തുഷാർ ഗാന്ധി മാനസിക രോഗിയെന്ന് ബിജെപി; തടഞ്ഞ സംഭവം അപമാനകരമെന്ന് കോൺഗ്രസ്, വിമർശനം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ വച്ച് പാർട്ടി പ്രവർത്തകർ തടഞ്ഞതിന് പിന്നാലെ തുഷാർ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി.തുഷാർ ഗാന്ധി മാനസിക രോഗിയാണെന്നും തലച്ചോറും നാവും അർബൻ നക്‌സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും പണയം വെച്ചെന്നുമാണ് ബിജെപി അധിക്ഷേപിച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷാണ് ഗാന്ധിജിയുടെ കൊച്ചുമകനെതിരെ രൂക്ഷമായി ഭാഷയിൽ പ്രതികരിച്ചത്. തുഷാർ ഗാന്ധി മഹാത്മാ ഗാന്ധിയെയും ഗോപിനാഥൻ നായരെയും അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കി മാറ്റിയെന്നും തുഷാർ ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു.

എന്നാൽ കഴിഞ്ഞ ദിവസം സംഘ് പരിവാറിനെതിരെ നടത്തിയ പരാമർശങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായി ഇന്നും തുഷാർ ഗാന്ധി വ്യക്തമാക്കി. ബിജെപി-ആർഎസ്എസ് പ്രതിഷേധം തന്നെ ഭയപ്പെടുത്തുന്നില്ലെന്നും ന്യൂനപക്ഷത്തെ സംബന്ധിച്ച് ഇന്ത്യയിലെ അവസ്ഥ വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പടർത്തുന്ന ആശയങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും തുഷാർ ഗാന്ധി ആഹ്വാനം ചെയ്‌തു.
സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാം പ്രതികരണവുമായി രംഗത്തെത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർ ബിജെപി നടപടിയെ നിശിതമായി വിമർശിച്ചു.
കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ കേരളത്തിന്റെ മതേതര മനസ് ഈ ഹീനമായ പ്രവർത്തിക്കു മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരനും പറഞ്ഞു. എതിർ ശബ്‌ദങ്ങളെ ഇല്ലാതാക്കുമെന്ന ആർഎസ്എസ്-ബിജെപി അജണ്ട കേരളത്തിൽ വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്നലെയായിരുന്നു പ്രതിഷേധത്തിന് ആധാരമായ സംഭവം നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വച്ചായിരുന്നു സംഭവം. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. ഇവിടെ വച്ചായിരുന്നു ബിജെപി-ആർഎസ്എസ് പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ തടഞ്ഞത്.
രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമായിരുന്നു തുഷാർ ഗാന്ധി പ്രസംഗിച്ചത്. ഇതാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്. ഈ പ്രസ്‌താവന പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയ തുഷാർ ഗാന്ധി പ്രതിഷേധം വകവയ്ക്കാതെ കടന്നുപോവുകയായിരുന്നു.












Click it and Unblock the Notifications