ബിജെപി കോർ കമ്മിറ്റി യോഗം; ശോഭയ്ക്കും കെ സുരേന്ദ്രനും വിമർശനം, പഴികേട്ട് പിസിയും ഷോണും
തിരുവനന്തപുരം: കേരളത്തിലെ ബിജെപി കോർ കമ്മിറ്റി യോഗങ്ങളിൽ പല നേതാക്കൾക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനങ്ങൾ. സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സംഭവങ്ങളും തിരഞ്ഞെടുപ്പ് പ്രകടനങ്ങളും നേതാക്കൾ വിലയിരുത്തിയ വേളയിലാണ് മുതിർന്ന നേതാക്കളായ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർക്കും പിസി ജോർജ്, ജോർജ് തുടങ്ങിയവർക്കുമെതിരെ രൂക്ഷമായ വിമർശനം തന്നെ ഉയർന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും കൃത്യമായി മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറയുകയായിരുന്നു. കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും വിമർശനം ഉയർന്നു.

ഏറെ ജയപ്രതീക്ഷ വച്ച് പുലർത്തിയിരുന്ന ഇരുവരും തോൽവി ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത് കഴക്കൂട്ടവും ചാത്തന്നൂരും കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും മണ്ഡലങ്ങൾ പിടിച്ചെടുക്കാനും കഴിഞ്ഞിരുന്നു. ഇതോടെയാണ് സംസ്ഥാന അധ്യക്ഷൻ തന്നെ ഇരുവരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് വിമർശിച്ചത്. എന്നാൽ വി മുരളീധരൻ അടക്കമുള്ള നേതാക്കളെ പുകഴ്ത്തുകയും ചെയ്‌തു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ശോഭയ്ക്കും സുരേന്ദ്രനും മാത്രമല്ല പിസി ജോർജ് അടക്കമുള്ള നേതാക്കൾക്കും വിമർശനം നേരിടേണ്ടി വന്നിരുന്നു. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണമെന്നായിരുന്നു ഷോൺ ജോർജ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. ഇത്തരത്തിൽ ഒരു പേരുദോഷം ഉണ്ടെങ്കിൽ അത് മാറ്റാനാണ് ക്രിസ്ത്യൻ ഔട്ട് റീച്ചിലേക്ക് മാറിയതെന്നായിരുന്നു മറുപടി. വോട്ടെണ്ണുന്നതിന് മുൻപ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചുവെന്ന് നേതാക്കൾ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനെതിരെയും കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ലയെന്നും സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തിയെന്നുമാണ് വിമർശനം. കെ സുരേന്ദ്രനും വി മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചത്.
തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകള്‍ നേടാനാണ് ബിജെപിക്ക് സാധിച്ചത്. കഴക്കൂട്ടം, നേമം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളാണ് ബിജെപി പിടിച്ചെടുത്തത്. കഴക്കൂട്ടത്ത് വി മുരളീധരൻ, ചാത്തന്നൂരിൽ ബിബി ഗോപകുമാർ, നേമത്ത് രാജീവ് ചന്ദ്രശേഖർ എന്നീവരാണ് വിജയിച്ചത് . ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിക്കാനായിരുന്നു ശ്രമമെങ്കിലും അത് നടന്നിരുന്നില്ല.












Click it and Unblock the Notifications