ലബായ എഫ്‌സി ബാഴ്‌സലോണയുടെ ആരാധകരാണ് കൂള്‍സ് ഓഫ് കേരള. ഇവര്‍ക്കാണ് ഇപ്പോള്‍ ഔദ്യോഗിക അംഗീകാരം ക്ലബ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിലേക്കുള്ള ചുവടുവെപ്പ് അത്ര എളുപ്പമായിരുന്നില്ലെന്ന് കൂള്‍സ് ഓഫ് കേരളയുടെ പ്രസിഡന്റ് നിഷാദ് റസാഖ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. അഞ്ച് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ നേട്ടം തങ്ങളെ തേടിയതെത്തിയതെന്ന് നിഷാദ് പറയുന്നു.

മലബാര്‍ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കൂള്‍സ് ഓഫ് കേരള സംസ്ഥാനത്തൊന്നാകെ പ്രവര്‍ത്തിക്കുന്ന ആരാധക ക്ലബാണ്. ലിയോണല്‍ മെസ്സി അടക്കമുള്ള താരങ്ങള്‍ ഇവരുടെ ജീവനാണ്. ബാഴ്‌സലോണ ദക്ഷിണേന്ത്യയില്‍ ഔദ്യോഗിക അംഗീകാരം നല്‍കുന്ന ആദ്യ ക്ലബാണ് ഇവര്‍. പെന്യ ഡെല്‍ ബാര്‍സ കോഴിക്കോട്, കേരളം എന്നാണ് ഇവര്‍ ഇനി അറിയപ്പെടുന്നത്. എവിടെയാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതും ചേര്‍ത്താണ് ഇവര്‍ അറിയപ്പെടുക.

2015ല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായിട്ടാണ് കൂള്‍സ് ഓഫ് കേരള രജിസ്റ്റര്‍ ചെയ്യുന്നത്. അവിടെ നിന്നാണ് ബാഴ്‌സയുടെ ഔദ്യോഗിക ആരാധക ക്ലബിലേക്ക് അവര്‍ നടന്ന് കയറിയത്. ബാഴ്‌സലോണയുടെ ഔദ്യോഗിക തട്ടകമായ ക്യാമ്പ് നൗവില്‍ അടക്കം ഇനി പെന്യ ഡെല്‍ ബാര്‍സ കോഴിക്കോടിന്റെ സാന്നിധ്യമുണ്ടാവും. ചെറിയൊരു കൂട്ടായ്മയല്ല ഇത്. ഏഴുനൂറോളം അംഗങ്ങള്‍ കൂള്‍സ് ഓഫ് കേരളയില്‍ ഉണ്ടെന്ന് നിഷാദ് പറയുന്നു. ഇതിന് പുറമേ പ്രത്യേക അവകാശങ്ങളുള്ള സീനിയര്‍ മെമ്പര്‍മാരും ഉണ്ടാവും.

ബാഴ്‌സലോണയുടെ അംഗീകാരം കിട്ടാന്‍ ആദ്യം ആരാധക ക്ലബിന്റെ വിശദവിവരങ്ങള്‍ അവരെ അറിയിച്ച് ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കണം ആരാധക ക്ലബിന്റെ ഒരു പ്രതിനിധി ബാഴ്‌സലോണയുടെ ആസ്ഥാനത്തുണ്ടാവണം. ഇത് കമ്മിന്റ്‌മെന്റ് കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടിയാണ്. അതിന് മുമ്പ് ഒരു രജിസ്‌ട്രേഷന്‍ അവിടെ നടത്തണം. അതിനായി വര്‍ഷത്തില്‍ കുറച്ചധികം പണവും അടയ്ക്കണം. യൂറോയിലാണ് ആ പണം നല്‍കേണ്ടതെന്ന് നിഷാദ് റസാഖ് പറയുന്നു.

അതേസമയം യൂറോപ്പിന് പുറത്ത് അധികം ആരാധക കൂട്ടായ്മകളെ ബാഴ്‌സലോണ മുമ്പ് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ആകെ പതിനൊന്ന് ക്ലബുകള്‍ മാത്രമാണ് ഏഷ്യയില്‍ നിന്നുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഏക ആരാധക ക്ലബ് ദില്ലിയിലാണ്. നിലവില്‍ പെന്യ ഡെല്‍ ബാര്‍സ കോഴിക്കോടിന്റെ തട്ടകം കേരളമാണ്. പക്ഷേ ദക്ഷിണേന്ത്യയില്‍ നിന്നോ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നോ ഈ ആരാധക കൂട്ടായ്മയില്‍ അംഗമാകുന്നതിന് അത് തടസ്സമല്ലെന്ന് നിഷാദ് വ്യക്തമാക്കി.

ബാഴ്‌സലോണ ഔദ്യോഗികമായി അംഗീകരിച്ചത് കൊണ്ട് പല നേട്ടങ്ങള്‍ക്കും ഇവര്‍ക്കിനി ലഭ്യമാകും. ക്ലബിന്റെ മത്സരങ്ങള്‍ കാണുന്നതിന് ടിക്കറ്റുകള്‍ക്ക് ്‌നല്‍കേണ്ട പണത്തിന് ഇളവുണ്ടാകും. ക്ലബിന്റെ ഒഫീഷ്യല്‍ മെര്‍ച്ചെന്‍ഡൈസുകള്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. അതോടൊപ്പം ബാഴ്‌സയുടെ മ്യൂസിയത്തില്‍ സന്ദര്‍ശനവും ഇളവുകളോടെ സാധ്യമാകും. അതേസമയം മെസ്സി അടക്കമുള്ള താരങ്ങളോട് സംസാരിക്കുക എളുപ്പമല്ലെന്ന് നിഷാദ് പറയുന്നു. അത് കളിക്കാരുടെ സ്വകാര്യതയായത് കൊണ്ട് അനുവാദമില്ല. പക്ഷേ ഇവര്‍ ആരാധകര്‍ ഇരിക്കുന്ന സ്റ്റാന്‍ഡിന് അടുത്ത് വന്നാല്‍ സംസാരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യാം.

വെറുമൊരു ആരാധക കൂട്ടായ്മ മാത്രമല്ല കൂള്‍സ് ഓഫ് കേരള. 2018ലെ പ്രളയത്തിന്റെ സമയത്ത് വയനാട്ടില്‍ അടക്കം നിരവധി സഹായങ്ങള്‍ ഇവര്‍ ചെയ്തിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ മറ്റ് ഫുട്‌ബോള്‍ ക്ലബുകളുടെ ആരാധകര്‍ക്കൊപ്പം ഇവര്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാല് ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്. കൊച്ചിയില്‍ വെച്ച് നടന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ കാറ്റലോണിയ എന്നാല്‍ സ്‌പെയിനല്ലെന്ന ബാനര്‍ ഉയര്‍ത്തി ഇവര്‍ ആഗോള ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്ര കാറ്റലോണിയ വാദത്തിനുള്ള പിന്തുണയായിരുന്നു ഇത്.
മിയയുടെ ലൂക്ക വൻ ക്യൂട്ടല്ലേ? നടിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം..ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications