തൃശൂർ എടുത്തത് തുടക്കം മാത്രം; നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പ് പിടിക്കാൻ ഒരുങ്ങി ബിജെപി, വൻ നീക്കം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇക്കുറി നേടിയ ചരിത്രജയത്തിന്റെ ചുവടുപിടിച്ച് കൂടുതൽ വിശാലമായ പ്രവർത്തനത്തിന് ബിജെപി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം. കേരളത്തിലെ 11 റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് പാർട്ടിയുടെ ഈ നീക്കം.
പത്തനംതിട്ട, വയനാട്, കാസർഗോഡ് ജില്ലകൾ ഒഴിച്ചുള്ള ബാക്കി 11 ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി വിഭജിക്കാൻ തീരുമാനിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതാണ് തീരുമാനം. കൂടാതെ താരതമ്യേന വലിയ ജില്ലകളായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായാണ് വിഭജിച്ചിരിക്കുന്നത്.

ശേഷിക്കുന്നവയെ രണ്ടായും വിഭജിച്ചിട്ടുണ്ട്. ജില്ലകൾക്ക് പുറമേ നിയമസഭാ മണ്ഡലങ്ങളും സമാനമായി വിഭജിച്ചിട്ടുണ്ട്. 140 നിയമസഭാ മണ്ഡലങ്ങളെയും രണ്ടായാണ് വിഭജിച്ചത്. ഇതോടെ 280 സംഘടനാ മണ്ഡലങ്ങൾ എന്ന നിലയിലേക്ക് ഇതും മാറും. എന്നാൽ നിലവിൽ പദവികൾ വഹിക്കുന്ന ജില്ലാ സെക്രട്ടറിമാർ, മണ്ഡലം ഭാരവാഹികൾ എന്നിവർ മാറുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
തിരുവനന്തപുരം-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി, കൊല്ലം- കൊല്ലം ഈസ്‌റ്റ്, കൊല്ലം വെസ്‌റ്റ്, ആലപ്പുഴ-ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, കോട്ടയം- കോട്ടയം വെസ്‌റ്റ്, കോട്ടയം ഈസ്‌റ്റ്, ഇടുക്കി-ഇടുക്കി നോർത്ത്, ഇടുക്കി സൗത്ത്, എറണാകുളം-എറണാകുളം സിറ്റി, എറണാകുളം നോർത്ത്, എറണാകുളം ഈസ്‌റ്റ്, തൃശൂർ-തൃശൂർ സിറ്റി, തൃശൂർ നോർത്ത്, തൃശൂർ സൗത്ത്, പാലക്കാട്- പാലക്കാട് ഈസ്‌റ്റ്, പാലക്കാട് വെസ്‌റ്റ്, മലപ്പുറം- മലപ്പുറം സെൻട്രൽ, മലപ്പുറം വെസ്‌റ്റ്, മലപ്പുറം ഈസ്‌റ്റ്, കോഴിക്കോട്- കോഴിക്കോട് നോർത്ത്, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, കണ്ണൂർ- കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത് എന്നിങ്ങനെയാണ് സംഘടനാ ജില്ലകൾ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിരന്തരം കേരളത്തിൽ എത്തിയ ബിജെപി ദേശീയ നേതാക്കളും മോദിയുടെ സാന്നിധ്യവും ഒക്കെ ബിജെപിക്ക് ഗുണമായി എന്ന് വിലയിരുത്തലുണ്ട്. കൂടാതെ സംഘടനയുടെ അടിസ്ഥാന ഘടകങ്ങൾ മുതൽ പ്രവർത്തനം ശക്തമാക്കിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭയിലും മികച്ച നേട്ടം കൊയ്യാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. സംഘടനാ ജില്ലകൾ രൂപീകരിക്കുക വഴി പ്രവർത്തനം കൂടുതൽ താഴേ തട്ടിലേക്ക് വ്യാപിപ്പിക്കാനും ജനങ്ങളിലേക്ക് എല്ലാം എത്തിക്കാനും കഴിയുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണ്ട എന്ന നിലപാട് കേന്ദ്രനേതൃത്വം ഇപ്പോഴും തുടരുന്നു എന്നാണ് സൂചന. അങ്ങനെയെങ്കിൽ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ സുരക്ഷിതരാണ്.












Click it and Unblock the Notifications