ആരോപണം മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ; അന്‍വറിന് പിന്നില്‍ സിപിഎം നേതാക്കള്‍ തന്നെയാകും: ബി ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: ഇപ്പോള്‍ കേരളം ഭരിക്കുന്നത് ഒരു സർക്കാർ തന്നെയാണോ എന്നത് സംശയമാണെന്ന് ബി ജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സ്വന്തം പാർട്ടിയിലെ എം എല്‍ എ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഇത്രയും രൂക്ഷമായ ആരോപണം വന്നിട്ടും ആ ഉദ്യോഗസ്ഥരെ തൊടാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോടായി വ്യക്തമാക്കി.
യഥാർത്ഥത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകള്‍ക്കുമെതിരായ ആരോപണമാണ് ഇത്. അവരെ സംരക്ഷിച്ച് നിർത്താന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും എ ജി ജി പിയേയുമൊക്കെ വെച്ച് പല കാര്യങ്ങളും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവർത്തിക്കുന്ന കൂട്ടത്തില്‍ എ ഡി ജി പി സ്വന്തം നിലക്കും പല കാര്യങ്ങള്‍ ചെയ്യും. സി പി എമ്മില്‍ നടക്കുന്ന കൊട്ടാര വിപ്ലവത്തിന്റെ ബാക്കി പത്രമാണ് പിവി അന്‍വർ. അദ്ദേഹത്തിന് പിന്നില്‍ സി പി എമ്മിലെ തന്നെ നേതാക്കള്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറയുന്നു.

തൃശ്ശൂർ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന സി പി ഐ നേതാവ് വി എസ് സുനിൽകുമാറിന്റെ ആരോപണം തോല്‍വിയെ തുടർന്നുണ്ടായ മാനസിവിഭ്രാന്തി മാത്രമാണ്. ഞാന്‍ പരാജയപ്പെട്ടതിന്റെ കാരണം ഇതാണെന്ന് കാണിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ്. മലയാളത്തില്‍ കൊതിക്കെറുവ് എന്നൊക്കെ പറയാറില്ലേ. അത് തന്നെയാണ് അദ്ദേഹത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനം.
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം വിളിച്ച് പറയുന്നത്. ഞാന്‍ ജയിക്കേണ്ടതായിരുന്നു. പക്ഷെ ഇവർ കാണിച്ച ഗൂഡാലോചന കാരണം ഞാന്‍ തോറ്റുപോയെന്ന് വെറുതെ അങ്ങ് പറയുകയാണ്. യഥാർത്ഥത്തില്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ വിഎസ് സുനില്‍ കുമാർ ജയിക്കുന്നത് പൂരത്തിന്റെ രക്ഷകനായി അവതരിച്ചുകൊണ്ടാണ്.
കരിയും കരിമന്നും നിരോധിക്കണം എന്ന് പറഞ്ഞ് ആ സമയത്ത് സംഘപരിവാറിലെ ചിലർ രംഗത്ത് വന്നിരുന്നു. ആ വിഷയത്തില്‍ ഇയാള്‍ കയറി സംസാരിക്കുകയും, പൂരത്തിന്റെ രക്ഷകനായി അവതരിക്കുകയും ചെയ്തു. ബി ജെ പി പൂരത്തിന് എതിരാണെന്ന പ്രചരണത്തിലൂടെ പുള്ളിക്ക് വോട്ട് നേടാനും വിജയിക്കാനും സാധിച്ചു. അന്നത്തെ അതേ മാതൃകയില്‍ പൂരം ഉപയോഗിച്ച് വോട്ട് തട്ടാം എന്നൊരു ആഗ്രഹം ഇത്തവണയും അവർക്ക് ഉണ്ടായിരുന്നു.
അങ്ങനെയാണ് പൊലീസിനെ വെച്ച് ഇത്തവണത്തെ പൂരം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകുന്നു. എന്നാല്‍ രക്ഷകനായി സുനില്‍ കുമാറിനെ അവതരിപ്പിക്കുന്നതില്‍ അവർ പരാജയപ്പെട്ടു. രക്ഷനാകാനായി വന്ന് അന്തകനായി മാറി. ബി ജെ പി - സി പി എം കൂട്ടുകെട്ട് എന്ന കോണ്‍ഗ്രസ് ആരോപണം ബാലിശമാണ്. അവർക്ക് അത് അല്ലാതെ വേറെ എന്താണ് പറയാനുള്ളതെന്നും ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.












Click it and Unblock the Notifications