സെറ്റ് പൊളിച്ചത് ഗുണം ചെയ്തു, ഇത്രയും പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു സിനിമ ഞാൻ ചെയ്തിട്ടില്ല: ബേസിൽ ജോസഫ്
കൊച്ചി: നടന്‍ ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ടൊവിനോയുടെ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് മിന്നല്‍ മുരളി. എന്നാല്‍ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഈ വര്‍ഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. കൊവിഡിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചത് സിനിമയുടെ ചിത്രീകരണത്തിന് ഏറെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ നിര്‍മ്മിച്ച സെറ്റ് തീവ്ര ഹിന്ദു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും സമൂഹ്യവിരുദ്ധരും അടിച്ചു തകര്‍ത്തിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നിര്‍മ്മാതാവിന് നഷ്ടമായത്. മലയാള സിനിമ ലോകം ആക്രമത്തെ ശക്തമായി അപലപിച്ചിരുന്നു. സംഭവത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ മിന്നല്‍ മുരളി എന്ന സിനിമ റീലീസ് ആകാന്‍ ദിവസങ്ങള്‍ മാത്രം നില നില്‍ക്കെ ആ സംഭവത്തെ കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്, മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കൂടാകെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്.
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷൂട്ടിംഗ് സെറ്റാണ് സമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് കാലടി മണപ്പുറത്ത് നിര്‍മ്മിച്ചതിലൂടെ മതവികാരം വ്രണപ്പെടുന്നു എന്ന് ആരോപിച്ചാണ് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതികളടക്കമുള്ള ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതക കേസില്‍ അടക്കം പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയായിരുന്നു ആക്രമണത്തിന്റെ വിവരം പുറത്തറിയിച്ചത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തിരുന്നു.
അന്ന് മലയാള സിനിമ ലോകം, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ എല്ലാം തന്നെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചിരുന്നു. കൂടാതെ മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തെ തുടര്‍ന്ന് സിനിമയ്ക്കുണ്ടായ ചില ഗുണങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ജോസഫ് ഇക്കര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. കേരളത്തിലായിരുന്നു മിന്നല്‍ മുരളിയുടെ ഷൂട്ട് മുഴുവന്‍ പ്ലാന്‍ ചെയ്തത്. കൊവിഡ് കാലത്തിനിടെ കാലടി മണപ്പുറത്ത് ഇട്ട സെറ്റ് പൊളിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ വന്നു. ഇതിന് ശേഷമാണ് ഷൂട്ട് കര്‍ണാടകയിലേക്ക് മാറ്റിയത്. അതു ശരിക്കും സിനിമയ്ക്ക് ഗുണമായെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. നമ്മള്‍ പ്രതീക്ഷിച്ചതിലും നല്ല ലൊക്കേഷനും സെറ്റിംഗും നമുക്ക് ക്ലൈമാക്‌സിന് വേണ്ടി കിട്ടിയെന്നും ബേസില്‍ പറയുന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും ബേസില്‍ തുറന്നുപറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ടൊവിനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകളും ഉപയോഗിക്കാന്‍ പറ്റി എന്നതാണ് വലിയൊരു നേട്ടമെന്ന് ബേസില്‍ പറഞ്ഞു. ഒരുപാട് നാള്‍ ബ്രേക്ക് വന്നതുകൊണ്ട് ടൊവിനോയുടെ മുടി വളരുന്നു, താടി വളരുന്നു, മെലിയുന്നു എന്നൊക്കെയുള്ള ഗെറ്റപ്പുകള്‍ സിനിമയ്ക്ക് വേണ്ടി കിട്ടിയെന്ന് ബേസില്‍ വ്യക്തമാക്കി.
കൊവിഡ് സിനിമയ്ക്ക് വില്ലനായെന്നും ബേസില്‍ പറയുന്നു, വലിയൊരു ബജറ്റില്‍ സിനിമ തുടങ്ങിയപ്പോഴാണ് കൊവിഡ് കാലം എത്തിയത്. ഷൂട്ടും കാര്യങ്ങളുമൊക്കെ എല്ലാം അതോടെ നിലച്ചു. പ്രധാന ഭാഗങ്ങള്‍ എല്ലാം തന്നെ ഷൂട്ട് ചെയ്യാന്‍ കിടിക്കുന്നുണ്ടായിരുന്നു, ആകെ ടെന്‍ഷനായി, ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്. ഷൂട്ട് തീരാന്‍ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൊവിഡ് വന്നത്. പിന്നെയും ബ്രേക്ക് വന്നു- ബേസില്‍ പറഞ്ഞു.
ഇത്രയും പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുള്ള ഒരു സിനിമ ജീവിതത്തില്‍ ചെയ്തിട്ടില്ലെന്ന് ബേസില്‍ പറയുന്നു, ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ കൊവിഡിന്റെ ആദ്യ സമയത്ത് വിട്ടുപിരിഞ്ഞു. സംവിധായകനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ സാറും, പിന്നെ വയനാട്ടിലുള്ള അച്ഛന്‍ കുഞ്ഞ് ചേട്ടനും. രണ്ട് പേരുടെയും ഡബ്ബിംഗ് പോലും പൂര്‍ത്തിയായിട്ടില്ലായിരുന്നു. അതിന് ശേഷമാണ് ടൊവിനോയ്ക്ക് അപകടം പറ്റുന്നത്. ഇങ്ങനെയുള്ള ഓരോ പ്രശ്‌നങ്ങള്‍ വന്നിട്ടും പ്രൊഡ്യൂസര്‍ മൂന്ന് കൊല്ലത്തോളം കൂടെ നിന്നെന്നും ബേസില്‍ പറയുന്നു.
ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും ബേസില്‍ പറഞ്ഞു, വിദേശത്ത് നിന്നുള്ള ഫൈറ്റ് മാസ്റ്ററായിരുന്നു ഫൈറ്റിന് വേണ്ടി തിരഞ്ഞെടുത്തത്. അവരുടെ കൊവിഡ് പ്രോട്ടോക്കോളും ശ്രദ്ധിക്കണം. പിന്നെ വലിയ ജനക്കൂട്ടം വേണം. ഇക്കാലമായിട്ടും സിനിമയ്ക്ക് വേണ്ടി ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ബേസില്‍ പറഞ്ഞു. തനിക്ക് സംവിധാനം ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെന്നും ബേസില്‍ പറയുന്നു.
സംവിധാനം ചെയ്യുന്നത് ഒരുപാട് ചലഞ്ചിംഗും എക്‌സൈറ്റിംഗുമാണ്. നമ്മുടെ കയ്യിലാണ് സ്റ്റിയറിംഗ്. സിനിമ എവിടെയാണ് എങ്ങോട്ടാണ് എന്നൊക്കെയുള്ള കാര്യങ്ങള്‍ നമ്മളാണ് തീരുമാനിക്കുന്നത്. അതുപോലെ തനിക്ക് അഭിനയിക്കുന്നതും ഒരുപാട് ഇഷ്ടമാണെന്ന് ബേസില്‍ പറഞ്ഞു. അതേസമയം, 111 ദിവസത്തോളം എടുത്താണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. പാന്‍ ഇന്ത്യന്‍ സിനിമയായ മിന്നല്‍ മുരളി 5 ഭാഷകളിലാണ് എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
Recommended Video
നിങ്ങള്‍ മതം മാറണം, എലിസബത്തിനെ മതം മാറ്റണം, നാലാള്‍ക്ക് നല്ലത് ചെയ്യെന്ന് ബാലയുടെ മറുപടി