ഈ ഗവര്‍ണര്‍ ഇവരെ മൂക്കു കൊണ്ട് ക്ഷ വരപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതിന്റെ വേവലാതി, കുറിപ്പ്!
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാരിനെ അവഹേളിക്കാനുളള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ദൈവത്തിനും മുകളിലാണ് എന്ന് സ്വയം ധരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുറന്നടിച്ചു. പിന്നാലെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
വിശദീകരണം തേടിയത് ചൊടിപ്പിച്ചു
ആദരണീയനായ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനെതിരായ കടന്നാക്രമണവും ഭരണ-പ്രതിപക്ഷ അവഹേളനവും തുടരുക തന്നെയാണ്. കപില്‍ സിബല്‍ മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ വരെ ഇക്കാര്യത്തില്‍ മല്‍സരിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ വിശദീകരണം തേടിയതാണല്ലോ ഒടുവില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍
ഭരണഘടനാപദവിയുടെ അന്തസ്സും ചുമതലാബോധവും അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുന്നതാണ് ഗവര്‍ണര്‍ ചെയ്യുന്ന 'തെറ്റ്'. അതിന്റെ പേരിലാണ് അദ്ദേഹത്തെ ഇവര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്. നിസ്സാരകാര്യമല്ല ഇതെന്ന് പലവട്ടം പറഞ്ഞത് ആവര്‍ത്തിക്കട്ടെ. ഒരു വാക്കുപോലും ഭരണഘടനയ്‌ക്കോ സ്വന്തം ചുമതലകള്‍ക്കോ വിരുദ്ധമായി ഗവര്‍ണര്‍ പറഞ്ഞിട്ടില്ല, ചെയ്തിട്ടില്ല. ഭരണഘടനാപരമായി ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍.
ഗവര്‍ണറെ അറിയിക്കേണ്ടിയിരുന്നു
അതുകൊണ്ടാണല്ലോ സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും പ്രാബല്യത്തില്‍ വരണമെങ്കില്‍ അതിനു ഗവര്‍ണറുടെ അംഗീകാരം നിര്‍ബന്ധമായിരിക്കുന്നത്. റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാമെങ്കിലും ഗവര്‍ണറുടെ അംഗീകാരത്തോടെ മാത്രമാണ് ഏതു തീരുമാനത്തിനും നിയമ സാധുത ഉണ്ടാകുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും അത് ഗവര്‍ണറെ അറിയിക്കേണ്ടിയിരുന്നു.
മൂക്കു കൊണ്ട് ക്ഷ വരപ്പിക്കും
എന്നാല്‍, ഭരണഘടനയുടെ കാവലാളായ ഗവര്‍ണര്‍ ആ വഴിവിട്ട രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കില്ല എന്ന് ഭരണ നേതൃത്വത്തിനു നന്നായി അറിയാം. അതുകൊണ്ടാണ് ഗവര്‍ണറെ അറിയിക്കാതെ സൂത്രത്തില്‍ ഹര്‍ജി കൊടുത്തതും വാര്‍ത്തയാക്കിയതും. അത് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല, സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാനും തയ്യാറായി. സംഗതി കൈവിട്ടു പോവുകയാണെന്നും ഈ ഗവര്‍ണര്‍ ഇവരെ മൂക്കു കൊണ്ട് ക്ഷ വരപ്പിക്കുമെന്നും തിരിച്ചറിഞ്ഞതിന്റെ വേവലാതിയാണ് ഇടതു നേതാക്കളുടെ വാക്കുകളില്‍ പ്രകടമാകുന്നത്.
അദ്ദേഹം ഒറ്റയ്ക്കല്ല
പറഞ്ഞിട്ടു കാര്യമില്ല, അവര്‍ ഭരണഘടനേക്കുറിച്ചും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളേക്കുറിച്ചും കേട്ടു തുടങ്ങുന്നതിനു മുമ്പേ ഭരണഘടനയെയും രാജ്യത്തിന്റെ പാര്‍ലമെന്റിനെയും അനുഭവിച്ച് അറിഞ്ഞയാളാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹം ഒറ്റയ്ക്കല്ല എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനുള്ള ഭരണഘടനാ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു.
പിഴവ് ഏറ്റു പറയുക
ഭരണനേതൃത്വത്തിന് മറുപടിയുണ്ടെങ്കില്‍ ഗവര്‍ണറുടെ നോട്ടീസിന് ആ മറുപടി നല്‍കാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്. മറുപടിയില്ലാത്തതുകൊണ്ടുതന്നെ പിഴവ് ഏറ്റു പറയുകയും സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സംഭവിച്ചുപോയ തെറ്റ് തിരുത്തുകയും ചെയ്യാവുന്നതാണ്. കൂടുതല്‍ കുഴപ്പങ്ങളിലേക്കു പോകാതിരിക്കാന്‍ അത് ഉപകാരപ്പെടും, ശ്രീ, പിണറായി വിജയന്‍''.