ബിജെപി കൗൺസിലർ സുഗതൻ ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്‌തു; കേരള ചരിത്രത്തിലെ ആദ്യ സംഭവം
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്‌തു. കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തത്. ഈശ്വര നാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ നടന്നത്.
തിരുവനന്തപുരം നഗരസഭ മേയർ വിവി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മേയർക്കും വളരെ ചുരുക്കം ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്. രാവിലെ 11 മണിയോടെയാണ് ചടങ്ങുകൾ നടന്നത്.

ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള പ്രത്യേക സത്യപ്രതിജ്ഞ. നേരത്തെ ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്‌തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളായിരുന്നു വാർഡ് 20 വാഴോട്ടുകോണത്തെ കൗൺസിലറായ സുഗതൻ. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്നായിരുന്നു ഹൈക്കോടതി കേസ് പരിഗണിക്കവെ ഇന്നലെ വ്യക്തമാക്കിയത്. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്ക് എടുക്കാമെന്നും, ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
നേരത്തെ മറ്റ് ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാല്‍ സുഗതന് അവര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. പിന്നാലെ സുഗതന്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയേയും തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. അതിലാണ് സുഗതന് അനുകൂല തീരുമാനം ഉണ്ടായത്.
ഏറെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒക്കെ ഒടുവിലാണ് ബിജെപിക്ക് ആശ്വാസമായി കൊണ്ട് സുഗതന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. നേരത്തെ സുഗതന് മേല്‍ ചുമത്തിയ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവെച്ചിരുന്നു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ സുഗതന് വിലക്കുമുണ്ടായിരുന്നു.
സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുന്ന സാഹചര്യമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് നഷ്‌ടമായേനെ. സുഗതന് വേണ്ടി വാർഡ് മേയർ തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷക സംഘം കാര്യങ്ങൾ നോക്കുമെന്നും മേയർ പറഞ്ഞു. കൗൺസിലറുടെ അവധി അപേക്ഷയിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇരുപതാം വാർഡിലെ കാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും മേയർ വിവി രാജേഷ് ഉറപ്പുനൽകി.


Click it and Unblock the Notifications