'വിശ്വാസവും ആചാരവും മനസ്സിലാക്കാം, പക്ഷെ അന്ധവിശ്വാസമാകുമ്പോഴോ'; എകെ ബാലൻ
മുണ്ടത്തിക്കോട് സ്ഫോടനത്തിൽ 16 ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി എകെ ബാലൻ. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ദുരന്തവും പുറ്റിങ്ങൽ സംഭവത്തിന്റെ തുടർച്ചയാണെന്നും അനുഭവത്തിലൂടെ കേരളം ഒന്നും പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ആചാരവും മനസ്സിലാക്കാം. എന്നാൽ അന്ധവിശ്വാസവും അനാചാരങ്ങളും പരിധിവിട്ടു പോകുമ്പോൾ വിശ്വാസത്തിൻറെ പേരിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ടോ', അദ്ദേഹം ചോദിച്ചു
അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം 2016 ഏപ്രിൽ 10 ന് രാവിലെ നടന്ന പുറ്റിങ്ങൽ ദുരന്തമാണ് (കൊല്ലം ജില്ല). 111 പേരുടെ ദാരുണാന്ത്യം, 300 പേരുടെ ഗുരുതരമായ പരിക്ക്. വെടിക്കെട്ടപകടത്തിൽ ഇന്ത്യയിലെ ശ്രദ്ധിക്കപ്പെട്ട, തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ അപകടമായി. പോലീസും റവന്യു വകുപ്പും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസം വെടിക്കെട്ടിൻ്റെ കാര്യത്തിൽ ഉണ്ടായിരുന്നു. അന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത് രമേശ് ചെന്നിത്തലയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പോലീസ് അധികാരികൾ വെടിക്കെട്ടിന് അനുമതി നൽകിയത്. ഈ ദുരന്തതിന്റെ കാര്യത്തിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) നളിനി നെറ്റോയും പോലീസ് മേധാവി സെൻകുമാറും പ്രകടമായി രണ്ട് ചേരിയിലായിരുന്നു . രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘടനകൾ ലൈസൻസ് ഇല്ലാതെ നടത്തിയ മത്സരമായിരുന്നു ദുരന്തത്തിന് കാരണം. ലൈസൻസ് ഇല്ലാതെ നടത്തിയ ഈ ദുരന്തത്തിന് ശേഷം ബഹു. കോടതി കർശനമായ ചില നടപടികൾ സ്വീകരിച്ചു. ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ടും ഈ കാര്യം വ്യക്തമാക്കിയിരുന്നു.

പക്ഷെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ദുരന്തവും പുറ്റിങ്ങൽ സംഭവത്തിന്റെ തുടർച്ചയാണ്. അനുഭവത്തിലൂടെ കേരളം പഠിക്കുന്നില്ല. വിശ്വാസവും ആചാരവും മനസ്സിലാക്കാം. എന്നാൽ അന്ധവിശ്വാസവും അനാചാരങ്ങളും പരിധിവിട്ടു പോകുമ്പോൾ വിശ്വാസത്തിൻറെ പേരിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ടോ', അദ്ദേഹം ചോദിച്ചു. നിതിൻ്റെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ ഗതികേടാണ്, പ്രത്യേകിച്ച് പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ കുട്ടികൾ നേരിടുന്ന ദുരന്തങ്ങൾ. ഒരു പട്ടികജാതി വിദ്യാർഥി വിപിൻ വിജയൻ സംസ്കൃതം പഠിച്ചു പോയി എന്ന ഒറ്റ കാരണത്താൽ അർഹതയുണ്ടായിട്ടും പി എച് ഡി നിഷേധിച്ചു. കേരള സർവകലാശാലാ സംസ്കൃത വകുപ്പ് മേധാവി ഡോ. സി. എൻ വിജയകുമാരിയുടെ ധാർഷ്ട്യത്തിന് മേലൊപ്പ് വച്ചു കൊടുത്തു വി സി മോഹനൻ കുന്നുമ്മൽ.
സമാനമായ സാഹചര്യങ്ങളാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുല ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തിലും ഉണ്ടായത്. സവർണ്ണ സർവ്വകലാശാലാ ഫാക്കൽറ്റികൾ സ്കോളർഷിപ്പ് നിഷേധിച്ചതിനെത്തുടർന്നാണ് അത് സംഭവിച്ചത്. ആത്മഹത്യാ കുറിപ്പിൽ രോഹിത് കുറിച്ചു " എന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നു. സാമൂഹ്യ ശാസ്ത്രജ്ഞൻ ആകാനാണ് ഞാൻ ആഗ്രഹിച്ചത്.ഈ ലോകം എനിക്ക് ജീവിക്കാൻ പറ്റുന്നതല്ല " സ്വന്തം മാതാപിതാക്കളെ പോറ്റാൻ ഉപയോഗിച്ചിരുന്നത് സ്കോളർഷിപ്പ് തുകയിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനമായിരുന്നു. ഈ തുക നിഷേധിച്ചത് കാരണം മാതാപിതാക്കളുടെ പട്ടിണി കാണാൻ മകന് മനക്കരുത്ത് ഉണ്ടായിരുന്നില്ല. ഫലം ആത്മഹത്യ.
ജിഷ്ണു പ്രണോയ് 2017-ൽ തൃശൂർ പാമ്പാടി നെഹ്‌റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ഈ സംഭവം കേരളത്തിൽ വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. എന്നിട്ടും ദുരന്തങ്ങൾ ആവർത്തിക്കുന്നു.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ വിവിധ മുഖത്തിന്റെ തെളിവായിരുന്നു രജനി എസ്. ആനന്ദിന്റെ ആത്മഹത്യ. പരീക്ഷാ കമ്മീഷണറുടെ ( ഹൗസിങ് ബോർഡ് ഓഫീസ്) മൂന്നാമത്തെ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഈ അനുഭവങ്ങളെല്ലാം നമ്മുടെ മുന്നിലുണ്ട്.അഞ്ചരക്കണ്ടി ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കൊണ്ടെങ്കിലും കേരളം പഠിക്കണം. ജിതിൻ രാജ് എം ബി ബി എസ് ആഗ്രഹിച്ചു, ബി ഡി എസിന് മെരിറ്റ് സീറ്റ് ലഭിച്ചു, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചേർന്നു. ഒരു നരകത്തിലേക്കാണ് തനിക്ക് സീറ്റ് ലഭിച്ചതെന്ന തോന്നൽ ആരംഭത്തിലേ ഉണ്ടായി. എല്ലാം സഹിച്ചു, ഒരു ഡോക്ടർ ആകണമെന്ന അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സഫലീകരിക്കാൻ എല്ലാ പീഡനവും സഹിച്ചു. അവസാനം ഒരു കള്ളക്കഥ മാനേജ്മെന്റ് രൂപപ്പെടുത്തി. അതാണ് ലോൺ ആപ്പ് വഴി എടുത്ത കടത്തിന്റെ പ്രഛന്ന വേഷം. ചില പത്രക്കാരും ഇതിന് പ്രാധാന്യം കൊടുത്തു. പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ ആണ് ആത്മഹത്യാ നടക്കുന്നത്.
എന്തായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം?താങ്ങാനാകാത്ത മാനസിക പിരിമുറുക്കത്തിന്റെ കാരണം എന്തായിരുന്നു? കേവലം ഏതെങ്കിലുമൊരു ഫാക്കൽറ്റിയുടെ കുറവായി മാത്രം ഇതിനെ കാണാൻ പറ്റില്ല. പ്രിൻസിപ്പാളിനും മാനേജ്മെന്റിനും മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായ മോഹൻ കുന്നുമ്മലിനും കുട്ടികൾ മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് വിദ്യാർഥികൾ തന്നെ പറയുന്നു. നാഷണൽ മെഡിക്കൽ കൌൺസിൽ ആക്ട് പ്രകാരമുള്ള നിബന്ധനകൾ യൂണിവേഴ്സിറ്റിയും കോളേജും പാലിച്ചിട്ടില്ല. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് അഫിലിയേഷൻ കൊടുക്കുന്ന ഘട്ടത്തിൽ മുന്നോട്ട് വച്ച നിബന്ധനകൾ മാനേജ്മെന്റ് അനുസരിച്ചിട്ടില്ല. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഓരോ വർഷവും അഫിലിയേഷൻ റദ്ദ് ചെയ്യാം. അന്വേഷണം ഏജൻസികൾ ഇക്കാര്യമെല്ലാം പരിശോധിക്കണം, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.
നിതിന്റെ അമ്മ ഞങ്ങൾ ചെന്ന സമയം മുതൽ കരച്ചിലാണ്. അവർ ഭക്ഷണവും വെള്ളവും പോലും കഴിക്കുന്നില്ല. കലങ്ങിയ കണ്ണുകളിൽനിന്ന് കണ്ണുനീർ ഇറ്റ് വീണുകൊണ്ടേയിരുന്നു. മകൻ ഡോക്ടർ ആയി വരുന്നത് സ്വപ്നം കണ്ട ആ കുടുംബം കണ്ടത് വെള്ളയിൽ പുതപ്പിച്ച മകന്റെ മൃതശരീരമാണ്. ഒരു ദളിത് കുടുംബത്തിന്റെ അവസ്ഥ കേരളത്തിൽ ഇങ്ങനെയാകാൻ പാടില്ല. ഇനി ആവർത്തിക്കരുത്. അനുഭവത്തിൽ നിന്ന് പാഠം പഠിക്കണമെങ്കിൽ കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണം. കേരള ഗവണ്മെന്റ് ഇക്കാര്യത്തിൽ മുൻപ് സൃഷ്ടിച്ച മാതൃക ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് കുടുംബത്തിന് നല്ല ബോധ്യമുണ്ട്. ഏക മകൻ നഷ്ടപെട്ട അമ്മയുടെ നിലവിളി കേരളത്തിന്റെ മനസാക്ഷിക്ക് മുൻപിലുള്ള ചോദ്യമാണ്.വെടിക്കെട്ട് ദുരന്തമായാലും പ്രൊഫഷണൽ കോളേജ് ദുരന്തമായാലും ജീവന്റെ നഷ്ടം മനുഷ്യനിർമ്മിതിയാണെങ്കിൽ ആവർത്തിക്കാൻ അനുവദിക്കരുത്.
നിതിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയും വീട്ടിലെ സ്ഥിതിഗതികൾ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. കുറ്റവാളികൾ ആരൊക്കെയായാലും നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിനുവേണ്ടി സർക്കാർ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആശയ തലത്തിലെ ജാതി വർഗീയ പ്രത്യയശാസ്ത്രത്തിന്റെ ഒരു സ്വാധീനം ഔപചാരികതലത്തിൽ എത്രത്തോളം ശക്തമാണ് എന്നുള്ളതിന്റെ തെളിവുകൂടിയാണ് ഇത്തരം സംഭവങ്ങൾ.
സ്വാമി വിവേകാനന്ദൻ നൂറ്റാണ്ടുകൾക്ക് മുൻപ് കണ്ട ഭ്രാന്താലയത്തെ തിരികെവിളിക്കാൻ സാംസ്കാരിക കേരളം അനുവദിക്കരുത്.
മെയ് 4 ന്റെ ഫലപ്രഖ്യാപനം അത് തെളിയിക്കട്ടെ.
നിതിന്റെ അച്ഛൻ മകൻറെ ഓർമ്മയ്ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഫോട്ടോ കൂടി ചേർക്കുന്നു












Click it and Unblock the Notifications